UPDATES

ട്രെന്‍ഡിങ്ങ്

അമൃത മഠത്തില്‍ വീണ്ടും സത്‌നം സിംഗ്: ഇക്കുറി അമേരിക്കന്‍ പൗരന്‍

യുവാവിന്റെ വലതു കണ്ണിന് മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളില്‍ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്

അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കന്‍ പൗരന് ക്രൂര മര്‍ദ്ദനമേറ്റു. മാരിയോ പോള്‍ എന്ന 37കാരനെയാണ് ശനിയാഴ്ച അര്‍ധരാത്രി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. മഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന് കൂട്ടിരിപ്പുകാരായി മഠം പ്രതിനിധികളായ രണ്ട് പേരുമുണ്ടെന്നാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിന്റെ ശരീരമാസകലം ശക്തമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം മരിയോ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് മീഡിയ കോര്‍ഡിനേറ്റര്‍ അറിയിച്ചു. വലതു കണ്ണിന് മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളില്‍ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്.

അശുപത്രിയിലെത്തിച്ചപ്പോള്‍ ഇയാള്‍ അബോധാവസ്ഥയിലാണ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ആയിട്ടില്ല. രണ്ട് കൈകളിലും കയര്‍ കൊണ്ട് കൂട്ടികെട്ടിയതിന്റെ പാടുകളുണ്ട്. മറ്റ് പരിക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തും. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃത മഠത്തിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങള്‍ നടക്കുമ്പോഴാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളോടെയാണ് ഇയാളെ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു. അവിടെ അക്രമാസക്തനായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ആശ്രമത്തിലെ സ്ത്രീകളെയും മറ്റും ആക്രമിച്ചെന്നും ഇതേ തുടര്‍ന്ന് ഇയാളെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെന്നുമാണ് പോലീസ് ഭാഷ്യം.

യുവാവ് മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരിക്കേറ്റതാണെന്നുമാണ് ജില്ലാ പോലീസ് മേധാവി അജിത ബീഗം പറയുന്നത്. അതേസമയം വിദേശിക്ക് പരിക്കേറ്റിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകാത്ത പോലീസ് നടപടി ദുരൂഹതയുണര്‍ത്തുന്നുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ പരിശോധനകള്‍ക്കായി ജില്ല കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.

എന്നാല്‍ സംഭവത്തില്‍ വ്യക്തത വരുത്താന്‍ ആരും തയ്യാറായിട്ടില്ല. 2012ല്‍ സത്‌നം സിംഗ് എന്ന യുവാവിന് മഠത്തില്‍ വച്ച് മര്‍ദ്ദമേല്‍ക്കുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഈ കേസിലും ഇന്നുവരെയും കാര്യമായ അന്വേഷണങ്ങളുണ്ടായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍