സഫിയ കൊലക്കേസ് ഒന്നാം പ്രതി ഹംസക്ക് കോടതി വധശിക്ഷ വിധിച്ചു. കാസര്‍കോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഹംസയുടെ ഭാര്യയും രണ്ടാം പ്രതിയുമായ മൈമുനയ്ക്ക് മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ നുണ പരിശോധന അടക്കമുള്ള ശാസ്ത്രീയ രീതികള്‍ അവലംബിച്ചാണ് ക്രൈം ബ്രാഞ്ച് ഈ കേസിന്റെ അന്വേഷണം നടത്തിയത്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്.
കര്‍ണ്ണാടക സ്വദേശിയായ 14 വയസ്സുകാരി സഫിയ കാസര്‍കോട് ബോവിക്കാനം കെവി ഹംസയുടെ ഗോവയില്‍ ഉള്ള വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സമയത്താണ് കേരളത്തെയാകെ ഞെട്ടിച്ച ഈ കൊലപാതകമുണ്ടായത്. 2006 ഡിസംബര്‍ 15നു തിളച്ച വെള്ളം വീണു സഫിയയ്ക്ക് പൊള്ളലേല്‍ക്കുകയും തുടര്‍ന്ന് ഹംസ കുട്ടിയെ ആശുപതിയില്‍ പ്രവേശിപ്പിക്കാതെ സ്വയംചികിത്സ നടത്തുകയും ആയിരുന്നു. അടുത്ത ദിവസം കുട്ടിയുടെ അവസ്ഥ വഷളായതിനേത്തുടര്‍ന്ന് ഹംസയും ഭാര്യമൈമുനയും ചേര്‍ന്ന് സഫിയയെ കൊന്ന് ചെറിയ കഷ്ണങ്ങളാക്കി ഗോവയിലെ അണക്കെട്ട് നിര്‍മ്മിക്കുന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. സഫിയയെ കാണാനില്ല എന്ന് ഹംസ പോലീസിനു പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ശരീരം മുറിക്കുന്ന സമയത്തും സഫിയക്കു ജീവനുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും സ്ഥലത്ത് നിന്നും കണ്ടെടുക്കുകയും ചെയ്തു .