കൂടിക്കാഴ്ചയിൽ മോദി രാഷ്ട്രീയം പറഞ്ഞില്ലെന്ന് മോഹൻലാൽ ബ്ലോഗിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങല്‍ ബ്ലോഗിലൂടെ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുമായി നടത്തിയ സന്ദർശനവും, തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളെയും കുറിച്ചായിരുന്നു വിശദമായ കുറിപ്പ്. തന്റെ സിനിമ ജീവിതത്തിലെ 41 ആം വർഷത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ദിനത്തിലാണ് പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതെന്ന ആമുഖത്തോടു കൂടിയാണ് ബ്ലോഗ് ആരംഭിക്കുന്നത്.
മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് അദ്ദേഹം വന്ന് തന്നെ സ്വീകരിച്ചത്
അത്ഭുതകരമായ ഒരനുഭവം ആയെന്നു ലാൽ പറഞ്ഞു. “നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചു. കര്‍ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി അതേക്കുറിച്ച് സംസാരിച്ചു. ലെഫ്റ്റനന്റെ കേണല്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഏറെ താല്‍പ്പര്യത്തോടെ അദ്ദേഹം അതെക്കുറിച്ച് കേട്ടു.ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരുന്നു അദ്ദേഹം.” മോഹൻലാൽ പറഞ്ഞു.
എന്നാൽ അത്ഭുതകരമായ കാര്യം പ്രധാനമന്ത്രി തന്നോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ല എന്നതാണെന്നും രാഷ്ട്രീയവും, രാഷ്ട്ര നിർമാണവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മഹാവ്യക്തികളെ കാണുമ്പോള്‍ ഒരു പോസിറ്റീവ് തരംഗം നമ്മളില്‍ ഉണ്ടാകും. പ്രധാനമന്ത്രിയെ കണ്ടപ്പോഴും എനിക്ക് അത് അനുഭവപ്പെട്ടു. സമാഗമം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും ആ തരംഗങ്ങള്‍ എന്നില്‍ ഉണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ, പ്രളയം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി മോഹൻലാൽ തന്റെ ബ്ലോഗിൽ വിശദീകരിക്കുന്നുണ്ട്. നേരത്തെ മോഹൻലാലിൻറെ പ്രധാനമന്ത്രി സന്ദർശനം രാഷ്ട്രീയ ലക്‌ഷ്യം വെച്ചുള്ളതാണെന്നും, തിരുവനന്തപുരത്തു ലോകസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
‘മോദിജി’യും ‘മോഹന്‍ലാല്‍ ഗാന്ധിജി’യും തമ്മിലുള്ള ഒരു സംഭാഷണം