UPDATES

തുര്‍ക്കിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു

അഴിമുഖം പ്രതിനിധി

തുര്‍ക്കിയിലെ അറിയപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ലൈംഗിക തൊഴിലാളിയുമായ ഹാന്‍ദെ കാദര്‍ എന്ന 22 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നു. കഴിഞ്ഞയാഴ്ചയാണ് ക്രൂരമായ ഈ കൊലപാതകം നടന്നിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ഹാന്‍ദെയുടെ മൃതശരീരം ഈസ്താംബുളില്‍ കണ്ടെത്തിയത്. ഇതേ സ്ഥലത്തു തന്നെ രണ്ടാഴ്ച മുമ്പ് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.

എല്‍ജിബിറ്റി സമൂഹത്തെ ആകമാനം ഞെട്ടിച്ചിരിക്കുന്ന ഈ കൊലപാതകത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധവും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഹാന്‍ദെ കാദറിനു നീതി കിട്ടണമെന്ന ആവശ്യവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായവും ആക്ടിവിസ്റ്റുകളും #HandekadereSesVer എന്ന ഹാഷ്ടാഗില്‍ ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.

സ്വവര്‍ഗാനുരാഗം നിയമിവരുദ്ധമല്ലാതിരുന്നിട്ടും ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള ആക്രമണം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്നൊരു രാജ്യമായി തുര്‍ക്കി മാറിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഹാന്‍ദെ. ലൈംഗിക തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണവും രാജ്യത്ത് വ്യാപകമാണ്.

2015 ല്‍ രാജ്യത്ത് നടന്ന ഗേയ് പ്രൈഡ് മാര്‍ച്ചില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ് ഹാന്‍ദെ. ഈ മാര്‍ച്ചിനെതിരെ പൊലീസ് കടുത്ത ആക്രമണമാണ് നടത്തിയത്. ഈവര്‍ഷം പുറത്തുവന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യൂറോപ്പ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കൊലപാതകം നടക്കുന്ന രാജ്യമാണ് തുര്‍ക്കിയെന്നു പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍