സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് അറിയുന്നത്.
ഡബ്ല്യു.സി.സി-എഎംഎംഎ തർക്കം തുടരുന്നതിനിടെ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് മോഹൻലാൽ അറിയിച്ചതായി സൂചന. എഎംഎംയുടെ ഔദ്യോഗിക വക്താക്കൾ ആരാണെന്നു അവർ നിശ്ചയിക്കാത്ത പശ്ചാത്തലത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് ഇന്നലെ ഡബ്ലിയുസിസി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
സംഘടന ട്രഷററായ ജഗദീഷ് രാവിലെ നല്‍കിയ (15-10-2018) പത്ര കുറിപ്പില്‍ താന്‍ എഎംഎംഎ വക്താവായിട്ടാണ് എത്തിയിരിക്കുന്നതെന്നും പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സംഘടന സെക്രട്ടറിയായ സിദ്ദിഖ് പ്രതികരിച്ചത്, എഎംഎംഎയിക്ക് അങ്ങനെയൊരു വക്താവ് ഇല്ലെന്നും ജഗദീഷ് പറഞ്ഞത് അറിഞ്ഞിട്ടില്ലെന്നുമാണ്.
ഇതിനെ തുടര്‍ന്ന് പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ദിഖിന്റെ വാദം ജഗദീഷും തള്ളി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്താ കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നും ജഗദ്ദീഷ് പറഞ്ഞു. താന്‍ എഎംഎംഎയുടെ വക്താവ് തന്നെയാണ്, അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദ്ദീഷ് കൂട്ടിച്ചേര്‍ത്തു.
നടിമാർ രൂക്ഷമായ രീതിയില്‍ തന്നെ ആരോപണങ്ങളുന്നയിക്കുകയും സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രസിഡന്റ് പദം ഒഴിയാൻ മോഹൻലാൽ താൽപര്യം പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്. പ്രളയ ബാധിതർക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക ഷോയ്ക്ക് ശേഷം ചുമതല ഒഴിയുമെന്നാണ് മോഹൻലാൽ ഭാരവാഹികളെ അറിയിച്ചതെന്നാണ് സൂചന.
അതേസമയം ഡബ്ല്യുസിസി അംഗം പാര്‍വ്വതിയും ഇതിനോട് പ്രതികരിച്ചു. ജഗദീഷ് പറയുന്നതാണോ സിദ്ദിഖ് പറയുന്നതാണോ എഎംഎംഎയുടെ നിലപാട്, ആര് പറയുന്നതാണെന്ന് വ്യക്തമാക്കണമെന്ന് പാര്‍വ്വതി പറഞ്ഞു. എഎംഎംഎക്കുള്ള മറുപടി കൃത്യസമയത്ത് തന്നെ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയാണ് മോഹൻലാലിന്റെ രാജിക്ക് പിന്നിലെന്ന് ‘അമ്മ’യുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് അറിയുന്നത്.
‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിനൊപ്പം മുകേഷ്, ജയസൂര്യ, സുധീര്‍ കരമന, ആസിഫ് അലി, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജഗദീഷിനോട് അഭിപ്രായൈക്യം ഉണ്ടെന്ന് അറിയുന്നു. എന്നാല്‍ സിദ്ദിഖ് പറഞ്ഞതിനോട് യോജിപ്പുള്ളവരും സംഘടനയിലുണ്ട്. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി സമാഹരിക്കാനായുള്ള ‘അമ്മ’യുടെ ഗള്‍ഫ് ഷോയ്ക്ക് പിന്നാലെ രാജി വെക്കാനുള്ള സന്നദ്ധതയാണ് മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.
കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?