UPDATES

ട്രെന്‍ഡിങ്ങ്

ഓഖിയ്ക്ക് പിന്നാലെ കേരളത്തില്‍ വീണ്ടും ചുഴലിക്കാറ്റിന് സാധ്യത

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു

കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് കൂടി സാധ്യത. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഉടലെടുത്ത ശക്തമായ ന്യൂനമര്‍ദ്ദമാണ് പുതിയ ആശങ്കയ്ക്ക് കാരണം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ‘കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. ഇപ്പോഴത്തെ സാഹചര്യം അടിയന്തിരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി’. എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മൂന്ന് ദിവസമായി കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് ഇനിയും നീട്ടാനാണ് ഉദ്ദേശിക്കുന്നത്. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരള തീരം വഴി ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ജനങ്ങളിലെത്താന്‍ വൈകിയതാണ് അതൊരു വന്‍ ദുരന്തമായി മാറാന്‍ കാരണമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

ഇന്ന് രാവിലെ മുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മൂടപ്പെട്ട കാലാവസ്ഥയാണ്. പലയിടങ്ങളിലും മഴ പെയ്യുന്നുമുണ്ട്. മഴ കൂടുതല്‍ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

(ഫോട്ടോ: സുര്‍ജിത്ത് കാട്ടായിക്കോണം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍