ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹൈപ്പര്‍ സോണിക് ജെറ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവ നിലവില്‍ വരുന്നതോടെ ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്കെത്താന്‍ വെറും 90 മിനുറ്റ് മതിയാകും.
അറ്റ്ലാന്‍ഡ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഹൈപ്പര്‍ സോണിക് ജെറ്റുകള്‍ നിര്‍മ്മിക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ അത് സഞ്ചരിക്കും. അതോടെ സാധാരണ ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് എത്താന്‍ എടുക്കുന്ന 7 മണിക്കൂര്‍ സമയമെന്നത് കേവലം 90 മിനുട്ട് മാത്രമായി ചുരുങ്ങും.
ജെറ്റ് വിമാനത്തെ മണിക്കൂറിൽ 3800 മൈൽ വരെ വേഗതയിൽ പറക്കാൻ അനുവദിക്കുന്ന പ്രൊപ്പൽഷൻ ടെക്നോളജി വികസിപ്പിക്കുന്നത് എയ്റോസ്പേസ് കമ്പനിയായ ഹെർമ്യൂസ് കോർപ്പറേഷനാണ്. ഒരു ജെറ്റ് ഹൈപ്പർസോണിക് ആയി രൂപാന്തരപ്പെടണമെങ്കില്‍ അതിന് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ (മാച്ച് 5) സഞ്ചരിക്കാന്‍ സാധിക്കണം. പത്തുവര്‍ഷത്തോളം കഠിനാധ്വാനം വേണ്ടിവരും ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ പരീക്ഷിച്ച് ഉറപ്പുവരുത്തി യാഥാര്‍ത്ഥ്യമാക്കാന്‍ എന്ന് ഹെർമ്യൂസ് പറയുന്നു.
ടിക്കറ്റ് വില നിശ്ചയിക്കുന്നതെല്ലാം വ്യോമയാന കമ്പനികളാണെങ്കിലും, ന്യൂയോർക്ക്-ലണ്ടൻ റൂട്ടിൽ ഒരിടത്തേക്ക് മാത്രം (സാധാരണ ബിസിനസ് ക്ലാസ്) യാത്രചെയ്യാന്‍ ഏകദേശം 3000 ഡോളര്‍ (2 ലക്ഷം രൂപ) ചെലവാക്കുമെന്നാണ് ഹെർമ്യൂസ് കണക്കുകൂട്ടുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും, ആദ്യത്തെ വാണിജ്യ വിമാനം പറന്നുയര്‍ന്നാല്‍, സാങ്കേതികവിദ്യ നവീകരിച്ച്, കാര്യക്ഷമത ഉറപ്പുവരുത്തി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.