UPDATES

യാത്ര

ഇത് കെട്ടുകഥയല്ല; പാകിസ്ഥാനിലെ ഈ സ്വപ്‌ന താഴ്‌വരയിലെ ജനങ്ങള്‍ക്ക് 120 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം

വസന്തത്തില്‍ സന്ദര്‍ശിച്ചാല്‍ ഒരു ഛായാചിത്രം പോലെ മനോഹരമായിരിക്കും ഹന്‍സ

ഇത് ഒരു കെട്ടുകഥയല്ല. പാകിസ്ഥാനിലെ വടക്ക് ഭാഗത്തുള്ള സ്വപ്‌നതുല്യമായ താഴ്‌വരയാണ് ഹന്‍സ (Hunza), 90% സാക്ഷരതയുള്ള ഈ താഴ്‌വരയില്‍ ആളുകള്‍ക്ക് 120 വര്‍ഷം വരെയാണ് ആയുര്‍ദൈര്‍ഘ്യം.

പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒന്നാണ് ഇൗ താഴ്‌വര. മലനിരകളില്‍ ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളും, ഇവിടുത്തെ ജനങ്ങള്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇവിടുള്ളവര്‍ ഭക്ഷിക്കുന്നത്. ഇവിടുത്തെ ആളുകളുടെ ആരോഗ്യരഹസ്യവും ഇതു തന്നെയാണ്. ഭൂമിയിലേറ്റവും സന്തുഷ്ടരായ ജനത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 1933ല്‍ പുറത്തിറങ്ങിയ ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹോരിസോണ്‍ ( Lost Horizon) എന്ന നോവലിലെ ഷാന്‍ഗ്രി-ലാ (Shangri-La) എന്ന സാങ്കല്‍പ്പിക താഴ്‌വര ഈ ഹന്‍സ താഴ്‌വരയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് എഴുതിയതാണ്.

പഴയ രാജഭരണപ്രദേശമായ ഹന്‍സ, ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്താന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട മലനിരകളുടെ താഴ്വരയാണ്. ഭൂമിശാസ്ത്രപരമായി ഹന്‍സയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അപ്പര്‍ ഹന്‍സ-ഗോജല്‍ വാലി, ലോവര്‍ ഹന്‍സ, സെന്‍ട്രല്‍ ഹന്‍സ എന്നിങ്ങനെ മൂന്നായാണ് ഹന്‍സയെ വേര്‍തിരിക്കുന്നത്. മനോഹരമായ കാരകോരം ഹൈവേയിലൂടെ ഹന്‍സയില്‍ എത്താം. ഗില്‍ജിറ്റ് നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഹന്‍സ.

9/11 ആക്രമണം നടക്കുന്നതു വരെ വളരെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഹന്‍സ. അമേരിക്കന്‍-യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടമായിരുന്നു ഇവിടം. പലരും ലോസ്റ്റ് ഹൊറൈസണ്‍ (Lost Horizon) എന്ന നോവലിലെ ഷാന്‍ഗ്രി-ലാ (Shangri-La) എന്ന സാങ്കല്‍പ്പിക താഴ്‌വരയെ കുറിച്ച് അറിയാനായിരുന്നു എത്തിയിരുന്നത്. ഇപ്പോള്‍ ഇവിടെ ടൂറിസം പൂര്‍ണ്ണമായി ഇല്ലാതായി. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെക്കോര്‍ഡ് പ്രകാരം ഒരു വര്‍ഷം ഇപ്പോള്‍ 1000 വിദേശ സഞ്ചാരികള്‍ മാത്രമേ ഹന്‍സ സന്ദര്‍ശിക്കാറുള്ളൂ.

വസന്തത്തില്‍ സന്ദര്‍ശിച്ചാല്‍ ഒരു ഛായാചിത്രം പോലെ ഭൂമിയെ മനോഹരമാക്കി ഹന്‍സ നിങ്ങള്‍ക്കായി ഒരുക്കും. മാനം മുട്ടെ നില്‍ക്കുന്ന മഞ്ഞു മൂടിയ മലകളും, മലനിരകളിലൂടെ ഒഴുകുന്ന ഹരിതനീലിമ നിറത്തിലെ നദിയും, പിങ്കും മഞ്ഞയും നിറത്തിലുള്ള പൂക്കളാല്‍ അലംകൃതമായ താഴ്‌വരയും ഹന്‍സയെ സുന്ദരിയാക്കുന്നു. ക്യാംപിങ്, സ്വിമ്മിങ്, വേട്ട, ഹൈക്കിങ്, ട്രെക്കിങ്, മൗണ്ടനെയറിങ്, മൗണ്ടന്‍ ബൈക്കിങ്, കുതിര സവാരി, സ്‌കൈയിങ്, ഫിഷിംങ്, സഫാരി യാത്രകള്‍, ഗ്ലൈഡിങ്, പ്രകൃതി സ്‌നേഹികള്‍ക്കായി ഇക്കോടൂറിസം ഇവയൊക്കെ ഹന്‍സയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഇവിടുത്തെ ആളുകള്‍ ബുരുഷോയെന്നോ എന്നാണ് അറിയപ്പെടുന്നത്. ഹന്‍സാസ് എന്നും ഇവരെ വിളിക്കാറുണ്ട്. ബി.സി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൂടെ എത്തിയ ഗ്രീക്ക് സൈനികരുടെ തലമുറയില്‍ പെട്ടവരാണ് ഇവിടുത്തെ ആള്‍ക്കാരെന്നാണ് വിശ്വാസം. “നിങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് നിങ്ങള്‍” എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഹന്‍സ് നിവാസികളുടെ ജീവിതം. ക്യാന്‍സര്‍ വിമുക്ത സമൂഹമായ ഇവരെ പറ്റി വൈദ്യശാസ്ത്ര വിദഗ്ദര്‍ പതിറ്റാണ്ടുകളായി പഠനം നടത്തിവരികയാണ്. തങ്ങള്‍ സ്വയം കൃഷി ചെയ്ത് വളര്‍ത്തിയ ആപ്രിക്കോട്ടാണ് ഇവിടുള്ളവര്‍ കഴിക്കുന്നത്. ക്യാന്‍സര്‍ വരാത്തതിന് കാരണം ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന അമിഡാലിന്‍ (വൈറ്റമിന്‍ ബി-17) ആണ് ആണെന്നാണ് ഗവേഷകരുടെ നിഗമനം. അവരുടെ സ്ഥിരമായ ഭക്ഷണരീതിയില്‍ നിന്ന് മാറി രണ്ട് മുതല്‍ നാല് മാസം വരെ ഉണങ്ങിയ ആപ്രിക്കോട്ട് ജ്യൂസുകള്‍ മാത്രം കഴിക്കുന്ന രീതിയും ഉണ്ട്. ആപ്രിക്കോട്ടുകള്‍ വിളയുന്നതിന് മുന്‍പ് ഇവര്‍ പാരമ്പര്യമായിട്ട് തുടര്‍ന്നു വരുന്നൊരു രീതിയാണിത്.

അറുപതാം വയസ്സിലും ഇവര്‍ എത്ര ചെറുപ്പമാണ് എന്നത് കണ്ടുതന്നെ അറിയണം. എന്തായാലും അടുത്ത തവണ പാകിസ്ഥാനിലെത്തുമ്പോള്‍ ഹിമാലയങ്ങളുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ താഴ്‌വര സന്ദര്‍ശിക്കാന്‍ മറക്കരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍