ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മവേണമെന്ന് പ്രശാന്തിന്റെ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസും തൃത്താല എംഎല്‍എ വി ടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്ക് പോര്. പുതിയ സിവില്‍ സര്‍വീസ് ജേതാക്കളെ അഭിനന്ദിച്ച് പ്രശാന്ത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പാണ് പോരിന് അടിസ്ഥാനം.
പുതിയ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരെ സിവില്‍ സര്‍വീസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് നിലവില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ കോഴിക്കോട് കളക്ടറുമായ പ്രശാന്ത് പോസ്റ്റിട്ടത്. മോഹന്‍ലാലിന്റെ പ്രശസ്തമായ നരസിംഹം എന്ന ചിത്രത്തിലെ ഡയലോഗിന്റെ പാരഡിയായ പോസ്റ്റ് വളരെ വേഗം തന്നെ ഹിറ്റായി.
കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അപ്രിയമായ ശരികള്‍ ചെയ്യുമ്പോള്‍ ചൊറിയപ്പെടാനും, പ്രമുഖര്‍ക്ക് നോവുമ്പൊള്‍ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോള്‍ ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസര്‍ വേണം, പോരുന്നോ എന്റെ കൂടെ’ എന്ന് ലാലേട്ടന്‍ മോഡില്‍ UPSC ചോദിച്ചപ്പൊ ചാടി വീണ എല്ലാര്‍ക്കും സ്വാഗതം. ഇക്കൊല്ലം സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍.
മുന്‍പ് പലപ്പൊഴും പറഞ്ഞ പോലെ, ഇത് വെറും ജോലിയായി കാണാതെ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കുക. 10 ലക്ഷം പേര്‍ ശ്രമിച്ചിട്ട് നിങ്ങള്‍ കുറച്ചു പേരാണ് തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓര്‍ക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാന്‍വാസ് മറ്റൊരു ജോലിക്കും തരാനാവില്ല. അത് മനസ്സിലാക്കുക.
വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷന്‍ സമയത്ത് കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേര്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്. ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ പരീക്ഷ നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്. പ്രതിബന്ധങ്ങള്‍ക്ക് നടുവിലും ശരിയും നന്മയും ചെയ്യാന്‍ ഈയൊരു മനക്കരുത്ത് തുടര്‍ന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആള്‍ക്കാര്‍ കാണും. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ വഴികാട്ടി.
ഒന്നേ പറയാനുള്ളൂ, സിവില്‍ ആയിരിക്കണം, സിവില്‍ സര്‍വന്റായിരിക്കണം, സിവില്‍ ഇഞ്ചിനീരായിരിക്കണം.
ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്’.
ഇതിന് “നല്ലൊരു സിവിൽ വക്കീലിനേ നല്ലൊരു സിവിൽ സർവ്വീസുകാരനാകാൻ കഴിയൂ.
ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം” എന്ന് ബല്‍റാം മറുപടി നല്‍കിയതോടെയാണ് പോര് തുടങ്ങിയത്. എല്‍എല്‍ബി പരീക്ഷ പാസായ കളക്ടര്‍ ബ്രോയ്ക്ക് ഇത് സഹിച്ചില്ല. ‘ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മവേണം’ എന്നായിരുന്നു കളക്ടര്‍ ബ്രോയുടെ മറുപടി. ഇതോടെ ഇരുവരുടെയും കമന്റുകളും അതിലെ ഫലിതവും ചര്‍ച്ച ചെയ്ത് കമന്റുകളുടെ പൂരമാണ് ഇപ്പോള്‍ കളക്ടര്‍ ബ്രോയുടെ പേജില്‍.
ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3