ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. രാജ്യതലസ്ഥാനം ആരുഭരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കുമ്പോള്‍, സര്‍വേകള്‍ നല്‍കുന്ന സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. സ്വന്തം നില പരുങ്ങലിലാണെന്നു സ്വയം മനസ്സിലാക്കിയ ബിജെപി എതിരാളികളെ എങ്ങനെയെങ്കിലും തളയ്ക്കാനുള്ള വഴി തിരയവെയാണ്, മൂന്‍ ആം ആദ്മിക്കാരും ഇപ്പോള്‍ ബിജെപിക്കാരുമായ ചിലര്‍ മുന്‍ രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നത്. നിയപരമായി യാതൊരു പശ്ചാത്തലവുമില്ലാത്ത കമ്പനികളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഫണ്ട് ഇനത്തില്‍ 50 ലക്ഷം രൂപ വീതം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഷാസിയ ഇല്‍മിയടക്കമുള്ളവര്‍ ആരോപിക്കുന്നത്. 2014 ല്‍ ആയിരുന്നു ഇത്തരത്തില്‍ സംശത്തിന്റെ നിഴലില്‍നില്‍ക്കുന്ന നാലു കമ്പനികളില്‍ നിന്നായി തുക കൈപ്പറ്റിയിരിക്കുന്നത്. ആം ആദ്മിക്ക് ഈ ആക്ഷേപം വലിയ തിരിച്ചടിയായി മാറി. എന്നാല്‍ മുന്‍ ആം ആദ്മിക്കാര്‍ ഉന്നയിച്ച ഈ ആരോപണത്തെ അത്രകണ്ട് തങ്ങളുടെതായൊരു ആയുധമാക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല! രാഷ്ട്രീയ സംവിധാനങ്ങളിലേത്ത് കള്ളപ്പണം കടന്നുവരുന്നുവെന്നതരത്തില്‍ ധനമന്ത്രി കൂടിയായ അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയിലൊതുങ്ങി പോകുന്നു ബിജെപിയുടെ പ്രതികരണങ്ങള്‍. എന്നാല്‍ തങ്ങള്‍ക്ക് യാതൊന്നും മറയ്ക്കാനില്ലെന്നും കള്ളത്തരം കാണിക്കാനാണെങ്കില്‍ എന്തിന് വെബ്‌സൈറ്റില്‍ പരസ്യമായി പാര്‍ട്ടി ഫണ്ടിന്റെ കണക്കുക്കള്‍ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് ആം ആദ്മി ചോദിക്കുന്നത്. മാത്രവുമല്ല, അവര്‍ വേറൊരു ചോദ്യം കൂടി ഉന്നയിക്കുന്നു; രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഒഴുകുന്ന കോടികളുടെ ഭൂരിഭാഗവും കള്ളപ്പണം തന്നെയല്ലേ? വിശദമായി വായിക്കുക