UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തിലുള്ളവര്‍ തന്നെ ഇങ്ങനെയെഴുതുന്നതില്‍ വിഷമമുണ്ട്; ട്രോളിനെക്കുറിച്ച് ശീതള്‍ ശ്യാം/അഭിമുഖം

Avatar

ശീതൾ ശ്യാം/വിനിത മോഹൻ 

ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പതുക്കെയാണെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേ സമയം പൊതുസമൂഹം ഇപ്പോഴും ഈ വിഭാഗക്കാരോട് പിന്തിരിപ്പന്‍ നിലപാട് തുടരുകയാണ് എന്നുറപ്പിക്കുന്നതാണ് കോണ്‍ഗ്രസ്സ് എം എല്‍ എ വി ടി ബലറാമിന്റെയും ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോള്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ട്രാന്‍സ്ജേന്‍ഡേഴ്സ് വിഭാഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും വിനിത മോഹനോട് സംസാരിക്കുകയാണ് ശീതൾ ശ്യാം.   
 

വിനിത മോഹന്‍: ട്രാൻസ്‌ജെൻഡർ സർവ്വേ നടത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. തുടർ നടപടികൾ കെട്ടിയിട്ട വഞ്ചി പോലെ ആയെന്നു തോന്നുന്നുണ്ടോ?

ശീതൾ ശ്യാം: കേരളത്തിലാണ് ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ പോളിസി പാസ്സാക്കിയത്. കഴിഞ്ഞ കോൺഗ്രസ് സർക്കാരാണ് അത് കൊണ്ടുവന്നത് പക്ഷെ അതിപ്പോഴും നടപ്പിലാക്കാനായിട്ടു ശ്രമിച്ചു വരുന്നതേയുള്ളൂ. അങ്ങനെ നോക്കുമ്പോൾ അതിപ്പോഴും ഒരു കെട്ടിയിട്ട വഞ്ചി പോലെ തന്നെയാണ്.പക്ഷെ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ പോളിസിയുടെ ഭാഗമായിട്ട് വരുന്നുണ്ട്. പല രീതിയിലുള്ള സ്വീകാര്യത ട്രാന്‍സ്ജെന്ഡേഴ്സിനും LGBT ആൾക്കാർക്കും ലഭിക്കുന്നുണ്ട്. അത് പോളിസി വന്നതിന്റെ ഒരു ഭാഗം തന്നെയാണ്. സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റും മറ്റു സർക്കാർ സംവിധാനങ്ങളും ഒക്കെ തന്നെ പല മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരാനായി ശ്രമിക്കുന്നുണ്ട്. അത് കേരളത്തിൽ പെട്ടെന്നുണ്ടായ ഒരു ഇംപ്രൂവ്മെന്‍റ് തന്നെയാണ്. സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത് വളരെ പോസിറ്റീവ് ആയിട്ടുള്ള സാഹചര്യമാണ്. 

വിനിത: പ്രകടന പത്രികയിൽ ആദ്യമായിട്ടാണ് ഒരു പാർട്ടി ട്രാൻസ്ജെൻഡര്‍ എന്ന പേരു തന്നെ എഴുതി ചേർക്കുന്നത്. കേരള സമൂഹം ട്രാൻസ്ജെൻഡര്‍ വിഭാഗത്തോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ?

ശീതള്‍: ഇലക്ഷൻ മാനിഫെസ്റ്റോയുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ മൂന്ന് പാർട്ടികളെയും സമീപിച്ചിരുന്നു. ഇതിൽ സിപിഎമ്മും കോൺഗ്രസ്സും മാത്രമാണ് ഈ വിഷയം അവരുടെ പ്രകടനപത്രികയില്‍ ചേർത്തിരിക്കുന്നത്. ബിജെപി ഈ വിഷയത്തെ തഴയുകയായിരുന്നു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ട്രാന്‍സ്ജെന്ഡേഴ്സിനു ചില സംവിധാനങ്ങൾ ഉണ്ടാക്കുമ്പോൾ, കേരളത്തിൽ അവർ ഒരു തരത്തിലുള്ള സ്വീകാര്യതയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നിട്ടില്ല എന്ന് തന്നെ പറയാം. ഇലക്ഷൻ മാനിഫെസ്റ്റോയുടെ ഭാഗമായിട്ട് ചില പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ചെറിയ രീതിയിലെങ്കിലും തോമസ് ഐസക് ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ്ഐസക്സര്‍ബഡ്ജറ്റില്‍ പത്ത്‌കോടിരൂപയാണു കയിരുത്തിയിട്ടുള്ളത്. അടുത്ത കാലത്ത് സോഷ്യല്‍ജസ്റ്റിസ്ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരാഞ്ഞപ്പോള്‍അറിയാന്‍ കഴിഞ്ഞത് അത്രയുംപണമില്ല, മറ്റുകാര്യങ്ങള്‍ക്കായി തുക ചിലവഴിച്ചതായിട്ടാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി വകയിരുത്തിയ പണം അവര്‍ക്കു തന്നെ കിട്ടണം,അവര്‍ക്കു തന്നെവന്നു ചേരണം. നമുക്ക്മിച്ചം വച്ച തുകയില്‍ നിന്ന്കയ്യിട്ടുവാരാനായിട്ട് എന്താണ്ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. നമുക്കു വകയിരുത്തിയ തുക നമുക്കു കിട്ടാനുള്ള പദ്ധതിഉണ്ടാകണം അത്ഉറപ്പാക്കാനുള്ള നടപടിഈ സര്‍ക്കാരിന്റെഭാഗത്തുനിന്നും ഉണ്ടാകണം.

സിപിഎം പഠന കോൺഗ്രസിൽ LGBT വിഷയം അവതരിപ്പിക്കപ്പെടുകയുണ്ടായി. എസ്എഫ്ഐ അംഗങ്ങളെ ചേര്‍ക്കുന്ന രസീതിയില്‍ മൂന്നാമതായി ഒരു കോളം ഏർപ്പെടുത്തുകയുണ്ടായി. ബഡ്ജറ്റിൽ ട്രാന്‍സ്ജെന്ഡേഴ്സിനായി പണം വകയിരുത്തുക, പ്ലാനിംഗ് ബോർഡ് അംഗങ്ങളായി ട്രാൻസ്‌ജെൻഡേഴ്സിനെ നിലനിർത്തുക ഇതൊക്കെത്തന്നെ വലിയ മാറ്റങ്ങളാണ്. സോഷ്യൽ മീഡിയ ഒക്കെ തന്നെ ട്രാൻസ്‌ജെൻഡേഴ്സിന് സ്വീകാര്യത കൊടുക്കുന്നുണ്ട്. മുഖ്യധാര മാധ്യമങ്ങളും ഇടം നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡെലിഗേറ്റ് അപേക്ഷയില്‍ ട്രാൻസ്‌ജെൻഡേഴ്സിന് പ്രത്യേക കോളം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള സർവ്വകലാശാല മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെ വലിയൊരു മാറ്റത്തിന്റെ ഭാഗമാണ്.  

വിനിത: ഭിന്ന ലിംഗ വ്യക്തിത്വങ്ങൾക്കു പരിഹാരമായി വിവാഹവും യോഗയും നിർദേശിക്കുന്ന സമൂഹത്തോട് എന്താണ് പറയുവാനുള്ളത്? 

ശീതള്‍: ഭിന്നലിംഗമെന്ന വാക്കു തന്നെ തെറ്റാണ്. transgenders എന്ന പദം തന്നെയാണ് ഉപയോഗിക്കേണ്ടത്.ട്രാൻസ്‌ജെൻഡേഴ്സിന് മാത്രമല്ല, നമ്മൾ യോഗയും വിവാഹവുമൊക്കെ പരിഹാരമായി കാണുന്നത്. മറ്റു LGBT ആൾക്കാരെയും ഒക്കെ ഇത് പോലെ കൗൺസിലിങ്ങിനും സൈക്കൊ സോഷ്യൽ കൗൺസിലിങ്ങിനും മെന്റൽ ഹെൽത്ത് ട്രീറ്റ്മെന്റിനും ഒക്കെ വിടുന്ന രക്ഷിതാക്കളുണ്ട്. ഇത് നടത്തുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇത്തരം വ്യാജ ചികിത്സകൾ പലതും നടക്കുന്നുണ്ട്. ജെൻഡർ വൈവിധ്യങ്ങളെ മനസ്സിലാക്കാതെ പ്രശ്നങ്ങളിലേക്കാണ് ഇവരെ കൊണ്ട് തള്ളുന്നത്. വിവാഹമെന്ന് പറയുന്നത് ഒരു വ്യക്തിക്ക് ഇഷ്ടത്തോടെ തീരുമാനിക്കേണ്ടുന്ന കാര്യമാണ്. സ്ത്രീകളോട് പോലും അങ്ങനെ ഒരു കരുതൽ ഇല്ലാത്ത സമൂഹമാണ് നമ്മുടേത്. അപ്പോൾ പിന്നെ ട്രാന്സ്ജെന്ഡേഴ്സിന്റെയോ മറ്റു ലിംഗന്യൂനപക്ഷക്കാരുടെയോ കാര്യം പറയേണ്ടതുണ്ടോ? ഇത്തരം ട്രീറ്റ്മെന്‍റ് പലപ്പോഴും പല ആൾക്കാർക്കും നിരവധി പ്രശ്നങ്ങൾ വരുത്തിവെയ്ക്കാറുണ്ട്. ഇങ്ങനെ ട്രീറ്റ്മെന്റിനൊക്കെ കൊണ്ട് വിടുമ്പോൾ പലരും ആത്മഹത്യയിലേക്കു പോകാറുണ്ട്.  അത് സംഭവിക്കാതെ നോക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണ്. അത്തരം വ്യാജചികിത്സ നടത്തുന്ന ആൾക്കാരെ കണ്ടെത്തേണ്ടതുണ്ട്. സ്വവര്‍ഗ്ഗ ലൈംഗികത, ട്രാന്‍സ് ഐഡന്റിറ്റി ഒക്കെതന്നെ രോഗങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന  എടുത്തു മാറ്റിയിട്ടുണ്ട്. അപ്പോൾ ചികിത്സയല്ല ആവശ്യം. ഒരാൾക്കു ഏതു ജൻഡറിൽ തുടരാനാണോ ആഗ്രഹം അതിന് അവരെ അനുവദിക്കുക എന്നുള്ളതാണ്. 

വിനിത: സ്ത്രീകൾക്ക് പോലും പബ്ലിക് ടോയ്‌ലറ്റ് ഇല്ലാത്ത കേരളത്തിൽ ഒരു ശതമാനം പോലും ഇല്ലാത്ത ട്രാന്‍സ്ജെൻഡർ സമൂഹത്തിന് അടിസ്ഥാന സൗകര്യം ലഭിക്കുമെന്ന് തോന്നുന്നുണ്ടോ?

ശീതള്‍: സ്ത്രീകൾക്ക് ടോയ്ലറ്റ് ഉണ്ടായിട്ടു പോലും അവർ തന്നെ ഭയങ്കരമായി ബുദ്ധിമുട്ടുകയാണ്. നാടുതോറും ടോയ്ലറ്റ് പണിയുന്നുണ്ട്, ഷി-ടോയ്ലറ്റും മറ്റും. പകരം ജൻഡർ ന്യൂട്രല്‍ ടോയ്ലറ്റ് തെരഞ്ഞെടുക്കുന്ന ആളാണ് ഞാൻ. അത്തരം ടോയ്ലറ്റുകൾ ഉണ്ടാകേണ്ട ആവശ്യകതയുണ്ട്. കേരളം അത് മാതൃകയാക്കിയാൽ ഇന്ത്യക്കു അത് മാതൃകയാകും. എല്ലാപേർക്കും ഉപയോഗിക്കാൻ പറ്റുന്ന ന്യൂട്രല്‍ ടോയ്ലറ്റ്. പദ്ധതിയുടെ ചിലവും കുറയും. വിവേചനമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

വിനിത: ഒരു കാലത്ത് മോശം അവസ്ഥ നേരിട്ടു കൊണ്ടിരുന്ന തമിഴ്‌നാട്ടിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഇപ്പോൾ റേഷൻ കാർഡ്, വീട്‌, കൂടാതെ തിരുനംഗി എന്ന ഉന്നത സ്ഥാനവും കൈവന്നു. കേരളം ഡയലോഗില്‍ മാത്രം ഒതുങ്ങുകയാണോ? 

ശീതള്‍: 2008-ൽ തമിഴ്‌നാട്ടിൽ ജൻഡർ വെൽഫെയർ ബോർഡ് വന്നിട്ടുണ്ട്, അറുവാണി വെൽഫെയർ ബോർഡ്. കേരളത്തിൽ വളരെ കാലമെടുത്തു. 2012-ലാണ് ട്രാന്‍സ്ജെന്ഡേഴ്സിന്റെ ഒരു ശബ്ദം തന്നെ ഉയരുന്നത്. പ്രത്യേകിച്ചും ഗവൺമെന്റ് തലത്തിലേക്ക്. അവർ അതിനു മുൻപ് തന്നെ പലതരം സംവിധാനങ്ങൾ നേടിയെടുത്തു. പലതരം ആനുകൂല്യങ്ങൾ, സാമൂഹിക അവബോധം ആവശ്യങ്ങൾ ഒക്കെത്തന്നെ നേടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആൾക്കാരാണ് അവര്‍. ഇന്ത്യയിൽ  പല സംസ്ഥാനങ്ങളിലും അത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ അടുത്തയിടയ്ക്കാണ് മാറ്റങ്ങൾ വന്നു തുടങ്ങിയത്. പലരും വോട്ട് ചെയ്തു. ചിലർക്ക് ഐഡി കാർഡ് കിട്ടിയിട്ടുണ്ട്. ചിലർ ഐഡി കാർഡ് കിട്ടാനായി താല്പര്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഐഡി കാർഡ് ഇഷ്യൂ ചെയ്യുന്ന സംവിധാനമുണ്ട്. പക്ഷെ ഐഡി  കാർഡിന് വേണ്ടിയിട്ട് ഡോക്ടർമാരുടെ മുന്നിലും സർക്കാർ സംവിധാനത്തിന് മുന്നിലും നമ്മൾ പരിഹാസ്യരാകുന്ന ഒരു സ്ഥിതിയുണ്ട്. ജെൻഡർ ഐഡന്റിറ്റി എന്നത് സെല്‍ഫ് ഡിക്ലറേഷന്‍ ആണ് എന്ന് മനസ്സിലാക്കി ഐഡി കാർഡ് ഇഷ്യൂ ചെയ്യുകയാണ് വേണ്ടത്. മറ്റൊന്ന് ട്രാന്‍സ്ജെൻഡർ പോളിസി പറയുന്ന പോലെ ജില്ല തലത്തിലുള്ള കമ്മിറ്റിയും സംസ്ഥാന തലത്തിലുള്ള കമ്മിറ്റിയും വേണം. ജില്ലാ കമ്മിറ്റി ഉണ്ടെങ്കിൽ ആരാണ് ട്രാൻസ്‍ജെൻഡർ, ആരാണ് യോഗ്യർ എന്ന് മനസിലാക്കാനുള്ള സ്ഥിതിയുണ്ടാകും. എത്രയും പെട്ടന്ന് കളക്ടർ അധ്യക്ഷനായിട്ടുള്ള ഒരുജില്ലാ കമ്മിറ്റി ഉണ്ടാക്കി അതിലൂടെ ജൻഡർ ഐഡി കാർഡ് വിതരണം ചെയ്യുകയാണെങ്കിൽ വളരെ നന്നായിരിക്കും. സോഷ്യൽ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്  ആണ് അതിൽ മുൻകൈ എടുക്കേണ്ടത്. 

വിനിത: വിടി ബലറാം എം എൽഎ യുടെ ചിത്രവുമായി ചേര്‍ത്തു ട്രോൾ വന്നതിനെ കുറിച്ച്…  

ശീതള്‍: ബലറാംവിഷയത്തില്‍എന്ത്പറയാനാണ്! അദ്ദേഹംനമ്മളുമായിഅടുത്തു നില്‍ക്കുന്നയാളാണ്.നമ്മളുമായി ഐക്യപ്പെടുന്നതിന്ഇപ്പോള്‍ ഇടതുപക്ഷത്തിന്റെപലരുംവരുന്നതിനു മുന്‍പ്തന്നെബലറാംവന്നിരുന്ന ആളാണ്. പല പരിപാടികളെയുംസപ്പോര്‍ട്ട് ചെയ്തുവന്നിട്ടുണ്ട്. ആ സംഭവത്തോടുള്ളപ്രതികരണംഎന്നുപറയുന്നത്,ഇതുവരെസ്ത്രീകളെയാണ്’ട്രോളാന്‍’ആയിഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ‘ട്രോളാം’ എന്നസ്ഥിതി ഉണ്ടായിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ കൂടെ നമുക്ക്ആരെയും എന്തുംപറയാം എന്നതുംഒരുപ്രശ്‌നമാണ്. നമ്മളൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്‌. നമ്മുടെ improvement നുവേണ്ടിയാണ്. കുറച്ചുകൂടിസ്വീകാര്യതആള്‍ക്കാരില്‍നിന്ന്നേടിയെടുക്കാനാണ്. നമ്മളെ മോശപ്പെടുത്തിക്കൊണ്ടു, നമുക്കിഷ്ടമുള്ള,നിലപാടില്‍ ഉറച്ചു നില്‍ക്കുന്നപ്രസ്ഥാനത്തിലെചിലര്‍ ഇങ്ങനെചെയ്യുമ്പോള്‍വളരെ വേദനയാണുണ്ടാകുന്നത്. അതിനോടു സങ്കടപ്പെടാതെ, ധൈര്യപൂര്‍വം നില്‍ക്കാം എന്നുള്ളതും കൂടി എന്നെപോലുള്ളവരുടെ ഒരുചുമതലയാണ്. കാരണം, നമുക്ക്ഒരു സപ്പോര്‍ട്ടിങ്സിസ്റ്റം ഇല്ല, ഒരു സംഘടനയുടെ ബലമോ മറ്റാള്‍ക്കാരുടെ ബലമോ, ധാരാളം പേരോ ഒന്നുമില്ല. തളരാതെ നിന്നുപോകണമെങ്കില്‍ സ്വയം നല്ല മനക്കരുത്തുവേണം ആ മനക്കരുത്ത് ഉണ്ടാക്കിയെടുക്കാനാണ്ഞാന്‍ അപ്പോള്‍ ശ്രമിച്ചത്.ധാരാളം പേര് സപ്പോര്‍ട്ട് ചെയ്തു. തെറ്റാണെന്നു പലരും പ്രതികരിച്ചു. സ്വരാജ് സാറും എം ബി രാജേഷ് സാറും ഒക്കെ ക്ഷമ പറഞ്ഞു പോസ്റ്റ് ഇട്ടു .അത് വേണ്ടിയിരുന്നില്ല. അവര്‍ ക്ഷമ പറയേണ്ട ആവശ്യമില്ല. തെറ്റുചെയ്തവര്‍ ക്ഷമ പറഞ്ഞു കഴിഞ്ഞു. അത് വലിയ വിഷയം ആക്കേണ്ട കാര്യമില്ല. ഇനി അവര്‍ ചെയ്യാതിരിക്കാനായിട്ടു ശ്രമിക്കുക എന്നുള്ളതാണ്. എത്രത്തോളം സ്ത്രീകളുടെ കാര്യത്തില്‍ ഇനി അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നാവര്‍ത്തിക്കുമ്പോള്‍ പോലും ഉണ്ടാകുന്നുണ്ട് എന്നുള്ളത് രണ്ടാമത്തെ കാര്യം. പക്ഷെ നിലപാടുകള്‍ ഉറപ്പിച്ചു പറയുന്ന ഒരു പ്രസ്ഥാനം, പുരോഗമനപരമായി ചിന്തിക്കുന്ന ഒരു പ്രസ്ഥാനം പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ട ജനങ്ങളോട് ഒപ്പം നില്‍ക്കുന്ന ഒരു പ്രസ്ഥാനം, അവര്‍ക്കെതിരെ തന്നെ തിരിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ കൂടിയുണ്ട് അത് വലിയ ഒരുമാനസികാവസ്ഥയാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കാര്‍ക്കിടയില്‍ നിന്ന് വരുമ്പോള്‍ ആതു തെറ്റായ ഒരു സന്ദേശം നല്‍കും എന്നാണ് പറയാനുള്ളത് .

(എന്‍ എസ് എസ് കോളേജ് നീറമണ്‍കര, തിരുവനന്തപുരം തത്വശാസ്ത്ര അധ്യാപികയാണ് വിനിത) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

Avatar

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍