ജോ ദ്യൂ
(ബ്ലൂംബര്‍ഗ് ന്യൂസ്)
വരുമാനത്തിലെ അസമത്വത്തെ തന്റെ ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകത്തിലൂടെ വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പികെറ്റി ഈയിടെ ഫ്രാന്‍സിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയുണ്ടായി. പുരസ്കാരം നല്‍കുന്നതിന് പകരം സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിന് രാഷ്ട്രം ഊന്നല്‍ നല്‍കണമെന്ന് പറഞ്ഞാണ് പികെറ്റി പുരസ്കാരം നിഷേധിച്ചത്.
“ആരാണ് ബഹുമാന്യന്‍ എന്നു നിശ്ചയിക്കേണ്ടത് സര്‍ക്കാരല്ല,” പാരിസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ 43-കാരനായ പ്രൊഫസര്‍ പറഞ്ഞു. “സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്.”
നപ്പോളിയന്‍ ബോണപ്പാര്‍ട് 1802-ല്‍ സ്ഥാപിച്ച ലീജിയന്‍ ഡു-ഓണര്‍ എന്ന ഫ്രാന്‍സിലെ ഏറ്റവും ഉന്നതമായ ഈ പുരസ്കാരം പൊതു സേവനം,സാമ്പത്തിക ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്ക് നല്‍കുന്നതാണ്. പുരസ്കാര നിഷേധത്തിലൂടെ എഴുത്തുകാരായ സാര്‍ത്രേ, മൌറീസ് റാവെല്‍, സംഗീതജ്ഞന്‍ ബൊലെറോ എന്നിവരുടെ കൂട്ടത്തില്‍ പികെറ്റിയും ഇടംപിടിച്ചു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പികെറ്റിയുടെ ‘Capital in the Twenty-First Century’ എന്ന പുസ്തകം അസമത്വത്തെക്കുറിച്ചുള്ള ആഗോള സംവാദത്തിന് വഴിയൊരുക്കുകയുണ്ടായി. സമ്പത്തിലെയും വരുമാന വളര്‍ച്ചയിലേയും വൈജാത്യങ്ങളെ ഫെഡറല്‍ റിസര്‍വ് അധ്യക്ഷ ജാനെറ്റ് യെല്ലനും ഉയര്‍ത്തി.
സാമ്പത്തിക വളര്‍ച്ച മുരടിപ്പോളം എത്തിയ, തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിലെ ജനരോഷത്തെ പ്രതിഫലിപ്പിക്കുന്നതാണ് പികെറ്റിയുടെ വാക്കുകള്‍. ഫ്രാന്‍സ്വോ ഔലാന്ദ് 2012- മേയില്‍ പ്രസിഡണ്ടായതിന് ശേഷം മൂന്നുമാസത്തിനുള്ളില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കൂടിത്തുടങ്ങി.
മുതലാളിത്തം, സമൂഹത്തിലെ ബാക്കിയുള്ളവര്‍ക്ക് മുമ്പേ കുതിക്കാന്‍ എന്നത്തേക്കാളും കൂടിയ വേഗത്തില്‍ ധനികരെ അനുവദിക്കുമെന്ന് പറഞ്ഞ പികെറ്റിയുടെ പുസ്തകം, കഴിഞ്ഞ വര്‍ഷത്തെ മികച്ച വാണിജ്യ സംബന്ധിയായ പുസ്തകമായി ഫിനാന്‍ഷ്യല്‍ ടൈംസ് തെരഞ്ഞെടുത്തിരുന്നു. എറിക് ബ്രിഞ്ജോഫ്സന്‍-ആന്‍ഡ്റ്യൂ വിന്റെ ‘The Second Machine Age’, ആതിഫ് മിലന്‍-അമീര്‍ സൂഫിയുടെ ‘House of Debt’എന്നീ പുസ്തകങ്ങളെയാണ് അത് പിന്തള്ളിയത് .
പികെറ്റിയുടെ പുസ്തകം ഒരു ‘നിര്‍വ്യാജമായ പ്രതിഭാസമാണെന്ന്’ നോബല്‍ പുരസ്കാര ജേതാവ് പോള്‍ ക്രൂഗ്മാന്‍ വിശേഷിപ്പിച്ചു. സാമ്പത്തിക ശാസ്ത്രത്തിന് പികെറ്റി നല്‍കുന്നത് ‘ഗൌരവപൂര്‍ണവും, വ്യവഹാര മാറ്റത്തിന് ഉതകുന്നതുമായ പാണ്ഡിത്യമാണെന്ന്’ ക്രൂഗ്മാന്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ വിമര്‍ശകരും കുറവല്ല. ഫിനാന്‍ഷ്യല്‍ ടൈംസടക്കംകണക്കുകളിലേയും സ്ഥിതിവിവരപ്പട്ടികകളിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഈ ആക്ഷേപം ശരിയല്ലെന്ന് 4,400 വാക്കുകള്‍ വരുന്ന തന്റെ മറുപടിയില്‍ പികെറ്റി പ്രതിരോധിക്കുന്നു.
ഈ പുരസ്കാരം വേണ്ടെന്ന് പറഞ്ഞവരില്‍ പിയേരി, മേരി ക്യൂറി (1903-ല്‍ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു) എന്നിവരുമുണ്ട്. സ്വാതന്ത്ര്യ യുദ്ധത്തില്‍ ബ്രിട്ടനെ തോല്‍പ്പിക്കാന്‍ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ചുകാരന്‍ മാര്‍ക്വിസ് ഡേ ലഫായേതെ പല തവണ തന്റെ നാമനിര്‍ദേശം നിഷേധിച്ചു.
ഓരോ വര്‍ഷവും ഏതാണ്ട് 3,000 ആളുകളെ ഉള്‍ക്കൊള്ളിക്കും. നാലോ അഞ്ചോ പേര്‍ അത് നിരാകരിക്കും. സര്‍ക്കാരിനെതിരായ പ്രതിഷേധമാകാം, വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്താനായാകാം, അല്ലെങ്കില്‍ തങ്ങള്‍ അത് അര്‍ഹിക്കുന്നില്ലെന്ന് കരുതിയാകാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
“അത് അദ്ദേഹത്തിന്റെ തീരുമാനമാണ്,” ഫ്രഞ്ച് ഡിജിറ്റല്‍ ഇക്കോണമി മന്ത്രി ആക്സലെ ലേമേരി പറഞ്ഞു. “ഒരുപക്ഷേ ലീജിയന്‍ ഓഫ് ഓണര്‍ ഒരു പുരസ്കാരമാണ്, രാജ്യം നല്‍കുന്ന ഒരു അംഗീകാരമാണ്. അല്ലാതെ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനുള്ള പിന്തുണയല്ല എന്ന വസ്തുതയെ അദ്ദേഹം കൂട്ടിക്കുഴയ്ക്കുന്നതാകാം.”