UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രവാദത്തിന്റെ പിടിയില്‍ നവോത്ഥാന കേരളം: സമീപകാലത്ത് പൊലിഞ്ഞത് ഒരു ഡസനിലേറെ ജീവനുകള്‍

ചികിത്സയുടെ പേരില്‍, നിധി നേടാന്‍, പ്രതികാരത്തിന്, കഷ്ടകാലം മാറാന്‍ അങ്ങനെ പലപല കാരണങ്ങളാലാണ് പലരും മന്ത്രവാദത്തിന്റെ കെണിയിലകപ്പെടുന്നത്

‘മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’- അടുത്തകാലത്ത് വായിച്ച ഒരു വാര്‍ത്തയാണ് ഇത്. നോര്‍ത്ത് ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്തെയോ കേരളത്തിലെ തന്നെ ഏതെങ്കിലും കുഗ്രാമത്തില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്ത സംഭവം അല്ല ഇത്. പകരം, കോട്ടയത്തെ കാഞ്ഞിരപ്പിള്ളിക്കടുത്ത് ഉണ്ടായതാണ്. മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതാകട്ടെ പോലീസുകാരനായ അച്ഛനും. ഇതുമാത്രമല്ല, കേരളത്തില്‍ സമീപകാലത്തായി നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് മരണത്തിന് പിന്നിലെ മന്ത്രവാദ ബന്ധങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയോടെ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബാങ്കില്‍ നിന്നുള്ള ജപ്തി ഭയന്ന് വീട്ടമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മകള്‍ വൈഷ്ണവി മരിച്ചുവെന്നുമാണ് വാര്‍ത്ത പരന്നത്. തൊട്ടുപിന്നാലെ തന്നെ നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കിന് വന്‍ പ്രതിഷേധമുയര്‍ന്നു. മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ ആവശ്യപ്പെടാനും തുടങ്ങി. വൈകിട്ടോടെ വീട്ടമ്മയായ ലേഖയുടെ മരണവും സ്ഥിരീകരിച്ചു. ഇന്നലെ പോലീസ് എത്തി പൂട്ടി സീല്‍ വച്ച മുറി ഇന്ന് രാവിലെ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ തുറന്നു പരിശോധിച്ചപ്പോഴാണ് ലേഖയുടെ മരണമൊഴി കൂടിയായ ആത്മഹത്യാക്കുറിപ്പ് കിട്ടുന്നതും കേസില്‍ വഴിത്തിരിവുണ്ടാകുന്നതും. അതില്‍ ലേഖ ആരോപിക്കുന്ന മന്ത്രവാദമാണ് ഏറെ ഞെട്ടിച്ചത്.

ബാങ്കില്‍ നിന്നും വന്ന ജപ്തി നോട്ടീസ് പോലും പറമ്പിലെ ആല്‍ത്തറയില്‍ കൊണ്ടുവച്ച് പൂജിക്കുന്നതായിരുന്നു ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ജോലിയെന്നാണ് ലേഖ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഭര്‍തൃ വീട്ടിലെ പീഡനങ്ങളും കാരണമാണെങ്കില്‍ പോലും വീടിന്റെ ജപ്തി മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന ഇവരുടെ ധാരണയാണ് ലേഖയുടെയും മകളുടെയും ആത്മഹത്യയില്‍ കലാശിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെമ്പായത്ത് പേ വിഷബാധയേറ്റ് മരിച്ച എട്ടു വയസ്സുകാരന്റെ കൈയ്യില്‍ നൂല് ജപിച്ചു കെട്ടിയതായും വാര്‍ത്തയുണ്ടായിരുന്നു. തളര്‍ന്ന് വീണ കുട്ടിയ്ക്ക് പേ വിഷബാധയേറ്റതറിയാതെ ബാധ കൂടിയതാണെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്തത്. ഒടുവില്‍ വായില്‍ നിന്നും പത വന്നപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. കുട്ടി മരിക്കുകയും ചെയ്തു.

ചികിത്സയുടെ പേരില്‍, നിധി നേടാന്‍, പ്രതികാരത്തിന്, കഷ്ടകാലം മാറാന്‍ അങ്ങനെ പലപല കാരണങ്ങളാലാണ് പലരും മന്ത്രവാദത്തിന്റെ കെണിയിലകപ്പെടുന്നത്. ഇവരെ കെണിയിലാക്കുന്നവരുടെ ലക്ഷ്യമാകട്ടെ പണം തട്ടല്‍ മാത്രവും. 2018ല്‍ തൊടുപുഴ മുണ്ടന്‍കുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ പിന്നിലും മന്ത്രവാദ ബന്ധങ്ങളുണ്ടായിരുന്നു. തൊടുപുഴയില്‍ മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ ആദര്‍ശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുഴിയില്‍ തന്നെയാണ് നാല് പേരുടെയും മൃതദേഹം കുഴിച്ചിട്ടത്. ഇവരുടെ വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കൃഷ്ണനെ കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുപോലും ആഡംബര വാഹനങ്ങളില്‍ പതിവായി ആളുകളെത്താറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ്, കൂട്ടാളി ലിബീഷ് എന്നിവര്‍ ഏതാനും ദിവസങ്ങള്‍ക്കകം പിടിയിലായി. സാമ്പത്തികമായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.

പത്തനംതിട്ട ഓമല്ലൂരില്‍ ആതിര എന്ന പെണ്‍കുട്ടി മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായത് മാതാപിതാക്കളും ബന്ധുക്കളുമാണ്. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ 46 മറ്റ് മുറിവുകളുമുണ്ടായിരുന്നു. 2014ലാണ് സംഭവം. ശുഭാനന്ദാശ്രമം വിശ്വാസികളായ ഇവര്‍ പെണ്‍കുട്ടിയുടെ ദീര്‍ഘകാലമായുള്ള അസുഖം പിശാചുബാധ മൂലമാണെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതാണ് മരണത്തിന് കാരണമായത്.

മുകളില്‍ പറഞ്ഞതെല്ലാം പരമ്പരാഗത മന്ത്രവാദ കൊലപാതകങ്ങളാണെങ്കില്‍ കവടിയാറില്‍ നടന്നത് ന്യൂജനറേഷന്‍ മന്ത്രവാദത്തിന്റെ പേരിലുള്ള കൊലപാതകമാണ്. സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനുമായിരുന്നു കേദലിനെ തന്റെ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്താന്‍ കാരണമായത്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തുന്ന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഇതിന്റെ ഭാഗമായിരുന്നു നന്തന്‍കോട് കൂട്ടക്കൊലപാതകം. കൊണ്ടോട്ടിയില്‍ ചികിത്സയുടെ പേരില്‍ രണ്ട് പേരെയാണ് മന്ത്രവാദികള്‍ കൊലപ്പെടുത്തിയത്. കൊണ്ടോട്ടി സ്വദേശിനി ശകുന്തളയെ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ക്ഷേത്ര പൂജാരി കൊലപ്പെടുത്തിയത് 2014ലാണ്. ശകുന്തളയുടെ കൊലപാതകം ഹിന്ദു പുരോഹിതന്റെ വകയായിരുന്നെങ്കില്‍ ചികിത്സയുടെ പേരിലുള്ള കൊലപാതകങ്ങള്‍ നടത്തിയത് മുസ്ലിം പുരോഹിതരായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് നിലമ്പൂരില്‍ കരള്‍ രോഗം ബാധിച്ച് മരിച്ച യുവാവിന് മന്ത്രവാദ ചികിത്സയിക്കിടെ കൊടിയ പീഡനമേറ്റതായി വ്യക്തമാക്കുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. നിലമ്പൂരിലെ കാരൂളി സ്വദേശിയായ ഫിറോസ് അലിയാണ് മാര്‍ച്ച് രണ്ടിന് മരിച്ചത്. കരള്‍ രോഗം ഡോക്ടറെ കണ്ട് ചികിത്സിച്ച് മാറിയെങ്കിലും ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ‘മന്ത്രവാദ ചികിത്സ’ നടത്തിയത്. കരള്‍ രോഗമല്ല, വയറ്റില്‍ ബാധ കയറിയതാണെന്നും അതിനെ ഇല്ലാതാക്കിയാലെ രോഗം പൂര്‍ണമായും മാറുകയുള്ളൂവെന്നുമാണ് വീട്ടുകാര്‍ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചത്. ചെരണിക്ക് സമീപമുള്ള ചികിത്സാ കേന്ദ്രത്തില്‍ 26 ദിവസം താമസിച്ച് മരുന്നും ഭക്ഷണവും നല്‍കാതെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. കഫക്കെട്ട് കൂടി അവശനിലയിലായപ്പോള്‍ മരുന്നിന് യാചിച്ചെങ്കിലും വിശ്വാസത്തെ ബാധിക്കുമെന്നതിനാല്‍ തരില്ലെന്നായിരുന്നു സിദ്ധന്റെ മറുപടി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിദ്ധനുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ പിടികൂടി. ഒരു ദിവസത്തെ ഫീസ് 10,000 രൂപയായിരുന്നു. നടക്കാനും ഇരിക്കാനും ശേഷിയുണ്ടായിരുന്ന ഇയാള്‍ തളര്‍ന്ന് ക്ഷീണിതനായി. രോഗം മൂര്‍ച്ഛിച്ചതോടെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.

സമീപകാലത്തുണ്ടായ മന്ത്രവാദ ബന്ധമുള്ള കൊലപാതകങ്ങള്‍ മാത്രമാണ് ഇവ. മന്ത്രവാദത്തിന്റെ പേരില്‍ നടക്കുന്ന മറ്റ് ചൂഷണങ്ങള്‍ നിരവധിയാണ്. ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. എളുപ്പത്തില്‍ നേട്ടം കൊയ്യാനുള്ള സാധാരണ മനുഷ്യമനസിന്റെ വ്യഗ്രതയെ ചൂഷണം ചെയ്യാന്‍ നിരവധി പേര്‍ ഇന്നും ഈ സമൂഹത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്. അവരാണ് സാമാന്യ യുക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം കര്‍മ്മങ്ങളിലേക്ക് ഇരകളെ കണ്ടെത്തുന്നത്.

read more:മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഇതാണ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍