അഴിമുഖം പ്രതിനിധി
ജീവിക്കാനുള്ള അവകാശം എടുത്തുകളഞ്ഞവര്‍ അസഹിഷ്ണുതയെ കുറിച്ചു സംസാരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലി. ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ രാജ്യസഭയിലാണ് ജെറ്റ്‌ലി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചത്.
അംബേദ്കറിനെ ഭരണഘടനയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍ മാത്രം കാണാനാകില്ല. അദ്ദേഹം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നുവെന്ന് ജെറ്റ്‌ലി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെ സമൂഹത്തിലും വളരെ പ്രാധാന്യമുള്ളതാണ്. ഇക്കഴിഞ്ഞ 65 വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍ ലോകം എങ്ങനെ മാറിയെന്നും പല രാജ്യങ്ങളിലും ജനാധിപത്യം തകര്‍ന്നതും ഏകാധിപത്യം അധികാരമേറ്റതും ഒക്കെ കാണാനാകും. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഏതൊരു ഭയവും ഉയരുമ്പോള്‍ നമ്മള്‍ അതിനെതിരായ പോരാടി. ഈ സ്ഥാപനങ്ങളെ നിര്‍മ്മിക്കുന്നതില്‍ നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് അഞ്ചാറ് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ജനിച്ചത്. അതിനാലാണ് ഭരണഘടന രൂപീകരിക്കുന്നതില്‍ എനിക്ക് പങ്കില്ലാത്തത്, അരുണ്‍ ജെറ്റ്‌ലി പറഞ്ഞു. ഭരണഘടന രൂപീകരിക്കുന്നതില്‍ പങ്കില്ലാത്തവരും അതില്‍ വിശ്വാസം ഇല്ലാത്തവരും അതിന്‍മേല്‍ അവകാശ വാദം ഉന്നയിച്ചു വരുന്നുവെന്ന് ഇന്നലെ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബിജെപിയേയും ആര്‍എസ്എസിനേയും ഉദ്ദേശിച്ച് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് ജെറ്റ്‌ലി ഇപ്രകാരം പറഞ്ഞത്.
ഭരണഘടനയുടെ ശക്തി കുടികൊള്ളുന്നത് മൗലികാവകാശങ്ങളിലാണ്, ജെറ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ തുല്യ അവകാശങ്ങള്‍, വിവേചനമില്ലായ്മ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം എന്നിവയില്‍ ഞാന്‍ വിശ്വസിക്കുന്നു. ടിവിയില്‍ വന്നിരുന്ന് ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അതിനെ അസഹിഷ്ണുത എന്ന് വിളിക്കുന്നു. ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭരണഘടനയിലെ 21-ാം വകുപ്പ് സസ്‌പെന്‍ഡ് ചെയ്തതിലൂടെ കഷ്ടപ്പെട്ടവര്‍ അടങ്ങിയ സര്‍ക്കാരിലേക്കാണ് അതിന്റെ പേര് പോകുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജീവിക്കാനുള്ള അവകാശം തട്ടിയെടുത്തവരാണ് അസഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്നത്, ജെറ്റ്‌ലി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. ഇന്ദിരയെ ഹിറ്റ്‌ലറോട് പരോക്ഷമായി ഉപമിക്കാനും ജെറ്റ്‌ലി മറന്നില്ല.