മൈക്കിള്‍ ഒ’സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
‘ജനറല്‍ സോയ്ക്കുവേണ്ടിയുള്ള തിരച്ചില്‍’ എന്ന ഡോക്യുമെന്ററി തുടങ്ങി നിമിഷങ്ങള്‍ക്കകം നാവില്‍ വെള്ളമൂറാന്‍ തുടങ്ങി. സോസില്‍ കുളിച്ചുനില്‍ക്കുന്ന വറുത്ത ചിക്കനെ ഒരു ഫോട്ടോഷൂട്ടിനുവേണ്ടി ഒരു ഫുഡ് സ്റ്റൈലിസ്റ്റ് ഒരു പാത്രത്തില്‍ ഒരുക്കിവെച്ച് അരികില്‍ പച്ച ബ്രോക്കോളി കൂടി ചേര്‍ക്കുന്നതോടെയാണ് ഈ രസകരമായ, തമാശ നിറഞ്ഞ ഡോക്യുമെന്ററി തുടങ്ങുന്നത്.
എന്നാല്‍ ഇത് ഭക്ഷണത്തെപ്പറ്റിയുള്ള ഒരു സിനിമയല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് ഭക്ഷണത്തെപ്പറ്റി മാത്രമുള്ള ഒരു സിനിമയല്ല. ടൈറ്റില്‍ കണ്ടാല്‍ ചൈനീസ് ഭക്ഷണശാലകളിലെ സ്ഥിരം വസ്തുവിനെ ഓര്‍മ്മ വരുമെങ്കിലും. എല്ലായിടത്തും ആ ഓര്‍മ്മ വരണമെന്നുമില്ല.
സിനിമയുടെ അണിയറക്കാര്‍ പ്രശസ്തമായ ഈ വിഭവത്തെയും അതിന്റെ പേരിന്റെ ചരിത്രവും അന്വേഷിച്ച് ചൈനയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. (സാവോ, ചാവു, ഗാവു എന്നിങ്ങനെ പല പേരില്‍ ഈ വിഭവം അറിയപ്പെടാറുണ്ട്). എന്നാല്‍ ചൈനയിലെത്തുമ്പോഴാണ് ചൈനയില്‍ ഇങ്ങനെയൊരു വിഭവത്തെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലെന്ന് നാം മനസിലാക്കുന്നത്.
അതില്‍ വലിയ അത്ഭുതമില്ല. അമേരിക്കന്‍ ചൈനീസ് ഭക്ഷണം പ്രത്യേക ഒരു ഏര്‍പ്പാടാണ് എന്ന് പലര്‍ക്കുമറിയാം. ആദ്യ ചൈനീസ്‌കുടിയേറ്റക്കാര്‍ 1850ല്‍ അവരുടെ ഭക്ഷണം കാലിഫോര്‍ണിയായിലെത്തിച്ചപ്പോള്‍ മുതല്‍ അതിനുണ്ടായ രൂപമാറ്റം സിനിമയുടെ ഒരു വിഷയമാണ്. സാംസ്‌കാരിക ഇഴകലരല്‍, മാറ്റം എന്നിവയും സിനിമയുടെ വിഷയമാണ്. ജെന്നിഫര്‍ ലീ സംവിധാനം ചെയ്ത സിനിമ പലരും സാരമായി കാണാത്ത ഒരു വിഷയത്തെ ജീവനുള്ള രീതിയില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു.
സിനിമയില്‍ അഭിമുഖം ചെയ്യപ്പെടുന്ന പലര്‍ക്കും പക്ഷെ ഇത് വെറുതെ ഒരു കാര്യമല്ല. ഇതില്‍ ചൈനീസ് ഭക്ഷണശാലാ ഓര്‍മ്മകള്‍ ശേഖരിക്കുന്ന ഹാര്‍വെ സ്പില്ലറെപ്പോലെയുള്ളവര്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ പക്കല്‍ 1919 മുതലുള്ള ചൈനീസ് റെസ്‌റ്റോറന്റ് മെനുവുണ്ട്, അതും പതിനായിരക്കണക്കിനു ഭക്ഷണശാലകളില്‍ നിന്നുള്ളത്. അയാളെ മാത്രം പറ്റി ഒരു സിനിമയെടുത്താലും ഞാന്‍ അത് സന്തോഷത്തോടെ കാണും.
ജനറല്‍ സോയെ തേടിയുള്ള യാത്ര എനിക്ക് വലിയ വിശപ്പ് തോന്നിച്ചില്ല. ഒരു മണിക്കൂര്‍ മാത്രമുള്ള സിനിമ ടിപ്പിക്കല്‍ ചരിത്രഡോക്യുമെന്ററികളെക്കാള്‍ ഏറെ രുചികരമായ, തൃപ്തികരമായ ഒരു വിഭവമാണ്.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/