UPDATES

ട്രെന്‍ഡിങ്ങ്

തിങ്കളാഴ്ച എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു, ചൊവ്വാഴ്ച 13 ഉം 17 ഉം വയസുള്ള സഹോദരിമാരെ വെടിവച്ചു കൊന്നു; യുപിയില്‍ നിന്നുള്ള ദുരന്തവാര്‍ത്തകള്‍ക്ക് ശമനമില്ല

മാതാപിതാക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എട്ടു വയസുകാരിയാണ് പീഡനത്തിനുശേഷം കൊല്ലപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ട സഹോദരിമാര്‍ പീഡനത്തിന് ഇരകളായോന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാവൂ

ഉത്തര്‍പ്രദേശില്‍ നിന്നും സ്ത്രീകളും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങളുടേയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ക്ക് ശമനമില്ല. തിങ്കളാഴ്ച വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ എട്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടും മാറും മുന്നേ 13 ഉം 17 ഉം വയസുള്ള സഹോദരിമാരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഇത്തവാഹിലാണ് രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം നടന്നിരിക്കുന്നത്. മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് നിന്നും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരമാണ് സഹോദരിമാര്‍ വീട്ടില്‍ നിന്നും പോകുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായാണ് പെണ്‍കുട്ടികള്‍ പോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് തിരിച്ചു വന്നില്ല. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഇവരുടെ ഗ്രാമത്തില്‍ നിന്നും 500 മീറ്റര്‍ അകലെയായി കെലമൗ ഗ്രാമത്തില്‍ കണ്ടെത്തിയത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ ഗ്രാമവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും വിവരം അറിയിക്കുന്നതും. മക്കള്‍ക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് എന്തുകൊണ്ടാണെന്നാറിയാത്ത ഞെട്ടലിലാണ് മാതാപിതാക്കള്‍ക്ക്. ആരുമായും തങ്ങള്‍ക്ക് ശത്രുതയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് എഎന്‍ഐയോടു പറയുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷമേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നുമാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അഅറിയണമെന്ന് ഗ്രാമവാസികള്‍ ആവശ്യമുര്‍ത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ചയാണ് എത്തവാഹില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള എത്താഹില്‍ 8 വയസുകാരിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിയായിരുന്നു. 18 കാരനായ പ്രതിയാണ് കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊന്നത്. ഇയാളെ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ തന്നെ പ്രതി വീണു കിടപ്പുണ്ടായിരുന്നു.

പുലര്‍ച്ചെ ഒന്നരയോടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു സോനു എന്ന പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതവും മുഴങ്ങിയിരുന്നു. ഈ അവസരം മുതലാക്കിയാണ് സോനു കുട്ടിയെ സമീപത്തുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെ ആരംഭിച്ച തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടുകിട്ടുന്നത്. ഇതിനടുത്ത് തന്നെ മദ്യപിച്ച് ബോധരഹിതനായി പ്രതിയായ സോനുവും കിടക്കുന്നുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പോസ്‌കോ പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ജമ്മു കശ്മീരിലെ കതുവായില്‍ എട്ടുവയസുകാരിക്കുണ്ടായ ദുരന്തത്തില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധത്തിലാണ്. ഇതിനു പുറമെയാണ് യുപിയിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയുമായി 19 കാരി രംഗത്തു വരുന്നത്. പൊലീസ് ബിജെപി എംഎല്‍എയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍രെ വസതിക്കു സമീപം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പിന്നീട് ഇതേ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡയില്‍ കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ ഒരു എട്ടുവയസകാരിയുടെ മൃതദേഹം കണ്ടുകിട്ടിയതും കഴിഞ്ഞ ദിവസമാണ്. എണ്‍പതോളം മുറിവുകളാണ് ആ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നത്. ക്രൂരമായ പീഡനത്തിനുശേഷം കൊലപ്പെടുത്തിയിട്ട് ഉപേക്ഷിക്കുകയായിരുന്നു ആ കുട്ടിയേയും. ഈ വാര്‍ത്തകളിലൊത്തെ രാജ്യം നടുങ്ങിയിരിക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഒന്നിനു പിന്നലെ ഒന്നായി ദുരന്തവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍