ബിജെപിയുടെ ത്രിപുര ചുമതലയുള്ള നേതാവ് സുനില്‍ ദിയോദറിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ബിപ്ലവിന്റെ തലവര മാറുകയായിരുന്നു
2013ല്‍ ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിപ്ലബ് കുമാര്‍ ദേബ് ഡല്‍ഹിയിലായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ബിജെപി ‘സംപൂജ്യ’രും. എന്നാല്‍ 2018ല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഡൽഹിയിൽ നിന്നും അഗര്‍ത്തലയില്‍ എത്തി മിന്നുന്ന ജയം നേടുക മാത്രമല്ല 25 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യം കുറിക്കുക കൂടി ചെയ്തിരിക്കുകയാണ് ഏറെക്കാലം പ്രഫഷനൽ ജിം ഇൻസ്ട്രക്ടർ ആയി പ്രവര്‍ത്തിച്ചിട്ടുള്ള 48 കാരനായ ബിപ്ലബ് ദേബ്.
ദക്ഷിണ ത്രിപുരയിലെ ഉദൈപൂരിലാണ് ജനിച്ചതെങ്കിലും ബിപ്ലബ് ദേബ് സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ‘വരുത്തന്‍’ ആയിരുന്നു. 1999ല്‍ ത്രിപുര സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആര്‍ എസ് എസ് നേതാവ് കെ എന്‍ ഗിവിന്ദാചാര്യയുടെ കീഴില്‍ പരിശീലനത്തിനായി ദേബ് രാജ്യ തലസ്ഥാനത്തേക്ക് നീങ്ങി. ബിജെപിയുടെ ത്രിപുര ചുമതലയുള്ള നേതാവ് സുനില്‍ ദിയോദറിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ബിപ്ലവിന്റെ തലവര മാറുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ദേബ് ബിജെപിയുടെ ത്രിപുര അദ്ധ്യക്ഷനായി ഉയര്‍ത്തപ്പെട്ടു.
25 വര്‍ഷമായി ക്ലീന്‍ ഇമേജോടെ ഭരണം തുടര്‍ന്ന മണിക് സര്‍ക്കാരിന് ബദലായി ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാതിടത്താണ് ബിപ്ലബ് ദേബിനെ ബിജെപി അവതരിപ്പിച്ചത്. ബിജെപി ദേശീയ നേതൃത്വം അര്‍പ്പിച്ച പ്രതീക്ഷ ആസ്ഥാനത്തായില്ല എന്നുതന്നെയാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിക്കൊണ്ട് ബിജെപി മുന്നണിയെ വിജയത്തിലെത്തിച്ചതിലൂടെ ബിപ്ലബ് ദേബ് തെളിയിച്ചിരിക്കുന്നത്.