UPDATES

ട്രെന്‍ഡിങ്ങ്

അമ്പൂരി കൊലപാതകം: രാഖിയെ കുഴിച്ചിട്ട സ്ഥലത്ത്‌ ഉപ്പ് വിതറിയത് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍, പിന്നില്‍ അഖിലിന്റെയും രാഹുലിന്റെയും ക്രിമിനല്‍ ബുദ്ധി

മക്കള്‍ കമുക് നടാന്‍ എന്ന് പറഞ്ഞാണ് കുഴി എടുപ്പിച്ചതെന്നാണ് പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായര്‍ (മണിയന്‍) മൊഴി നല്‍കിയിരിക്കുന്നത്

അമ്പൂരിയില്‍ കൊലപാതകതിന് ശേഷം പ്രതികള്‍ രാഖിയുടെ മൃതദേഹം നഗ്നയാക്കി ഉപ്പ് വിതറിയത് ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാനാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിനായി പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകള്‍ മുഴുവന്‍ വാങ്ങി നേരത്തെ തന്നെ സംഭരിച്ചെന്ന് അഖില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അഖിലിന്റെയും രാഹുലിന്റെയും ക്രിമിനല്‍ ബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ പിതാവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാഖിയുടെ മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖില്‍ തന്നെയാണ് സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും കൊല നടത്തിയ കാറില്‍ തന്നെ തമ്പാനൂരില്‍ എത്തിച്ചത്. സുഹൃത്തായ മറ്റൊരു സൈനികന്റെയാണ് കാറ്. അമ്മയെ ആശുപതിയില്‍ കൊണ്ടുപോകാന്‍ എന്ന് പറഞ്ഞാണ് സംഭവദിവസം അഖില്‍ കാറെടുത്തത്. തമ്പാനൂരിലെത്തിയ ശേഷം രാഹുലും ആദര്‍ശും ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കു തിരിച്ചു. രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടെ ബസില്‍ ഉപേക്ഷിക്കുകയും തമ്പാനൂര്‍ക്ക് തിരിച്ചു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളഞ്ഞെന്നുമാണ് പോലീസ് പറയുന്നത്.

രാഖിയെ കുഴിച്ചുമൂടാനുള്ള കുഴി അഖിലും രാഹുലും പിതാവിനെ കൂടേക്കൂട്ടിയാണ് എടുപ്പിച്ചത്. മക്കള്‍ കമുക് നടാന്‍ എന്ന് പറഞ്ഞാണ് കുഴി എടുപ്പിച്ചതെന്നാണ് പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായര്‍ (മണിയന്‍) മൊഴി നല്‍കിയിരിക്കുന്നത്. കുഴിയെടുക്കാനും കമുക് നടാന്‍ താന്‍ മക്കള്‍ടെ കൂടെയുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് കൊലപാതകത്തെ കുറിച്ച് അറിയില്ലെന്നും രാജപ്പന്‍ നായര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഴി മൂടിയ ശേഷം ഇവിടെ കമുക് നടുകയും ചെയ്തു.

രാഖിയെ കൊലപ്പെടുത്തി മൃതദേഹം മൂടിയ കുഴി വെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിരുന്നു. രാജപ്പനും, രാഹുലും, അഖിലും കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് ദൃക്ഷസാക്ഷി സജിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയിതിരുന്നു.

അഖില്‍ പറയുന്നത്, കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു, പക്ഷെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഈക്കാര്യത്തില്‍ വ്യക്തത വരുത്തുവനാന്‍ അന്വേഷണമുണ്ടാവും. കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന്‍ മക്കളെ സഹായിച്ചെന്നും പോലീസിന് സംശയമുണ്ട്.

‘കൈ വച്ചു പോയില്ലേ, പിന്നെ തീര്‍ത്തേക്കാമെന്ന് കരുതി’ എന്നാണ് രാഖിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് അഖില്‍ നല്‍കിയ മൊഴി. കൈമുട്ട് കൊണ്ട് കഴുത്തു ഞെരിക്കുകയും പിന്നീട് കാറിന്റെ സീറ്റ് ബെല്‍റ്റ്‌ ഉപയോഗിച്ച് കഴുത്തു മുറുക്കുകയുമായിരുന്നു. ശേഷം പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചും  കഴുത്ത് ഞെരിച്ച് മരിച്ചു എന്നുറപ്പു വരുത്തി.

Read: അമേഠിയില്‍ മുന്‍ സൈനികന്‍ അമാനുള്ളയെ തല്ലിക്കൊന്നു; യോഗി സര്‍ക്കാര്‍ കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കുന്നതായി പ്രിയങ്ക ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍