സ്‌ട്രോസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച ചെയ്ത പ്രസംഗത്തില്‍ മനുഷ്യന്റെ അന്തസിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു ഭൗതിക യൂറോപ്പിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തള്ളിപ്പറഞ്ഞു. ഒരു ‘മെലിഞ്ഞ’ മുത്തശ്ശി എന്നാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ ഇടയന്‍ യൂറോപ്പിനെ വിശേഷിപ്പിച്ചത്.
കുറഞ്ഞ പക്ഷം ഒരു നൂറ്റാണ്ടെങ്കിലുമായി ‘യൂറോപ്പിന്റെ പതനം’ എന്ന പാട്ട് പുസ്തകത്തില്‍ നിന്നുള്ള വരികളാണ് പൗരോഹിത്യ വൃന്ദം ആലപിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഈ ഭൂഖണ്ഡത്തെ വിശേഷിപ്പിക്കുന്നതിനായി ജൈവിക ബിംബങ്ങള്‍ ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. തന്റെ പ്രസിദ്ധമായ ‘പടിഞ്ഞാറിന്റെ പതനം’ എന്ന പുസ്തകത്തില്‍, യൂറോപ്യന്‍ സംസ്‌കാരം നശ്വരമാണെന്നും, കുറഞ്ഞ പക്ഷം അത് നിത്യരോഗശയ്യയിലെങ്കിലും ആണെന്നുള്ള വിഷാദാത്മക കാഴ്ചപ്പാടാണ് ജര്‍മ്മന്‍ യാഥാസ്ഥിതിക എഴുത്തുകാരനായ ഓസ്വാള്‍ഡ് സ്‌പെന്‍ഗ്ലര്‍ പങ്കുവയ്ക്കുന്നത്.
വ്യാപനത്തിനും വികസനത്തിനും വേണ്ടിയുള്ളതും പണത്തെയും അധികാരത്തെയും ഉപാസിക്കുന്നതുമായ ഒരു പ്രമിത്യന്‍ പദ്ധതിയാണ് ആധുനിക, മതേതര യൂറോപ്പ് അതിന്റെയും ലോകത്തിന്റെയും തന്റെയും മുന്നില്‍ വയ്ക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും സമകാലീന ഗതിയെ പിന്തുടരുകയാല്ലാത്താതെ ജര്‍മ്മനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല.
സ്‌പെന്‍ഗ്ലറെ പോലെ തന്റെ രാജ്യം കാട്ടാള ഊര്‍ജം നേടുമെന്നും എതിരാളികളെ അടിച്ചുമലര്‍ത്തുമെന്നും വിശ്വസിക്കുന്ന തരത്തിലുള്ള സങ്കുചിത ദേശീയതയുടെ വക്താവല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു പുരാതന യൂറോപ്യന്‍ മത, നൈതീക ലോകവീക്ഷണം പിന്തുടരുന്ന ആളാണ് മാര്‍പ്പാപ്പ. ഈ വീക്ഷണത്തിന് ഇപ്പോള്‍ യൂറോപ്പിന് പുറത്താണ് കൂടുതല്‍ ആരാധകര്‍ ഉള്ളതെന്നത് വിരോധാഭാസമായി തുടരുന്നു: ഭൂരിപക്ഷ യൂറോപ്യന്‍മാരും നേടിയെടുത്തു കഴിഞ്ഞ രാഷ്ട്രീയ, സാമ്പത്തിക സുസ്ഥിരതയ്ക്ക് വേണ്ടി ഇപ്പോഴും ഉദ്യമിക്കുന്ന ജനവിഭാഗങ്ങളാണിവര്‍. യൂറോപ്പ് അതിനെ തന്നെ നോക്കി കാണുന്ന ഡാര്‍വീനിയന്‍ കാഴ്ചപ്പാടിനെതിരെയാണ് അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ കാഴ്ചപ്പാട് പരിപാലിക്കുന്നതാവട്ടെ സ്വാര്‍ത്ഥ താല്‍പര്യക്കാരായ രാഷ്ട്രീയക്കാരും വന്‍കിട വ്യവസായികളുമാണ്. ഇതിനെ പുനഃപരിശോധിക്കാന്‍ ഉദാസീനരായ വോട്ടര്‍മാര്‍ക്കോ വിധേയത്വം പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കോ സാധിക്കുന്നുമില്ല.
‘ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം ധനകാര്യകമ്പോളങ്ങള്‍ അവരുടെ വിധി നിര്‍ണയിക്കുന്ന അവസ്ഥ അസഹനീയമാണ്,’ ഈ വര്‍ഷം ആദ്യം അദ്ദേഹം പറഞ്ഞു. ‘മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ധനകാര്യ ഊഹക്കച്ചവടത്തിലൂടെ ചുരുക്കം ആളുകള്‍ കണക്കില്ലാത്ത സമ്പത്ത് സമാഹരിക്കുമ്പോള്‍, ഭൂരിപക്ഷം അതിന്റെ അനന്തരഫലങ്ങളുടെ ബാധ്യത അനുഭവിക്കുന്നു’. സ്വകാര്യ സ്വത്തിന് വേണ്ടിയുള്ള ആര്‍ത്തിപിടിച്ച ഓട്ടം സ്വാതന്ത്ര്യത്തെയും മനുഷ്യ വര്‍ഗത്തിന്റെ അന്തസിനെയും അരക്കിട്ടുറപ്പിക്കുന്നതിന് പകരം അവയില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് മാര്‍പ്പാപ്പ തിരിച്ചറിയുന്നു. ആധുനിക ജനാധിപത്യവും ഉദാരീകരണവും ക്രിസ്ത്യന്‍ വിശ്വാസപ്രമാണങ്ങളില്‍ നിന്നും നേടിയെടുത്ത ധാര്‍മികവും ആത്മീയവുമായ മാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, തെരഞ്ഞെടുപ്പ് പോലെയുള്ള ചില നടപടിക്രമങ്ങളിലേക്ക് മാത്രം ഒതുങ്ങുന്ന തരത്തിലേക്ക് രാഷ്ട്രീയം ചുരുങ്ങി പോകാന്‍ കാരണമായ പണത്തിന്റെയും അധികാരത്തിന്റെയും ഉപാസനക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല.
‘മറ്റെന്തിലും ഉപരിയായി മനുഷ്യന്റെ അന്തസ്സിനെ കുറിച്ചുള്ള വികാരങ്ങളിലും ആത്മബോധത്തിലും പ്രചോദിതമായ ഒരു സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും രൂപമായി നമ്മള്‍ ജനാധിപത്യത്തെ നിര്‍വചിക്കേണ്ടിയിരിക്കുന്നു,’ എന്ന് യൂറോപ്യന്‍ ചരിത്രത്തിന്റെ ഇരുണ്ട കാലത്തെ കുറിച്ചുള്ള മുന്നറിയിപ്പായി തോമസ് മാന്‍ പറഞ്ഞ വാചകങ്ങളാണ് പോപ്പിന്റെ സ്‌ട്രോസ്ബര്‍ഗ് പ്രസംഗം വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത്. ജര്‍മ്മന്‍കാര്‍ മതം, കല, തത്വശാസ്ത്രം എന്നിവ മാറ്റിവയ്ക്കുകയും ‘കാവ്യാത്മകതയ്ക്ക് പകരം സങ്കേതങ്ങളിലും ചിത്ര രചന ബ്രഷിന് പകരം സമുദ്രങ്ങളിലും വിജ്ഞാനശാസ്ത്രത്തിന് പകരം രാഷ്ട്രീയത്തിലും,’ പുനരര്‍പ്പണം ചെയ്യുകയും ചെയ്യണമെന്ന് പറഞ്ഞ ഓസ്വാള്‍ഡ് സ്‌പെന്‍ഗ്ലറെ പോലുള്ളവരുടെ ദോഷാനുദര്‍ശനങ്ങളെ എതിര്‍ക്കാനാണ് മാന്‍ ശ്രമിച്ചത്. പക്ഷെ, യുദ്ധത്തിന്റെ ഏറ്റവും രൂക്ഷിതമായ കെടുതികള്‍ അനുഭവിച്ച രാജ്യങ്ങള്‍ അതില്‍ നിന്നും മോചനം നേടിയ 1945 അനന്തര പടിഞ്ഞാറന്‍ യൂറോപ്യന്‍ സമ്പദ്വവ്യവസ്ഥകളിലെയും 1989ന് ശേഷമുള്ള കിഴക്കന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയും ‘ദിവ്യ’ സാമ്പത്തിക സംവിധാനങ്ങളില്‍ ഒരര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്.
പക്ഷെ പുതിയ ലോക സാമ്പത്തിക ക്രമത്തില്‍ ഒരു സ്ഥിര മേല്‍ക്കോയ്മ നേടാന്‍ യൂറോപ്പിന് സാധിച്ചിട്ടില്ല. ഒരുപക്ഷെ ഒരിക്കലും സാധിക്കുകയുമില്ല. ഒരിക്കല്‍ യൂറോപ്പിന്റെ അധീനതയിലായിരുന്ന രാജ്യങ്ങള്‍ക്ക,ഭാവിയെ കുറിച്ച് അവരുടേതായ അവകാശവാദങ്ങളുണ്ട്. ഒരേ സമയം യൂറോപ്പിന്റെ ഒഴിവാക്കാനാവത്ത സാമ്പത്തിക കൂട്ടാളിയും അതേ സമയം ശുണ്ഠി പിടപ്പിക്കുന്ന ശത്രവുമായി വളരുന്ന തരത്തില്‍, ചൈന ദേശീയതയിലും മുതലാളിത്തത്തിലും ഊന്നിയുള്ള യൂറോപ്യന്‍ തന്ത്രങ്ങളെ പ്രയോഗികമായി ഉപയോഗിച്ചിരിക്കുന്നു.
അതേസമയം, സ്ഥിരമായി മുങ്ങുന്ന സാമ്പത്തിക ചക്രവാളങ്ങളെയും അപരിഹാര്യമായ പ്രതിസന്ധികളെയുമാണ് യൂറോപ്പിന് നേരിടേണ്ടി വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഐതിഹാസികമായി യൂറോപ്പിനെ പുനഃസൃഷ്ടിച്ച ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ ഇന്നത്തെ അഭാവം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു: ഴാങ് ക്ലോഡെ ജംഗര്‍ ഒരിക്കലും ഴാങ് മോനെ ആവില്ല, ആഞ്ചല മോര്‍ക്കലും ഫ്രാന്‍കോയിസ് ഹോളണ്ടും കോണ്‍ട്രാഡ് അഡെനോവറിനെയോ ചാള്‍സ് ഡി ഗൗല്ലെയോ ഓര്‍മ്മിക്കുന്നുമില്ല.
‘അഴിമതി നിറഞ്ഞ ആത്മവഞ്ചകരും ആഴത്തില്‍ ബന്ധങ്ങളുള്ള അവിഹിത കൂട്ടാളികളുടെയും വിഷലിപ്തരായ ജനപ്രതിനിധികളുടെയും മാര്‍ച്ചിംഗ് പരേഡ് നമ്മുടെ നഗ്നനേത്രങ്ങളുടെ മുന്നിലൂടെ കടന്നുപോവുകയാണ്,’ എന്ന് പോളിഷ് ചിന്തകനായ ആഡം മിച്ചിനിക് തന്റെ പുതിയ പുസ്തകമായ ‘ദ ട്രബിള്‍ വിത്ത് ഹിസ്റ്ററി’ യില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍മാര്‍ ദോഷൈദൃക്കുകളും ഉദാസീനരുമാവുന്നുണ്ടെങ്കില്‍ അതിന് കാരണം, ‘നമ്മുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചുമുള്ള ഒരു ആശയവും നിലനില്‍ക്കുന്നില്ല,’ എന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
‘തോറ്റവരും കയ്പ് അനുഭവിച്ചവരും, ഒഴിവാക്കപ്പെട്ടവരും തരംതാഴ്ത്തപ്പെട്ടവരും,’ നടത്തുന്ന ഒരു ‘കണ്ണുംപൂട്ടിയുള്ള വിപ്ലവമാണ്’ ആഗോള ഭൗതീക അധോഗതിക്കുള്ള ഒരു പ്രതിവിധി. വലതുപക്ഷ പാര്‍ട്ടികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പുരോഗമനവാദത്തെ യൂറോപ്പില്‍ അടിച്ചമര്‍ത്തിയതിന് സമാനമായ കടന്നുകയറ്റങ്ങളും ഏകാധിപത്യ പ്രസ്ഥാനങ്ങളും ലോകത്തെമ്പാടും വ്യാപിക്കുന്നുണ്ട്. യൂറോപ്പിന്റെ ക്രിസ്തീയാനന്തര പ്രത്യയശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചെടുത്ത ആധുനികലോകത്തിന് അടിയന്തിരമായി പുതിയ കാഴ്ചപ്പാടുകള്‍ വേണമെന്ന കാര്യം ഊന്നിപ്പറഞ്ഞതിലൂടെ വലിയ ഒരു സേവനമാണ് മാര്‍പ്പാപ്പ നടത്തിയിരിക്കുന്നത്. ആ കാഴ്ചപ്പാട് ആക്രമണോത്സുകമായ തലത്തില്‍ മൂര്‍ച്ഛയുള്ളതല്ലെങ്കില്‍ പോലും…