UPDATES

ട്രെന്‍ഡിങ്ങ്

ശമ്പളം തരാന്‍ രക്ഷയില്ല, വേറെ ജോലി നോക്കുക; ജീവനക്കാരോട് നീരവ് മോദി

ഷോറൂമുകളും ഫാക്ടറികളും സീല്‍ ചെയ്തു, ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചു

ശമ്പളം തരാനുള്ള വഴി ഇപ്പോഴില്ലാത്തതിനാല്‍ മറ്റ് ജോലികള്‍ അന്വേഷിച്ചുകൊള്ളാന്‍ സ്വന്തം ജീവനക്കാരോട് നിരവ് മോദിയുടെ അഭ്യര്‍ത്ഥന. പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ്പ തട്ടിപ്പില്‍ മുഖ്യപ്രതിയായ നിരവ് മോദിയുടെ കമ്പനികള്‍ അന്വേഷണ എജന്‍സികള്‍ സീല്‍ ചെയ്തിരുന്നു, കൂടാതെ ഇന്‍കംടാക്‌സ് വകുപ്പ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ ബാങ്ക് അകൗണ്ടുകളും മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുള്ള ജീവനക്കാരോട് മറ്റ് ജോലികള്‍ നോക്കിക്കൊളാന്‍ നിരവ് മോദി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങള്‍ മറ്റ് ജോലികള്‍ നോക്കുക, നിങ്ങള്‍ക്ക് ശമ്പളം തരാന്‍ ഇപ്പോഴെനിക്ക് കഴിയില്ല, ഭാവിയാണെങ്കില്‍ അനിശ്ചിതത്വത്തിലുമാണ്; ഒരു ഇ മെയില്‍ സന്ദേശത്തിലൂടെ നിരവ് തന്റെ ജീവക്കാരോട് പറഞ്ഞു. ഇങ്ങനെയൊരു ഇമെയില്‍ നിരവ് മോദി അയച്ചതു തന്നെയാണെന്ന് ഇതിന്റെ ആധികാരികത ഉറപ്പാക്കിക്കൊണ്ട് നിരവ് മോദിയുടെ നിയമസംഘത്തിലെ ഒരാള്‍ തങ്ങളോട് സമ്മതിക്കുന്നുണ്ടെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

ജനുവരി ഒന്നിന് രാജ്യം വിട്ട നിരവ് മോദി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

നമ്മുടെ ഫാക്ടറികളം ഷോറൂമുകളും എല്ലാം അവര്‍ സീല്‍ ചെയ്യുകയും വസ്തുക്കള്‍ നീക്കം ചെയ്യ്തിരിക്കുകയുമാണ്. ബാങ്ക് അകൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ കുടിശ്ശികകള്‍ പോലും തന്നു തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഈ സമയത്ത് മറ്റ് ജോലികള്‍ നോക്കുന്നതാണ് അതിന്റെ ശരിയെന്ന് തോന്നുന്നു; നിരവ് മോദി ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ക്ക് ഇത്തരമൊരു കത്ത് നിരവ് മോദി എഴുതിയിരുന്നതായി പറയുന്നു. പിഎന്‍ബി മാനേജ്‌മെന്റിന് ഫെബ്രുവരി 15,16 തീയതികളില്‍ നീരവ് മോദി എഴുതിയ കത്തിന്റെ പകര്‍പ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് അവകാശപ്പെട്ടതിനെക്കാളും വളരെക്കുറവാണ് യഥാര്‍ത്ഥത്തില്‍ തന്റെ കടങ്ങളെന്നും ബന്ധുക്കള്‍ക്ക് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്നും നിരവ് മോദി കത്തില്‍ പറയുന്നു.

സത്യത്തില്‍ ഞാന്‍ ബാങ്കിന് നല്‍കാനുള്ള പണം 5000 കോടി രൂപയില്‍ താഴെയാണ്. ‘തെറ്റായി ചിത്രീകരിച്ച ബാധ്യതകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഫലമായി തന്റെ സ്ഥാപനങ്ങളിലും മറ്റും പെട്ടെന്നുതന്നെ തിരച്ചില്‍ നടത്തുകയും പലതിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ഇത് ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനലിന്റെയും ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷനലിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഉടന്‍തന്നെ കടംവീട്ടാനുള്ള നടപടികള്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 13നും 15നും തന്റെ അഭ്യര്‍ഥന ബാങ്ക് അധികൃതര്‍ കേട്ടില്ല. (14നാണ് തട്ടിപ്പിനെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നത്). ഇത് എന്റെ ബ്രാന്‍ഡിനേയും വ്യവസായത്തേയും നശിപ്പിച്ചു. ഇതോടെ കടങ്ങള്‍ വീട്ടാനാകാത്ത സ്ഥിതിയുണ്ടായി’ മോദി കത്തില്‍ പറയുന്നു. നിരവ് മോദിയും ബാങ്ക് അധികൃതരുമായും മോദിയുടെ കമ്പനി ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരുമായും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍