ബിഹാറിലാണ് ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഇത്തരത്തില്‍ ക്രൂരതയേല്‍ക്കേണ്ടി വന്നത്
അദ്ദേഹത്തെ തടവില്‍ വയ്ക്കുന്നതിനു പിന്നിലെ കാരണം എന്താണ്? എന്ന് ഇംഗ്ലീഷ് ചോദിച്ചുപോയ കുറ്റത്തിന് 12 ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് പൊലിസുകാരുടെ കൈയില്‍ കിട്ടിയത് ക്രൂരമര്‍ദ്ദനം. അതുകൊണ്ടും കലിയടങ്ങാതെ ആ വിദ്യാര്‍ത്ഥിയെ മൂന്നു ദിവസം ജയിലിലും അടച്ചു. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയിലെ കഗാരിയ ജില്ലയിലാണ് ഇംഗ്ലീഷ് സംസാരിച്ചു പോയത് അഹങ്കരമായി കണ്ട് പൊലീസുകാര്‍ ഒരു വിദ്യാര്‍ത്ഥിയോട് ഇത്തരത്തില്‍ ക്രൂരമായി പ്രവര്‍ത്തിച്ചതെന്ന് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിഷേക് എന്ന വിദ്യാര്‍ത്ഥിക്കാണ് പൊലീസിന്റെ മര്‍ദ്ദനം എല്‍ക്കേണ്ടി വന്നത്. പുറത്തും കാലുകളിലും പരിക്കേറ്റ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്ക് മോഷണത്തിന് കസ്റ്റഡിയില്‍ എടുത്ത തന്റെ മാതൃസഹോദരനെ കാണാന്‍ വേണ്ടിയാണ് അഭിഷേക് ചൗതാം പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നത്. അമ്മാവന്റെ ബൈക്കിന്റെ ഓണേഴ്‌സ് ബുക്കും അഭിഷേകിന്റെ കൈവശം ഉണ്ടായിരുന്നു. അമ്മാവന്‍ ബൈക്ക് മോഷ്ടിച്ചിട്ടില്ലെന്ന് തെളിയിക്കാനായിരുന്നു അഭിഷേക് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ അഭിഭേഷകന്റെ അമ്മാവനെ വിടാന്‍ പൊലീസുകാര്‍ തയ്യാറായില്ല. ശരിയായ രേഖകള്‍ ഹാജരാക്കിയിട്ടുപോലും അമമ്മാവനെ വിടാന്‍ തയ്യാറാകാത്തതുകൊണ്ടാണ്, അദ്ദേഹത്തെ ഇങ്ങനെ തടവില്‍ വയ്ക്കുന്നതിനു പിന്നിലെ കാരണം എന്താണ്?( what is the reason behind his detention?) എന്ന് അഭിഷേക് ഇംഗ്ലീഷില്‍ ചോദിച്ചു പോയത്.
എന്നാല്‍ ഇംഗ്ലീഷിലുള്ള അഭിഷേകിന്റെ ചോദ്യം കേട്ടതോടെ രണ്ടു പൊലീസുകാര്‍ ക്രുദ്ധരായി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.
ഇംഗ്ലീഷിലുള്ള എന്റെ ചോദ്യം ആ പൊലീസ ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ധിക്കാരം കൊണ്ടാണെന്നാണ് അവര്‍ കണ്ടത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് അഭിഷേക് പറയുന്നു.
എന്തായാലും സംഭവം പുറത്തറിയുകയും ഉന്നതല തല അന്വേഷണം നടക്കുകയും ചെയ്തു. അന്വേഷണത്തില്‍ രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരേയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ബിഹാറിലെ പൊലീസുകാരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലെന്നാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്തയുമായി ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് പരാതികള്‍ തയ്യാറാക്കുന്നതുപോലും അവര്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നാണ് പറയുന്നത്. എഫ് ഐ ആര്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയതുകൊണ്ട് കേസ് അന്വേഷിക്കാന്‍ സാധ്യമല്ലെന്നു അറിയിച്ച സംഭവം വരെ ബിഹാറില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.