അഞ്ച് വർഷത്തെ ഭരണകാലയളവിൽ കർഷകർക്കായി ഒന്നും ചെയ്യാത്ത സർക്കാരായിരുന്നു കേന്ദ്രം ഭരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
17ാം ലോക്സഭയിൽ വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുന്നതിനെ താൻ ഭയപ്പെടുന്നെന്ന് വ്യക്തമക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ ബരാമതിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അദ്ദേഹം മോദിയെയും ബിജെപി വീണ്ടും അധികാരത്തിലെത്തിയാലുള്ള ഭരണത്തെയും കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത്. മകള്‍ സുപ്രിയ സുലെയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായാണ് പവാർ ബരാമതിയില്‍ എത്തിയത്. ബാരാമതിയിലെ സിറ്റിങ്ങ് എംപി കൂടിയാണ് സുപ്രിയ സുലേ.
‘എന്റെ വിരല്‍ തുമ്പും പിടിച്ചുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്നാണ് മോദി പറയുന്നത്. പക്ഷേ ഇപ്പോള്‍ ഞാന്‍ വല്ലാതെ ഭയപ്പെടുകയാണ്. ആ മനുഷ്യന്‍ ഇനിയുള്ള സമയം എന്താണ് ചെയ്യാന്‍ പോകുന്നത്, ആര്‍ക്കും അറിയില്ല’. ഇത് പേടിപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയില്‍ ബിജെപി സംഘടിപ്പിച്ച ഏഴ് റാലികളിലാണ് മോദി പങ്കെടുത്തത്, എല്ലാത്തിലും മോദി പരാമര്‍ശിച്ചത് തന്റെ പേരാണ്. ബരാമതിയില്‍ ബിജെപി നേതാക്കള്‍ കൂട്ടമായി എത്തുന്നത് എന്തിനാണെന്നും പവാര്‍ ചോദിക്കുന്നു. അഞ്ച് വർഷത്തെ ഭരണകാലയളവിൽ കർഷകർക്കായി ഒന്നും ചെയ്യാത്ത സർക്കാരായിരുന്നു കേന്ദ്രം ഭരിച്ചതെന്നും ശരദ് പവാർ ആരോപിച്ചു.
അതേസമയം, ഇത്തവണ സുപ്രിയയെ പരാജയപ്പെടുത്തി മണ്ഡലം ബിജെപി പിടിച്ചെടുക്കുമെന്ന് അമിത് ഷാ വെല്ലുവിളിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു പവാറിന്റെ പരാമർശനമെന്നതും ശ്രദ്ധേയമാണ്. നേരത്തെ ബിജെപി അധികാരത്തിലെത്തില്ലെന്ന് നിലപാടായിരുന്നു ശരദ് പവാറിന്റെത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും എന്നാല്‍ മോദി പ്രധാനമന്ത്രിയായി എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൻ നിന്നും വിഭിന്നമാണ് ഇപ്പോഴത്തെ പ്രതികരണം.
അതിനിടെ, പൂനെയിൽ നടന്ന ബിജെപി പൊതുപരിപാടിയിൽ പവാറിനെ പരാമർശിച്ച് മോദി പ്രസംഗം നടത്തിയിരുന്നു. യുപിഎ സർക്കാറിലെ മന്ത്രി ആയിരുന്ന ശരദ് പവാർ ഗുജറാത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയത്തിക്കാട്ടിയിരുന്നെന്നായിരുന്നു മോദിയുടെ പരാമർശം.