ഓരോ വേനല്‍ അവധിക്കാലത്തും മെഡിറ്ററേനിയന്‍ കടലില്‍ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ 40 ശതമാനം കൂടിയെന്നാണ് പുതിയ കണക്കുകള്‍..
ഭൂമിയിലെ ഏതു സുന്ദര സ്ഥലങ്ങളും നശിപ്പിക്കാന്‍ മനുഷ്യന് അധികസമയം വേണ്ട. വിനോന്ദ സഞ്ചാരത്തിന്റെ പേരില്‍ പല സ്ഥങ്ങളും ഇതുപോലെ നശിച്ചുപോയിട്ടുണ്ട്, നശിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ മനുഷ്യര്‍ ശാപമായിരിക്കുന്നത് മെഡിറ്ററേനിയന്‍ കടലിനാണ്. ഓരോ വേനല്‍ അവധിക്കാലത്തും മെഡിറ്ററേനിയന്‍ കടലില്‍ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ 40 ശതമാനം കൂടിയെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ സഞ്ചാരികളോട് പ്ലാസ്റ്റിക് ഉപയോഗം കുറക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, ടര്‍ക്കി പോലെയുള്ള രാജ്യങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിയെന്ന് വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരാഴ്ചത്തെ അവധിക്കാലത്ത് കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒരുപാട് കൂടി. ഏകദേശം 150 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് കടലിലുള്ളത്. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം ടര്‍ക്കിയില്‍ നിന്നും സ്പെയിനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം മെഡിറ്ററേനിയന്‍ കടലിലേക്ക് ഒഴുക്കുന്നത്. ഇറ്റലി, ഈജിപ്ത്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍. ബ്രിട്ടണില്‍ നിന്ന് ഏകദേശം 34 മില്യണ്‍ വിനോദസഞ്ചാരികള്‍ ഈ വര്‍ഷം ഇവിടെ എത്തുമെന്നാണ് കണക്ക്.
അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെ എത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച് വിഷമയമാക്കിയിട്ടാണ് പോകുന്നത്. പക്ഷികള്‍, മീനുകള്‍, ആമകള്‍ മെഡിറ്ററേനിയനിലെ പ്ലാസ്റ്റിക് കൊണ്ട് ശ്വാസം മുട്ടിയിരിക്കുകയാണ്. നമ്മള്‍ കഴിക്കുന്ന മീനുകളിലും പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനായി ഞങ്ങള്‍ സഞ്ചാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് തന്യാ സ്റ്റീലെ പറഞ്ഞു. സുരക്ഷിതമായ സ്ഥലങ്ങളിലെ പൈപ്പ് വെള്ളം കുടിക്കുകയും, പ്ലാസ്റ്റിക് സ്ട്രോകളും കളിപ്പാട്ടങ്ങളും ഉപേക്ഷിക്കുകയും ചെയ്യണമെന്ന് സ്റ്റീലെ പറയുന്നു. ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ എല്ലാവരും ഒരുമിക്കണമെന്ന് സ്റ്റീലെ കൂട്ടിച്ചേര്‍ത്തു.
യുകെയിലെ ബാങ്ക് അവധിക്കാലം കഴിഞ്ഞപ്പോള്‍ ബോണ്‍മൗത് ബീച്ചിലെ ചിത്രങ്ങള്‍ നോക്കിയാല്‍ ഒരു കുന്ന് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് കാണാം. യൂറോപ്പില്‍ കടലിലെ 95 ശതമാനം മാലിന്യവും പ്ലാസ്റ്റിക്കാണ്, സമുദ്ര ജീവികള്‍ക്ക് ഇത് വലിയ ഒരു ഭീഷണിയാണെന്ന് വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് പറയുന്നു. ചൈനയ്ക്ക് ശേഷം യൂറോപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ പ്ലാസ്റ്റിക് ഉല്പാദന കേന്ദ്രം. 27 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ ഉണ്ടാവുന്നത്. ഈ ഭൂഖണ്ഡം ഏകദേശം 500000 ടണ്‍ മാക്രോപ്ലാസ്റ്റിക്കും 130000 ടണ്‍ മൈക്രോപ്ലാസ്റ്റിക്കും ഓരോ വര്‍ഷവും കടലിലേക്ക് ഒഴുക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റിലെ താമസം കാരണം മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ വെറും മൂന്നില്‍ ഒന്ന് മാത്രമേ, അതായത് 60 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാത്രമേ പുനചംക്രമണം നടക്കുന്നുള്ളൂ. ഇറ്റലി, ഫ്രാന്‍സ്, സ്പെയിനിലെ പകുതിയോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടണ്‍പാളികള്‍ക്കിടയില്‍ മൂടുന്നു. ഏകദേശം 25000 ഇനം ചെടികളും മൃഗങ്ങളും മെഡിറ്ററേനിയനിലുണ്ട്. ഇതില്‍ 60 ശതമാനവും ഇവിടെ മാത്രം കാണപ്പെടുന്നതാണ്. ലോകത്തിലെ വെറും ഒരു ശതമാനം വെള്ളം മാത്രമാണ് ഇവിടെയുള്ളത്, എന്നാല്‍ ലോകത്തിലെ ഏഴു ശതമാനം മൈക്രോപ്ലാസ്റ്റിക് വേസ്റ്റും ഇവിടെയാണ്. ഓയിസ്റ്ററിലും മുസ്സലിലും പ്ലാസ്റ്റിക് കണ്ടിട്ടുണ്ട്, സിഗരറ്റ് പാക്കറ്റുകള്‍ വലിയ മീനുകളില്‍ കണ്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അവശിഷ്ടങ്ങളുടെ നൂറ് വര്‍ഷമെങ്കിലും പ്രകൃതിയില്‍ അവശേഷിക്കും. സഞ്ചാരികള്‍ ബീച്ചില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍ 50 വര്‍ഷവും, പ്ലാസ്റ്റിക് ബാഗുകള്‍ 20 വര്‍ഷവും. മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന നൂല്‍ 600 വര്‍ഷവും ഭൂമിയില്‍ അവശേഷിക്കുമെന്ന് സൂചന. മൂന്ന് ഭൂഖണ്ഡങ്ങളായി ചുറ്റി നില്‍ക്കുന്ന മെഡിറ്ററേനിയനില്‍ ഒരുപാട് പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 95 ശതമാനം പ്ലാസ്റ്റിക് മാലിന്യവും ഇതു മൂലം ഉണ്ടാവുന്നു. പ്ലാസ്റ്റിക് മാലിന്യം യൂറോപ്പിന് വലിയ ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.