കാറില്‍ കയറ്റിയ ശേഷം രാഖിയുമായി തര്‍ക്കമുണ്ടായി.
അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതിയായ അഖില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പ്രകോപനമായത് രാഖിയുടെ ഭീഷണിയാണെന്നാണ് അഖില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വിവാഹം കഴിച്ചാല്‍ വീട്ടില്‍വന്ന് ആത്മഹത്യ ചെയ്യുമെന്നും വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രാഖി പറഞ്ഞു. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ മൊഴിനല്‍കി.
രാഖിയെ കൊലപ്പെടുത്താന്‍ മുന്‍ കൂട്ടി നിശ്ചയിച്ചിരുന്നു. കാറില്‍ കയറ്റിയ ശേഷം രാഖിയുമായി തര്‍ക്കമുണ്ടായി. തന്റെ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും രാഖി എതിര്‍ത്തു. തുടര്‍ന്നാണ് രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അഖില്‍ വെളിപ്പെടുത്തി. കൊല നടത്തി മൃതദേഹം കുഴിച്ചിട്ടശേഷം ഡല്‍ഹിയിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് കശ്മീരിലേക്ക് പോയിയെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്ന അഖിലിന്റെ മൊഴി കള്ളമാണെന്നാണ് പോലീസ് പറയുന്നത്. അഖില്‍ തിരികെ ജോലിയിലെത്തിയിട്ടില്ലെന്നാണ് സൈനിക യൂണിറ്റ് നല്‍കിയ വിവരമെന്നാണ് പോലീസ് വ്യക്തമാക്കിയത്. അഖിലിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ക്കണമെന്ന് രാഖിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യപ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായര്‍ക്കെതിരെയും അന്വേഷണമുണ്ടാവും. അഖില്‍ പറയുന്നത്, കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു, പക്ഷെ കൊലപാതകത്തില്‍ പങ്കില്ല, എല്ലാത്തിനും സഹോദരന്‍ രാഹുലിന്റെ സഹായം ലഭിച്ചിരുന്നുവെന്നും അഖില്‍ പോലീസിനോട് പറഞ്ഞിരുന്നു.
രാജപ്പനും, രാഹുലും, അഖിലും കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മരം നടാനാണെന്നാണ് മറുപടി ലഭിച്ചതെന്ന് ദൃക്ഷസാക്ഷി സജിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയിതിരുന്നു. ഈ കുഴിയില്‍ നിന്നായിരുന്നു രാഖിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൃത്യത്തിനുശേഷം ഒളിവില്‍പ്പോകാന്‍ രാജപ്പന്‍ മക്കളെ സഹായിച്ചെന്നും സംശയമുണ്ട്.
ഒപ്പം ജീവിക്കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ സമീപിക്കുമെന്നും രാഖി പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഖിലിനെയും രാഹുലിനെയും ഇന്ന് മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.