UPDATES

ടോൾ നിർത്തുന്നതെങ്ങനെയെന്ന് ഞാൻ കാണിച്ചു തരാം; വാഗ്ദാനം പാലിച്ച് എം സ്വരാജ്

തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ചു കൊണ്ട് എം സ്വരാജ് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. തൃപ്പൂണിത്തുറയിലെ ടോള്‍ ബൂത്തുകള്‍ പൂട്ടും എന്നത് എം സ്വരാജിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. കുണ്ടന്നൂരിലെ ടോള്‍, തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍. എസ് എന്‍ ജങ്ഷനിലേയും ഇരുമ്പനത്തെയും ടോളുകള്‍ എങ്ങനെയാണ് പൂട്ടിച്ചതെന്ന് ഫേസ് ബുക്ക് പേജില്‍ എം എല്‍ എ വിശദീകരിക്കുന്നു. 

എം സ്വരാജ് എം എല്‍ എ യുടെ ഫേസ് ബുക്ക് പേജിന്‍റെ പൂര്‍ണ്ണ രൂപം;

ഒരു ദൗത്യം പൂർത്തിയായി…

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ വന്ന അദ്ഭുതകരമായ കാര്യം സർവ്വവ്യാപിയായ ടോൾ ബൂത്തുകളായിരുന്നു. അന്നുയർന്ന് കേട്ട ജനങ്ങളുടെ ഒന്നാമത്തെ പരാതിയും അതു തന്നെ. റസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും എന്നോട് തിരഞ്ഞെടുപ്പ് സമയത്തു തന്നെ ആദ്യ പരിഗണനയിൽ പെടുത്തണമെന്ന് നിർദ്ദേശിച്ചതും ഇക്കാര്യമാണ്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ മാത്രം 3 ടോൾ ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇങ്ങനെയുണ്ടാവില്ല. മരട് മുനിസിപ്പാലിറ്റിയിൽ കുണ്ടന്നൂരിലെ പഴക്കം ചെന്ന ടോളിനെതിരെ അവിടെ ബഹുജന സമരവും നടക്കുന്നുണ്ടായിരുന്നു. ടോൾ ബൂത്തുകളിലെ നീണ്ട വാഹനങ്ങളുടെ ക്യൂവിൽ പലപ്പോഴും ആംബുലൻസുകൾ പോലും കുരുങ്ങിക്കിടക്കുമായിരുന്നു. ആ ക്യൂവിന് ചിലപ്പോഴൊക്കെ ഒരു ജീവന്റെ വിലയുണ്ടായിരുന്നു. ടോളിനെതിരെ പല തവണ സമരങ്ങൾ നടന്നു. ഒരുപാടു പേർ കേസുകളിൽ പ്രതികളായി. എന്നിട്ടും കാണേണ്ടവർ കണ്ടില്ല. കേൾക്കേണ്ടവർ കേട്ടില്ല. ടോൾ പിരിവ് നിർബാധം തുടർന്നു. പിരിവുകാർ പലപ്പോഴും ഗുണ്ടകളെപ്പോലെ പെരുമാറി. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരായി തൃപ്പൂണിത്തുറക്കാർ നരകിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ‘മാതൃഭൂമി’ ചാനൽ തൃപ്പൂണിത്തുറയിൽ വെച്ചു നടത്തിയ ഒരു മുഖാമുഖം പരിപാടിയിൽ ജനങ്ങൾ ടോൾ പ്രശ്നം ഉന്നയിക്കുകയുണ്ടായി. മറുപടിയായി കോൺഗ്രസ് പ്രതിനിധി പറഞ്ഞത് “ആരു വിചാരിച്ചാലും ടോൾ നിർത്താനാവില്ല. നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്” എന്നായിരുന്നു. തുടർന്ന് സംസാരിച്ചപ്പോൾ ഞാനിങ്ങനെ പറയുകയുണ്ടായി.

“എല്ലാ നിയമങ്ങളും ജനങ്ങൾക്കു വേണ്ടിയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങൾ മാറ്റണം. എനിക്കൊരു അവസരം തരൂ. ടോൾ നിർത്തുന്നതെങ്ങനെയെന്ന് ഞാൻ കാണിച്ചു തരാം”.

ഇതു കേട്ട് കുറേ പേർ കയ്യടിച്ചു. ചിലർ പിറുപിറുത്തു. “ഇവിടെ മന്ത്രി നോക്കിയിട്ട് നടന്നില്ല പിന്നെയാ ഇവൻ ” എന്നൊക്കെ ചിലർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

അന്ന് ടി.വി പരിപാടിയിൽ ഞാനങ്ങനെ പറഞ്ഞത് കയ്യടി കിട്ടാനായി കാണിച്ച ഒരാവേശമായിരുന്നില്ല. മറിച്ച് എല്ലാ ടോളുകളും ഒഴിവാക്കണമെന്നത് LDF ന്റെ നയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ആ വാഗ്ദാനം ഉൾപ്പെടുത്തിയിരുന്നു. MLA ആയതിന് ശേഷം ടോൾ ഒഴിവാക്കാനുള്ള പ്രവർത്തനമാണ് ഞാൻ ആദ്യമായി ഏറ്റെടുത്തത്. കുണ്ടന്നൂരിലെ ടോൾ നാഷണൽ ഹൈവേ അതോറിറ്റിയുടേതും തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ PWDയുടേതും SN ജംഗ്ഷനിലേയും ഇരുമ്പനത്തെയും ടോളുകൾ RBDCK ( Roads and Bridges Development Corporation of Kerala) യുടേതുമായിരുന്നു.

അന്യായമായ ടോൾ നിർത്തണമെന്നാവശ്യപ്പെട്ട് കാര്യകാരണസഹിതം ബന്ധപ്പെട്ടവർക്കെല്ലാം ഞാൻ കത്തു നൽകുകയുണ്ടായി. ഇതിനാവശ്യമായ രേഖകളും മറ്റു വിവരങ്ങളും തന്ന് സഹായിച്ചത് ട്രുറയുടെ ഭാരവാഹി ശ്രീ.വി പി പ്രസാദും സഹപ്രവർത്തകരുമായിരുന്നു. കുണ്ടന്നൂർ ടോൾ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഞാൻ മറ്റൊരു നിവേദനം നൽകി. ഉടനേ അദ്ദേഹം നാഷണൽ ഹൈവേ അതോറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വെച്ച് വിളിച്ചു ചേർത്തു. പ്രസ്തുത യോഗത്തിൽ എന്റെ വാദഗതികൾ ഞാൻ അവതരിപ്പിച്ചു. കുണ്ടന്നൂരിലെ ടോൾ അവസാനിപ്പിക്കാമെന്ന് നാഷണൽ ഹൈവേ അതോറിറ്റിയുടെ ചീഫ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആദ്യമായി ഒരു ടോൾ ബൂത്തിന് പൂട്ടു വീണു.

തുടർന്നാണ് തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ പിരിവിനെതിരായ എന്റെ പരാതി ചർച്ച ചെയ്യാൻ ബഹു. മന്ത്രി ജി സുധാകരൻ മന്ത്രി ഓഫീസിൽ വെച്ച് PWDയിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എല്ലാ വശവും വിശദമായി ചർച്ച ചെയ്ത യോഗത്തിൽ വെച്ച് PWD യുടെ നിയന്ത്രണത്തിലുള്ള ടോൾ പിരിവ് അവസാനിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. അങ്ങനെ സെപ്തംബർ 24 ന് അർദ്ധരാത്രി മിനി ബൈപ്പാസിലെ ടോൾ ബൂത്തും അടച്ചു പൂട്ടി.

അവശേഷിക്കുന്ന രണ്ടു ടോളുകൾ SN ജംഗ്ഷനിലേതും ഇരുമ്പനത്തേതുമാണ്. ഇതിൽ ഇരുമ്പനത്തേത് തൃപ്പൂണിത്തുറ മണ്ഡലത്തിലല്ല. പിറവം മണ്ഡലത്തിലാണ്. പക്ഷെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലാണ്. ഈ രണ്ട് ടോൾ ബൂത്തുകൾ ഒറ്റ പാക്കേജായാണ് RBDCK പിരിക്കുന്നത്. അതിനാൽ ഇത് രണ്ടും നിർത്തണമെന്നായിരുന്നു എന്റെ പരാതി. സപ്തം: 19 ന് തിരുവനന്തപുരത്ത് ബഹു.മന്ത്രി ജി. സുധാകരൻ വിളിച്ചു ചേർത്ത യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളുടെ ആധികാരികത നിഷേധിക്കുന്ന നിലപാട് RBDCK സ്വീകരിച്ചപ്പോൾ വിശദമായ റിപ്പോർട്ടുമായി വരാൻ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു. യോഗം മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കകയും ചെയ്തു.

റിപ്പോർട്ട് കിട്ടാൻ വൈകിയപ്പോൾ ആരെയും കാത്തു നിൽക്കാതെ ടോളുകൾ ഒഴിവാക്കണമെന്ന ഇടതു മുന്നണിയുടെ നയവുമായി മുന്നോട്ടു പോകാൻ സർക്കാർ ധീരത കാണിച്ചു. സംസ്ഥാനത്തെ മുഴുവൻ ടോളുകളും അവസാനിപ്പിക്കുകയെന്ന LDF ന്റെ പ്രഖ്യാപിത നയം ബഹു മന്ത്രി കഴിഞ്ഞ 12 ന് നടന്ന പാലാരിവട്ടം ഫ്ലൈ ഓവറിന്റെ ഉദ്ഘാടന വേളയിൽ വിശദീകരിക്കുകയുണ്ടായി. എന്റെ ആവശ്യപ്രകാരം തൃപ്പൂണിത്തുറയിലെ ടോളുകൾ അവസാനിപ്പിച്ചത് പരാമർശിച്ച ബഹുമന്ത്രി RBDCK യുടെ ടോളുകൾ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ആ തീരുമാനം ഇന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരിക്കുന്നു. അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മന്ത്രി LDF ന്റെ ഈ തീരുമാനം സഭയെ അറിയിച്ചത്.

കേരളത്തിൽ ഇനി പണിയുന്ന പാലങ്ങൾക്കും റോഡുകൾക്കും ടോൾ ഉണ്ടാവില്ലെന്ന് ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. അതിനു പുറമേ നിലവിലുള്ള ടോളുകളെല്ലാം പരിശോധിച്ച് നിർത്തലാക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അതിൽ ആദ്യ നേട്ടം തൃപ്പൂണിത്തുറയ്ക്കുണ്ടായി.

ടോളുകളാൽ തടവിലാക്കപ്പെട്ട ഒരു ജനതയ്ക്ക് ഇപ്പോൾ വിമോചനമുണ്ടായി. ഈ ടോളുകളെല്ലാം അടച്ചുപൂട്ടാൻ, വാക്കുപാലിക്കാൻ 6 മാസം പോലുമെടുത്തില്ല എന്നത് അഭിമാനവും ചാരിതാർത്ഥ്യവുമുള്ള കാര്യമാണ്.

തൃപ്പൂണിത്തുറയിലും പിറവത്തും കഴിഞ്ഞ ഭരണത്തിൽ മന്ത്രിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാതിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല.

ഈ പോരാട്ടത്തിൽ പിന്തുണയുമായി കൂടെ നിന്ന എല്ലാ പാർട്ടിയിലും പെട്ട ജനങ്ങളോട് നന്ദി പറയുന്നു. റസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും ടോൾ വിരുദ്ധ പ്രവർത്തനങ്ങളിൽ എന്റെ കൂടെയുണ്ടായിരുന്നുവെന്നല്ല മറിച്ച് ഏറെ നാൾ പഴക്കമുള്ള ടോൾവിരുദ്ധ ജനകീയ സമരത്തിന്റെ മുന്നിൽ ഞാനും തിരഞ്ഞെടുപ്പ് കാലം മുതൽ നിലയുറപ്പിച്ചു എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഇക്കാര്യത്തിൽ ഇത്രവേഗം ഒന്നൊന്നായി ടോൾ ബൂത്തകൾ അടച്ചുപൂട്ടാൻ സാധിച്ചതിൽ വകുപ്പു മന്ത്രി ജി.സുധാകരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ജന വിരുദ്ധ ടോൾ പിരിവിനെതിരെ നിലപാട് സ്വീകരിച്ച LDF ഉം മുഖ്യമന്ത്രിയും തീർച്ചയായും അഭിനന്ദിക്കപ്പെടണം. ഇതാണ് LDF.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍