സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍പ്പോലും അഴീക്കോടനെ കൊന്നത് കോണ്‍ഗ്രസാണ് എന്ന നേരിട്ടുള്ള ആരോപണമില്ല എന്നതാണ് കൗതുകകരമെന്നും ബല്‍റാം
സിപിഎമ്മിന്റെ മുൻനിര നേതാവായിരുന്ന അഴിക്കോടൻ രാഘവന്റെ കൊലപാതകത്തിൽ കോൺഗ്രസ്സിനെ പ്രതിചേർക്കാൻ എന്ത് തെളിവാണുള്ളതെന്ന് വി ടി ബൽറാം. ഈ കേസില്‍ കോണ്‍ഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ എന്നും ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നു.
തൃശൂരിലെ തട്ടിൽ എസ്റ്റേറ്റ് അഴിമതിയാരോപണങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നായിരുന്നു സിപിഎമ്മന്റെ ആരോപണം. അഴിമതി സംബന്ധിച്ച ചില രേഖകൾ നവാബ് രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്നെന്നും അവ പിടിച്ചെടുക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പിന്നീട് ഈ രേഖകൾ അഴീക്കോടന് കൈമാറിയതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു.
അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതിന് പിന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ് നിയമസഭയിൽ ആരോപിച്ചിരുന്നു.
1972 സെപ്തംബർ 23-ന് തൃശ്ശൂരിൽ വച്ചാണ് അഴിക്കോടൻ കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറും ആയിരുന്നു രാഘവൻ.
അഴിക്കോടൻ രക്തസാക്ഷി ദിനത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ വാര്‍ത്തയെ ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. അഴീക്കോടനെ വെട്ടി കൊന്നത് കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം പറയുന്നെന്നും ഇംഗ്ലീഷില്‍ ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവര്‍ക്ക് മുന്നില്‍പ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാന്‍ നോക്കുകയാണെന്നും ബല്‍റാം ആരോപിക്കുന്നു.
‘അന്ന് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് അടക്കമുള്ള സിപിഎം നേതാക്കള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയര്‍ത്തിയ ആരോപണങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ഈ കൊലപാതകത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തില്‍പ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തില്‍ ഉറച്ചു നിന്നിട്ടില്ല. നക്‌സലൈറ്റുകളാകാം കൊലയ്ക്ക് പിന്നില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പില്‍ക്കാലവാദം’. ബല്‍റാം പറയുന്നു.
Comrade Azhikodan Raghavan is an inspiration to the Indian Communist movement. On the night of SEP 23, 46 years ago, he was hacked to death by the goons of Indian National Congress. He was then the convenor of LDF & CPI(M) state secretariat member. (1/3) pic.twitter.com/dYazOb8lQT
— CPI(M) Kerala (@CPIMKerala) September 23, 2018
സിപിഎമ്മിലെയും സിഐടിയുവിലേയും ഗ്രൂപ്പ് വഴക്കായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത് എന്നും അക്കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. വിമത നേതാവായ എ.വി ആര്യന്‍ പ്രതിപ്പട്ടികയിലുമുണ്ടായിരുന്നു. യാഥാര്‍ത്ഥ്യം ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. ഏതായാലും പിന്നീട് എത്രയോ തവണ കേരളത്തില്‍ അധികാരത്തില്‍ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവര്‍ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രം, ബൽറാം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍പ്പോലും അഴീക്കോടനെ കൊന്നത് കോണ്‍ഗ്രസാണ് എന്ന നേരിട്ടുള്ള ആരോപണമില്ല എന്നതാണ് കൗതുകകരം. ‘തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരില്‍ രാത്രിയുടെ മറവില്‍ സഖാവിനെ അരുംകൊല ചെയ്യുകയായിരുന്നു’ എന്നും അതിന് ‘ഭരണവര്‍ഗത്തിന്റെ ഒത്താശ’ ഉണ്ടായിരുന്നു എന്നേ സിപിഎം ഇതുവരെ പറഞ്ഞിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ എന്തിനാണ് ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനെ താത്പര്യപൂര്‍വ്വം വീക്ഷിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു നട്ടാല്‍ കുരുക്കാത്ത നുണ കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ സിപിഎം കടന്നു വരുന്നത്? ഈ ഹീന പ്രചരണത്തിന്റെ ഗുണഭോക്താവ് ആരാകുമെന്ന് സിപിഎമ്മിന് വല്ല ധാരണയുമുണ്ടോ? വി ടി ബൽറാം എം എൽ എ ചോദിച്ചു.
അതെ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാന്‍ നോക്കിയ ആര്‍എസ്എസുകാരെ പിടിക്കുന്ന കാര്യം എന്തായെന്ന ചോദ്യം കൂടി മുന്നോട്ടു വെച്ച് കൊണ്ടാണ് ഏറെ വിവാദങ്ങളടങ്ങിയ തന്റെ കുറിപ്പിന് ബൽറാം വിരാമമിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ വാർത്തയാണിത്. അഴീക്കോടനെ വെട്ടി കൊന്നത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം ഇതിൽ പറയുന്നു! ഇംഗ്ലീഷിൽ “ഇന്ത്യൻ നാഷണൽ കോൺഗ്രസ്” എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവർക്ക് മുന്നിൽപ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാൻ നോക്കുകയാണ്.
എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തിൽ കോൺഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സിപിഎമ്മിന്റെ കയ്യിലുള്ളത്? ഈ കേസിൽ കോൺഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവർത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ?
അന്ന് ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള സിപിഎം നേതാക്കൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണങ്ങളല്ലാതെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഈ കൊലപാതകത്തിൽ ഒരു ഘട്ടത്തിലും ചിത്രത്തിൽപ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തിൽ ഉറച്ചു നിന്നിട്ടില്ല. നക്സലൈറ്റുകളാകാം കൊലക്ക് പിന്നിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാലവാദം.
സിപിഎമ്മിലെയും സിഐടിയുവിലേയും ഗ്രൂപ്പ് വഴക്കായിരുന്നു കൊലപാതകത്തിൽ കലാശിച്ചത് എന്നും അക്കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. വിമത നേതാവായ എവി ആര്യൻ പ്രതിപ്പട്ടികയിലുമുണ്ടായിരുന്നു. യാഥാർത്ഥ്യം ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. ഏതായാലും പിന്നീട് എത്രയോ തവണ കേരളത്തിൽ അധികാരത്തിൽ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവർ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രം.
സിപിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിൽപ്പോലും അഴീക്കോടനെ കൊന്നത് കോൺഗ്രസാണ് എന്ന നേരിട്ടുള്ള ആരോപണമില്ല എന്നതാണ് കൗതുകകരം. “തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ ഒരു സംഘം തൃശൂരിൽ രാത്രിയുടെ മറവിൽ സഖാവിനെ അരുംകൊല ചെയ്യുകയായിരുന്നു” എന്നും അതിന് “ഭരണവർഗത്തിന്റെ ഒത്താശ” ഉണ്ടായിരുന്നു എന്നേ സിപിഎം ഇതുവരെ പറഞ്ഞിട്ടുള്ളൂ. എന്നിട്ടിപ്പോൾ എന്തിനാണ് ഇന്ത്യ മുഴുവൻ കോൺഗ്രസിനെ താത്പര്യപൂർവ്വം വീക്ഷിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു നട്ടാൽ കുരുക്കാത്ത നുണ കോൺഗ്രസിനെതിരെ ഉന്നയിച്ച് ദേശീയ തലത്തിൽ ചർച്ചയാക്കാൻ സിപിഎം കടന്നു വരുന്നത്? ഈ ഹീന പ്രചരണത്തിന്റെ ഗുണഭോക്താവ് ആരാകുമെന്ന് സിപിഎമ്മിന് വല്ല ധാരണയുമുണ്ടോ?
ബൈ ദ ബൈ എന്തായി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാൻ നോക്കിയ ആർഎസ്എസുകാരെ പിടിക്കുന്ന കാര്യം? വല്ലതും നടക്കുമോ?