സമുദ്ര നിരപ്പില്‍ നിന്നും 16,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മായക്കാഴ്ച സത്യം തന്നെയാണ്. പ്രദേശവാസികള്‍ ഇതിനെ ‘വിനികുന്‍ക’ അഥവ റെയിന്‍ബോ മൗണ്ടന്‍ എന്നാണ് വിളിക്കുന്നത്.
നീല, പച്ച, ഇളം വയലറ്റ്, റെഡ് വയലറ്റ്, സ്വര്‍ണ നിറങ്ങള്‍ കലര്‍ന്ന പെറുവിലെ ആന്‍ഡെസ് മല കാണുമ്പോള്‍ ഫോട്ടോഷോപ്പ് ചെയ്ത പോലെ തോന്നും. സമുദ്ര നിരപ്പില്‍ നിന്നും 16,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മായക്കാഴ്ച സത്യം തന്നെയാണ്. പ്രദേശവാസികള്‍ ഇതിനെ ‘വിനികുന്‍ക’ അഥവ റെയിന്‍ബോ മൗണ്ടന്‍ എന്നാണ് വിളിക്കുന്നത്.
കോടിക്കണക്കിന് വര്‍ഷങ്ങളായി ധാതുക്കള്‍ അടിഞ്ഞ് ഉണ്ടായതാണ് പല വര്‍ണങ്ങളുള്ള ഈ മല. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഇത് കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോഴിത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ പ്രദേശവാസികളുടെ മറ്റൊരു വരുമാന മാര്‍ഗം കൂടിയായിരിക്കുകയാണ് ഈ റെയിന്‍ബോ മൗണ്ടന്‍. സഞ്ചാരികള്‍ നിരന്തരം എത്തുന്നതിനാല്‍ ഈ മലയ്ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.
ഒരു ദിവസം 1000 ഹൈക്കര്‍മാരെ ഗൈഡുകള്‍ ഈ സ്ഥലത്ത് എത്തിക്കുന്നതായാണ് അസോസിയേറ്റഡ് പ്രസ് പറയുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഈയിടയാണ് റെയിന്‍ബോ മൗണ്ടന്‍ കണ്ടെത്തിയതെന്ന് തെക്ക് കിഴക്കന്‍ പെറുവിലെ കിസ്‌കോ മേഖലയിലെ സാന്‍ഡോസ് മച്ചാക എന്ന 29കാരനായ മൗണ്ടന്‍ ഗൈഡ് പറഞ്ഞു.
”വിനികുന്‍കയുടെ അടുത്തുള്ള പിതുമാര്‍ക നഗരത്തിലെ ആളുകളോട് എന്നാണ് ഈ മല കണ്ടെത്തിയതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു -മല മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. ആഗോളതാപനം കാരണമാണ് മഞ്ഞ് ഉരുകിയതെന്നും, പലവര്‍ണ്ണങ്ങളിലുള്ള ഈ മല ഉണ്ടായതും.” സഞ്ചാരികള്‍ക്ക് ഈ മല ഇഷ്ടപ്പെടാന്‍ കാരണം ഇതിന്റെ ഭംഗിയും കാലാവസ്ഥയുമാണെന്ന് ക്യൂറോ സമൂഹത്തിലെ അംഗമായ മച്ചാക പറഞ്ഞു.
സഞ്ചാരികളുടെ എണ്ണം കൂടുന്നത് കൊണ്ട് ഈ സ്ഥലത്തെ ആളുകളുടെ വരുമാനവും വര്‍ദ്ധിച്ചു. കൂടുതല്‍ ജോലിയും ലഭിച്ചു. അല്‍പാക പാലകരാണ് ഇവിടുത്തെ പലരും. ദി അസോസിയേറ്റഡ് പ്രസ് പ്രകാരം 500 ഗ്രാമവാസികളാണ് അവരുടെ പൂര്‍വികരുടെ നാട്ടിലേക്ക് തിരിച്ചെത്തിയത്. ആന്‍ഡെസിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഗൈഡായി പ്രവര്‍ത്തിക്കാനാണ് ഈ പലായനം. ഒരാള്‍ക്ക് മൂന്ന് ഡോളറാണ് ചാര്‍ജ്ജ്. ഒരു വര്‍ഷം നാല് ലക്ഷം ഡോളറാണ് ഇവിടെ വരുമാനം.
സ്വര്‍ണമുട്ടകള്‍ ഇടുന്ന വാത്തയെയും അവര്‍ കൊല്ലുന്നുവെന്ന് പെറുവിയന്‍ ബയോളജിസ്റ്റായ ദിന ഫര്‍ഫാന്‍ പറഞ്ഞു. പരിസ്ഥിതിക്ക് കടുത്ത ആഘാതമാണ് സഞ്ചാരികളുടെ ഒഴുക്ക് കാരണം ഉണ്ടാകുന്നത്. ദേശാടന പക്ഷികളുടെ താവളമായൊരു സ്ഥലമാണ് ടൂറിസ്റ്റുകളുടെ പാര്‍ക്കിംഗ് ഏരിയ ആയി മാറ്റിയിരിക്കുന്നത്. സഞ്ചാരികളുടെ ഒഴുക്ക് കാരണം രണ്ട് മുതല്‍ അഞ്ച് മൈല്‍ വരെയുള്ള പാതകളുടെ മണ്ണ് പൂര്‍ണ്ണമായി ഇടിഞ്ഞുവെന്ന് ഫര്‍ഫാന്‍ പറയുന്നു. കൂടാതെ കനേഡിയന്‍ മൈനിംങ് കമ്പനിയായ കാമിനോ മിനറല്‍സ് കോര്‍പ്സ് ഇവിടെ ഖനനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
പെറുവിയന്‍ ആന്‍ഡേഴ്സിലേക്ക് പോകുന്ന സഞ്ചാരികളെ ഗൈഡ് ചെയ്യാനായി ഇവിടുത്തെ അംഗങ്ങള്‍ക്ക് ശരിയായ പരിശീലനം നല്‍കിയിട്ടുണ്ടോയെന്ന് ഗബ്ബിനോ ഹൗമാന്‍ എന്ന പാംപചിരി നേതാവ് ചോദ്യം ചെയ്യുന്നു. ഇംഗ്ലീഷില്‍ ഒരു വാക്ക് പോലും ഞങ്ങള്‍ക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ കയറ്റമായതിനാല്‍ സഞ്ചാരികള്‍ക്ക് അവരുടെ ശരീരം അതിന് അനുസരിച്ച് പാകപ്പെടുത്തണം. ഒരുപാട് കയറ്റം കയറേണ്ടതിനാല്‍ ചില ആളുകള്‍ ഓക്സിജന്‍ ടാങ്കുകളുമായോ, കൊക്കോ ഇലകള്‍ ചവച്ചു കൊണ്ടോ ആയിരിക്കും പോകുന്നത്.
2017 ഏപ്രിലില്‍ ജോണ്‍ വിഡ്മെര്‍ എന്ന അമേരിക്കന്‍ സഞ്ചാരി വിനികുന സന്ദര്‍ശിച്ച ശേഷം ഒരു ബ്ലോഗ് എഴുതി. ‘അത്ര നിറങ്ങളല്ലാത്ത അനുഭവം’ എന്നാണ് അദ്ദേഹം ഏഴുതിയത്. മോശം കാലാവസ്ഥ, ഉത്തരവാദിത്വമില്ലാത്ത ഗൈഡുകള്‍, മോശം പാത എന്നിവ ഒരു മോശം ട്രെക്കിംങ് അനുഭവമാണ് നല്‍കിയതെന്ന് വിഡ്മെര്‍ എഴുതി. ഒരുപാട് സഞ്ചാരികള്‍ എത്തുന്നത് കാരണം പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം എഴുതി. ” റെയിന്‍ബോ മൗണ്ടനിലേക്ക് ട്രെക്കിംഗിന് പോയപ്പോള്‍ ആന്‍ഡെസിന്റെ ഒരു ഭാഗം നശിപ്പിച്ചു എന്ന ദു:ഖം ഞങ്ങളിലുമുണ്ട്.”