UPDATES

ട്രെന്‍ഡിങ്ങ്

ആലുവാ പുഴയുടെ തീരത്ത്… കൊച്ചി മെട്രോയുടെ 11 സ്റ്റേഷനുകളില്‍ വിടരുന്ന കേരളം

ഓരോ സ്റ്റേഷനുകളും സ്ഥലത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും അടിസ്ഥാന വിഷയങ്ങളും ആസ്പദമാക്കി മികവുറ്റ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്

ഉത്ഘാടനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും അടിസ്ഥാന വിഷയങ്ങളും ആസ്പദമാക്കി ഓരോ സ്റ്റേഷനുകളും മികവുറ്റ രീതിയിലാണ് കെഎംആര്‍എല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആലുവയാണ് ആദ്യ സ്റ്റേഷന്‍. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം (മെട്രോയുടെ നിയന്ത്രണകേന്ദ്രം), കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം തുടങ്ങിയവയാണ് മറ്റ് സ്റ്റേഷനുകള്‍. എസ് കെ ഡിസൈന്‍സ് എന്ന സ്ഥാപനമാണ് കൊച്ചി മെട്രോയ്ക്ക് വേണ്ടി ചുവര്‍ചിത്രങ്ങള്‍ ഒരുക്കിയത്. കെ എം ആര്‍എല്‍ നിയമിച്ച കലാരംഗത്തെ വിദഗ്ദര്‍ ഉള്‍പ്പെട്ട സമിതിയാണ് ഇവരെ തിരഞ്ഞെടുത്തത്.

ഈ സ്റ്റേഷനുകളുടെ വിശേഷങ്ങളിലൂടെ.

ആലുവ

കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുളിഞ്ചോട്

കേരളത്തിലെ പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്റെ മോഹിപ്പിക്കുന്ന വന്യതയും പുളിഞ്ചോട് സ്റ്റേഷനില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

കമ്പനിപ്പടി

കൊച്ചി മെട്രോയുടെ മൂന്നാമത്തെ സ്റ്റേഷനായ കമ്പനിപ്പടിയെ അലങ്കരിക്കുന്നത് കേരളത്തിന്റെ സ്വന്തം പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ്. തെക്കുവടക്ക് ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പ്രകൃതി നിര്‍മ്മിതമായ മതിലുപോലെയുള്ള ഈ മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണവും കമ്പനിപ്പടി സ്റ്റേഷനില്‍ കാണാം.

അമ്പാട്ടുകാവ്

അമ്പാട്ടുകാവ് എന്ന പേരിലെ കാവിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഉരഗവര്‍ഗ്ഗങ്ങളെയാണ് ഈ സ്റ്റേഷന്റെ സൗന്ദര്യവത്ക്കരണത്തിനു വിഷയമാക്കിയിരിക്കുന്നത്. പാമ്പുകളുടെ രാജാവ് എന്നറിയപ്പെടുന്ന രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ള വിവിധയിനം ഇഴജീവികളുടേയും ഒച്ചുകളുടേയും വൈവിധ്യമാര്‍ന്ന ആവിഷ്‌ക്കാരങ്ങള്‍ അമ്പാട്ടുകാവ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

മുട്ടം

കൊച്ചി മെട്രോയുടെ ഡിപ്പോയും ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂണിറ്റും സ്ഥിതി ചെയ്യുന്നത് മുട്ടത്താണ്. അതുകൊണ്ട് തന്നെ കൊച്ചി മെട്രോ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലവും മുട്ടം തന്നെ. കേരളത്തിന്റെ പക്ഷി സമ്പത്ത് വിശദമാക്കുന്ന രീതിയിലാണ് മുട്ടം സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പീലി നിവര്‍ത്തിയാടുന്ന മയിലുകളും നിറങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചവര്‍ണ്ണക്കിളികളും തുടങ്ങി വിവിധയിനം പക്ഷികളുടെ ചിത്രങ്ങളാല്‍ മനോഹരമാണ് മുട്ടം സ്റ്റേഷന്‍. കേരളത്തിലെ പക്ഷികളെക്കുറിച്ച് അറിവ് പകരുന്നവയാണ് ഈ ചിത്രങ്ങള്‍.

കളമശ്ശേരി

കളമശ്ശേരി സ്റ്റേഷനും പശ്ചിമഘട്ടം വിഷയമാകുന്നു. വനാന്തരങ്ങളും ജീവജാലങ്ങളും മരങ്ങളുടെ തണലുമെല്ലാം കോറിയിട്ട് കാടിന്റെ പ്രതീതി ഉളവാക്കുന്ന വിധത്തിലാണ് കളമശ്ശേരിയിലെ സ്റ്റേഷന്‍ അലങ്കാര ഘടന.

കുസാറ്റ്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെ അടയാളപ്പെടുത്തുന്ന മെട്രോ സ്റ്റേഷനാണ് കുസാറ്റ്. കേരളത്തിന്റെ പ്രാചീന ജലഗതാഗതസംസ്‌ക്കാരത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഈ സ്റ്റേഷനെ മനോഹരമാക്കുന്നത്. കച്ചവട സാധ്യത തിരിച്ചറിഞ്ഞ് കേരളത്തിലെത്തിയ വിദേശീയരുടെ നാവികചരിത്രവും കേരളത്തിന്റെ തനതായ നാവിക സംസ്‌ക്കാരവും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

പത്തടിപ്പാലം

കേരളത്തിലെ മത്സ്യസമ്പത്താണ് പത്തടിപ്പാലം സ്റ്റേഷനില്‍ വരച്ചിട്ടിരിക്കുന്നത്. കടല്‍ത്തീരങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളുടെയും അലങ്കാരമത്സ്യങ്ങളുടെയും ചിത്രങ്ങളും പെയിന്റിംഗുകളും ഇവിടെ കാണാം.

ഇടപ്പള്ളി

പണ്ട് കേരളത്തിന്റെ പെരുമ വിദേശരാജ്യങ്ങളില്‍ എത്തിച്ചിരുന്നത് നമ്മുടെ സുഗന്ധദ്രവ്യങ്ങളാണ്. ഏലവും, കുരുമുളകുമൊക്കെ അടങ്ങുന്ന ആ സുഗന്ധദ്രവ്യങ്ങളുടെ നേര്‍ചിത്രങ്ങളാണ് ഇടപ്പള്ളി സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. നാടിന്റെ പൈതൃകവും ചരിത്രവും സമന്വയിപ്പിച്ച് അറിവ് പകരുന്നരീതിയില്‍ മിഴിവേറിയ കാഴ്ച്ചകളാണ് ഇവിടെയുള്ളത്.

ചങ്ങമ്പുഴ പാര്‍ക്ക്

മലയാളത്തെ പ്രണയിച്ച സാഹിത്യകാരന്മാരോടും ഭാഷാപണ്ഡിതന്മാരോടുമുള്ള ആദരസൂചകമായാണ് കൊച്ചി മെട്രോയുടെ ചങ്ങമ്പുഴ സ്റ്റേഷന്റെ രൂപകല്‍പ്പന. ചങ്ങമ്പുഴ പാര്‍ക്കെന്നു നാമകരണം ചെയ്ത മെട്രോ സ്റ്റേഷന്റെ രൂപകല്‍പ്പനയ്ക്ക് തീര്‍ത്തും അനുയോജ്യമായ വിഷയം കേരളത്തിന്റെ കലാപാരമ്പര്യം തന്നെ. മലയാളമണ്ണിലെ കലയുടെയും സാഹിത്യത്തിന്റെയും ചരിത്രം വിളിച്ചോതുന്ന ചുമര്‍ ചിത്രങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാലാരിവട്ടം

കൊച്ചി മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനാണ് പാലാരിവട്ടം. പച്ചക്കറി, മത്സ്യം, പൂക്കള്‍ തുടങ്ങി വിവിധയിനം ചന്തകള്‍ കൊണ്ട് പ്രശസ്തമായിരുന്നു ഒരു കാലത്ത് പാലാരിവട്ടം. വര്‍ണ്ണാഭമായ പൂക്കളുടെ ദൃശ്യങ്ങളാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് ചാരുതയേകുന്നത്. കേരളത്തിന്റെ പൂക്കളെ കണ്ണിനിമ്പം പകരുന്ന വര്‍ണ്ണങ്ങളില്‍ സ്റ്റേഷന്‍ ഭിത്തികളിലും ഗ്ലാസ്സ് ചുവരുകളിലും പകര്‍ത്തി വെച്ചിരിക്കുന്നു.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍