മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തിൽ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്
ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്ന് സണ്ണി എം കപിക്കാട്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സംഘപരിവാര്‍ സംഘടനകളുടെ ആക്രമത്തിന് വിധേയയായ ബിന്ദു തങ്കം കല്ല്യാണിക്ക് പിന്തുണ അറിയിച്ച് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഗളിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്നെക്കുറിച്ച് ഈ സംഘികൾ പറഞ്ഞ കാര്യം എന്നെ കത്തിച്ചു കളയുമെന്നാണ്. ഞാൻ ദളിത് സമുദായത്തിൽപ്പെട്ട ഒരാളാണ്. എന്റെ സമുദായത്തിൽ നൂറുകണക്കിന്, ആയിരക്കണക്കിന് പേരാണ് സ്വതന്ത്ര ഇന്ത്യയിൽ ചുട്ടെരിക്കപ്പെട്ടിട്ടുള്ളത്. ഇവരാരും അഭിപ്രായം പറഞ്ഞിട്ടല്ല. മൂന്നു വയസ്സുള്ള കുട്ടിപോലും എന്റെ സമുദായത്തിൽ ചുട്ടരിക്കപ്പെട്ടത് ആ കുട്ടി എന്ത് അഭിപ്രായം പറഞ്ഞിട്ടാണ്? അപ്പോൾ ഒരു ദളിതനായി ജനിച്ചാൽത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു എന്നു തന്നെയാണെന്റെ തീരുമാനും.” സണ്ണി എം കപിക്കാട് പറഞ്ഞു.
ബിന്ദു തങ്കം കല്യാണിക്ക് എതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ തടയാൻ ഭരണസംവിധാനങ്ങളും പോലീസും ജനാധിപത്യവാദികളും രംഗത്തിറങ്ങണം എന്ന് സാമൂഹ്യ നിരീക്ഷകനും, എഴുത്തുകാരനുമായ സുനിൽ പി ഇളയിടവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയ ബിന്ദുവിന് പ്രതിഷേധം മൂലം മടങ്ങേണ്ടി വന്നിരുന്നു. എന്നല്‍ മടങ്ങിയെത്തിയ ശേഷം ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ബിന്ദുവിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ബിന്ദുവിനെ ഇറക്കിവിട്ടിരുന്നു. നിരവധി വധഭീഷണി സന്ദേശങ്ങളും വന്നു.ഇപ്പോഴും സൈബർ ഇടങ്ങളിലും നേരിട്ടും ബിന്ദു തങ്കം കല്യാണി കനത്ത ഭീഷണികൾ നേരിട്ട് കൊണ്ടിരിക്കയാണ്.
അഗളി ഗൂളിക്കടവിൽ സംഘടിപ്പിക്കപ്പെട്ട ബിന്ദു ടീച്ചറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പൊതുയോഗത്തിൽ നൂറിലധികം പേര് സംബന്ധിക്കുകയുണ്ടായി..
അതിന് മുന്നോടിയായി അഗളി പുളിഞ്ചുവട് കവലയിൽ നിന്നും പ്രതിഷേധ ജാഥയും നടന്നു.
ഇവർ വിശ്വാസ സംരക്ഷണത്തിന്റെ കൃഷ്ണപ്പരുന്തുകളല്ല; ജാതീയതയുടെ, അക്രമത്തിന്റെ കഴുകക്കൂട്ടങ്ങളാണ്