UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാര്‍പാപ്പയുടെ സാമ്പത്തിക ഉപദേശകനെതിരേ ലൈംഗിക പീഢനക്കേസ്

വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ക്കെതിരേ ലൈംഗികാരോപണ കേസ് ഉണ്ടാകുന്നത്

കത്തോലിക്കസഭയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നാണക്കേടിനു കാരണമായി വീണ്ടുമൊരു ലൈംഗികാരോപണ കേസ്. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ സാമ്പത്തിക ഉപദേശക തലവനും ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതനുമായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരേയാണ് ബാല ലൈംഗികപീഢനത്തിനു ഓസ്‌ട്രേലിയന്‍ പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നത്.

മുന്‍കാല ലൈംഗികപീഢനങ്ങള്‍ക്കാണ് പെല്ലിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കര്‍ദിനാളിനു സമന്‍സ് അയച്ചിട്ടുണ്ടെന്നും വിക്ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഷെയ്ന്‍ പാറ്റണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പെല്ലിനെതിരേ വിവിധ പരാതികള്‍ ഉണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ കര്‍ദിനാളിനെതിരേ ചുമതത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ പാറ്റണ്‍ തയ്യാറായില്ല. ജൂലൈ 18 നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

മെല്‍ബണിലും സിഡ്‌നിയിലും ആര്‍ച്ച് ബിഷപ്പ് ആയി സേവനമനുഷ്ഠിക്കുന്ന സമയങ്ങളില്‍ കത്തോലിക്ക പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഢന പരാതികളില്‍ പെല്‍ കുറ്റാരോപിതര്‍ക്കനുകൂലമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നു പരാതിയുണ്ട്. പിന്നീട് ലൈംഗികാരോപണങ്ങള്‍ പെല്ലിനുനേരെ തന്നെ തിരിയുകയുമുണ്ടായി. കഴിഞ്ഞവര്‍ഷം വിക്ടോറിയന്‍ ഡിറ്റക്ടീവുകള്‍ വത്തിക്കാനിലെത്തി പെല്ലിനെ അഭിമുഖം ചെയ്തതും ഈ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ ഏതൊക്കെ ആരോപണങ്ങളുടെ പുറത്താണ് പെല്ലിനെതിരേ ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നു വ്യക്തമാകുന്നില്ല. 1970 കളില്‍ സ്വിമ്മിംഗ് പൂളില്‍വച്ച് തങ്ങളെ പെല്‍ ലൈംഗികവിചാരത്തോടെ സ്പര്‍ശിച്ചിരുന്നതായി ഇപ്പോള്‍ 40 വയസുള്ള രണ്ടുപേര്‍ വെളിപ്പെടുത്തിയതായി പുറത്തുവാര്‍ത്ത വരുന്നുണ്ട്. പെല്‍ മെല്‍ബണില്‍ മുതിര്‍ന്ന പുരോഹിതനായി സേവനം ചെയ്യുമ്പോഴായിരുന്നു ഇത്.

എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ എല്ലാം കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിക്കുന്നതായി സിഡ്‌നി കത്തോലിക്ക അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 76 കാരനായ പെല്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്കു പോകുമെന്നും കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കര്‍ദിനാളുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
പെല്ലിനെതിരേയുള്ള പരാതികളൊന്നും ഒരു കോടതിയിലും ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ലെന്നും തന്റെ ഭാഗം വ്യക്തമാക്കാന്‍ പെല്ലിന് പൂര്‍ണ അവകാശമുണ്ടെന്നും പൊലീസ് കമ്മിഷണര്‍ ഷെയ്ന്‍ പാറ്റണ്‍ മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ജോര്‍ജ് പെല്ലിനെതിരേ ഫ്രാന്‍സീസ് മാര്‍പ്പാപ്പ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കത്തോലിക്ക സഭയുടെ പുരോഹിതര്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തെറ്റുചെയ്യുന്നവരോട് ഒരുവിധത്തിലും ക്ഷമിക്കില്ല എന്ന നിലപാടാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയ്ക്കുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍