താന്‍ ഇതുവരെ ചെയ്ത സിനിമകളേക്കാള്‍ തീക്ഷ്ണമാണ് പരിയേറും പെരുമാളിലെ വിഷയമെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
തന്റെ സിനിമകളിലെ അംബേദ്‌കർ രാഷ്ട്രീയത്തിന്റെ സാന്നിധ്യത്തെ കുറിച്ച് സംവിധായകൻ പാ രഞ്ജിത്ത് മനസ്സ് തുറക്കുന്നു.” അംബേദ്കറിന്റെ രാഷ്ട്രീയം എല്ലാകാലത്തും പ്രസക്തമാണ്. ഇന്ത്യന്‍ ജനതയ്ക്ക് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ പുരോഗതിയുണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് എന്റെ സിനിമകളില്‍ ഞാന്‍ അംബേദ്കര്‍ രാഷ്ട്രീയം കൊണ്ടുവരുന്നത്.” മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പാ രഞ്ജിത്ത് പറഞ്ഞു.
ഞാന്‍ അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് വന്ന ആളാണ്. എന്റെ വീട്ടില്‍ അംബേദ്കറുണ്ട്. ഞാന്‍ വളര്‍ന്നുവന്ന ചുറ്റുപാടില്‍ എനിക്ക് ചുറ്റും അംബേദ്കറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ സ്വാധീനിച്ചു. ഞാന്‍ എന്നെ തന്നെ അറിയാന്‍ തുടങ്ങിയത് അംബേദ്കറെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ്. അദ്ദേഹം പറഞ്ഞു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി, കാല, മദ്രാസ് തുടങ്ങിയ ചിത്രങ്ങൾ ശക്തമായ കീഴാള രാഷ്ട്രീയം അടയാളപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു. പാ രഞ്ജിത്ത് നിർമ്മിച്ച ‘പരിയേറും പെരുമാൾ’ എന്ന ചിത്രവും മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി അത്രമേൽ ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെയാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നത്.
താന്‍ ഇതുവരെ ചെയ്ത സിനിമകളേക്കാള്‍ തീക്ഷ്ണമാണ് പരിയേറും പെരുമാളിലെ വിഷയമെന്ന് പാ രഞ്ജിത്ത് പറഞ്ഞു. മാരി സെല്‍വരാജ് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. സിനിമയിലൂടെ ഞാന്‍ സംവദിക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്റെ കഴിഞ്ഞ രണ്ട് സിനിമകളിലും (കബാലി, കാല) അതേക്കുറിച്ച് ഞാന്‍ ഏറെക്കുറെ പറഞ്ഞുവച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ചെയ്ത സിനിമകളേക്കാളും കുറച്ച് കൂടി ശക്തമായ കഥ പറയുന്ന ചിത്രമാണ് പരിയേറും പെരുമാള്‍. അദ്ദേഹം പറഞ്ഞു.