സ്ത്രീ എന്ന രീതിയില്‍ ഞാന്‍ ചെയ്യുന്ന തൊഴിലിനെ എന്റെ സ്വത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത് ഞാന്‍ സ്ത്രീയായത് കൊണ്ടാണ്
ജനം ടിവിയുടെ ചാനല്‍ ചര്‍ച്ചക്കിടെ സാംസ്‌കാരിക വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച വേദാന്ത ആചാര്യ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അഡ്വക്കേറ്റ് രശ്മിത ആര്‍ ചന്ദ്രന്‍. ഒക്ടോബര്‍ 15ന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചാനലില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ചക്കിടെയാണ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി സാംസ്‌കാരിക വേശ്യ എന്ന് അധിക്ഷേപിച്ചത്. അപ്പോള്‍ തന്നെ പ്രതികരിച്ചെങ്കിലും രശ്മിതയോട് മാപ്പ് പറയാനോ പശ്ചാത്തപിക്കാനോ തയാറല്ല എന്നായിരുന്നു വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ നിലപാട്. വെര്‍ബല്‍ അധിക്ഷേപത്തിന് പാത്രമായ രശ്മിത അഴിമുഖത്തോട് സംസാരിക്കുന്നു.
ഓര്‍ത്തഡോക്‌സ് പാതിരിക്കെതിരെ വന്ന ലൈംഗികാരോപണത്തിലെ ജാമ്യാപേക്ഷ കേസ് ചെയ്തയാളല്ലേ? നിങ്ങളൊരു സാസ്‌കാരിക വേശ്യയാണെന്നാണ് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പറഞ്ഞത്. നിങ്ങളെ തിരിച്ച് സദാചാര വേശ്യയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ചോദിച്ചു. സജീവന്‍ എന്ന മാധ്യമപ്രവര്‍ത്തകനും ചാനല്‍ ചര്‍ച്ചയിലുണ്ടായിരുന്നു. അയാള്‍ ഇടപെട്ട് ഒരു ചര്‍ച്ചയില്‍ ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്ന് പറഞ്ഞു. ജനം ടിവി മാപ്പ് പറയുകയും ചെയ്തു. ജനം ടിവി മാപ്പ് പറയുമായിരിക്കും. പക്ഷേ ഞാന്‍ പറയില്ല. ഇവിടുത്തെ ആര്‍എസ്എസുകാരുടെ വികാരമാണ് ഞാന്‍ പറയുന്നതെന്നാണ് അയാള്‍ പിന്നീടും പറഞ്ഞത്.
അയാളുടെ അത്തരത്തിലുള്ള ധാര്‍ഷ്ട്യം കണ്ടതുകൊണ്ടാണ് ഞാന്‍ ഇത് എളമക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി യാതൊരു കാരണവശാലും പിന്‍വലിക്കില്ല. പൊതുഇടത്തില്‍ സംസാരിക്കുന്ന സ്ത്രീകള്‍ക്ക് നേരെ സ്ലട്ട് ഷേമിങ് കൂടി വരുന്നതുകൊണ്ട് കൂടിയാണ് ഞാന്‍ കേസുമായി മുമ്പോട്ട് പോകാന്‍ തീരുമാനിച്ചത്. കേസ് കൊടുത്തതിനെ തുടര്‍ന്ന് അയാള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് നല്‍കിയിരുന്നു. അതിന് കീഴിവും ആര്‍എസ്എസുകാര്‍ വളരെ മോശമായ പ്രതികരണങ്ങളാണ് കമന്റുകളായി നല്‍കിയിരിക്കുന്നത്.
വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ആരാണെന്ന് എനിക്കറിയില്ല. അയാള്‍ സ്വയം പ്രമാണിക് എന്നാണ് വിശേഷിപ്പിച്ചത്. ആര്‍എസ്എസില്‍ അങ്ങനെയൊരു സ്ഥാനമുണ്ടോ എന്നും എനിക്കറിയില്ല. എന്റെ പ്രൊഫൈല്‍, ഞാന്‍ ചെയ്തിട്ടുള്ള കേസുകള്‍ എല്ലാം പഠിച്ച് കരുതിക്കൂട്ടിയാണ് അയാള്‍ എത്തിയത്. എന്റെ പേര് തന്നെ അയാള്‍ മാറ്റി. എന്റെ പേര് രശ്മിത ആര്‍ ചന്ദ്രനാണ്. എന്റെ ഭര്‍ത്താവാണ് പേര് ബിജു ജോസഫ്. ഞങ്ങള്‍ രണ്ടുപേരും വളരെ സെകുലറായി ജീവിക്കുന്നവരാണ്. ഒരു മതത്തിനെയും ഞങ്ങള്‍ പിന്തുടരുന്നുമില്ല, നിഷേധിക്കുന്നുമില്ല. സമൂഹത്തിന്റെ ദുരാചരങ്ങളെ എതിര്‍ക്കുന്ന കൂട്ടത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുവെന്നേയുള്ളൂ. ക്രിപ്‌റ്റോ ക്രിസ്റ്റിയന്‍ എന്ന വാക്കുപയോഗിച്ചു കൊണ്ട് രശ്മിത ബിജു ജോസഫ് എന്ന് അയാള്‍ വിളിച്ചു. ഞാന്‍ ബിജു ജോസഫ് എന്ന വ്യക്തിയെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. അല്ലാതെ ക്രിസ്ത്യാനിയെയല്ല. ബിജു ജോസഫ് വിവാഹം ചെയ്തിരിക്കുന്നത് രശ്മിതയെന്ന വ്യക്തിയെയാണ്. ഞങ്ങളുടെ മകള്‍ക്ക് ജാതിക്കോളത്തില്‍ സെകുലര്‍ എന്നാണ് കൊടുത്തിരിക്കുന്നത്.
പാനലിലുണ്ടായിരുന്ന വിജി തമ്പിയെയോ സജീവനെ കുറിച്ചോ അയാള്‍ ഇതുപോലെ ഒന്നും പറഞ്ഞില്ല. സ്ത്രീ എന്ന രീതിയില്‍ ഞാന്‍ ചെയ്യുന്ന തൊഴിലിനെ എന്റെ സ്വത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത് ഞാന്‍ സ്ത്രീയായത് കൊണ്ടാണ്. എന്റെ സ്വത്വത്തെ തന്നെ വികൃതമാക്കിയാണ് അയാള്‍ സംസാരിച്ചത്.
പക്ഷേ ആദ്യ ചര്‍ച്ചയിലും അയാള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ അന്ന് ചര്‍ച്ച നയിച്ചിരുന്ന സുധീഷിന് ചര്‍ച്ചയെ കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു. പക്ഷേ കെ.ടി സുരേഷിന് ചര്‍ച്ചയെ കണ്‍ട്രോള്‍ ചെയ്യാന്‍ അറിയില്ല. സങ്കി പോസ്റ്റ് പറഞ്ഞാലും സ്ത്രീയെ അപമാനിച്ചു സംസാരിച്ചാലും, അതാണ് ജനത്തിന്റെ അജണ്ട എന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സുരേഷിന് ഉണ്ടായിരുന്നത്.
കേസ് കൊടുത്തുവെന്ന് പറഞ്ഞ് എത്രത്തോളം നീതി കിട്ടുമെന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒരു വക്കീല്‍ എന്ന നിലയില്‍ സ്ത്രീ എന്ന നിലയില്‍ കഴിയുന്നിടത്തോളം ഞാന്‍ പൊരുതും. ഇന്ന് പൊതുഇടത്തില്‍ സംസാരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന സ്ത്രീകളെ തേവിടിശ്ശി എന്നാണ് വിളിക്കുന്നത്. അവര്‍ക്ക് അങ്ങനെ സ്ത്രീകളെ അടയാളപ്പെടുത്താനായി അറിയാവൂ. സ്ത്രീയുടെ തുല്യത അഹങ്കാരമായാണ് സ്ത്രീ തന്നെ കരുതുന്നത്. അത് ഒരുപാട് വര്‍ഷങ്ങളായി പുരുഷാധിപത്യ സമൂഹം പരിശീലിപ്പിച്ചെടുത്തിരിക്കുന്നതാണ്. അത് മാറി വരാന്‍ സമയമെടുക്കും. എന്നാണ് രശ്മിത പറഞ്ഞത്.
“മുഖം മൂടി അണിഞ്ഞ ചില ‘സാംസ്‌ക്കാരിക വേശ്യകള്‍’ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം പ്രച്ഛന്ന വേഷ മത്സരങ്ങള്‍
2000-2001 കാലഘട്ടത്തിലെ കൊച്ചില്‍ യൂണിവേഴ്സിറ്റി സമരം ആ കാലഘട്ടത്തില്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയും മറന്നുപോയിക്കാണില്ല… പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. കോളേജ് ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടികളെ പുറത്തെക്ക് കൊണ്ടുപോയി വേശ്യാവൃത്തി നടത്തുന്ന എന്നാരോപിച്ചായിരുന്നു സമരം നടന്നത്.. ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും സമരത്തില്‍ പങ്കെടുത്തു. സമരം ശക്തമായപ്പോള്‍ ഹോസ്റ്റലിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ ആദ്യഘട്ടത്തില്‍ പുറത്താക്കി… പിന്നീട് വാര്‍ഡനെയും പുറത്താക്കി…
അതൊക്കെ പഴംകഥ…
ഇത്തരം പല മാന്യദേഹികള്‍ ഇപ്പോള്‍ സാംസ്‌ക്കാരിക പൊതു രംഗമൊക്കെ വൃത്തിയാക്കി, അലക്കിവെളുപ്പിച്ച് നടക്കുന്നുണ്ടാവണം. അര്‍ദ്ധരാത്രിയില്‍ ഇടയ്‌ക്കൊന്ന് സൂര്യന്‍ ഉദിക്കുംവരെ തുടരട്ടെ മഹാവിപ്ലവങ്ങള്‍..” എന്നാണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്യാസാഗര്‍ പറഞ്ഞത്.