നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ വഴിക്കല്ലെന്ന് പറയുന്നില്ല. പക്ഷേ പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം.
നടിയെ ആക്രമിച്ച കേസില്‍ കോടതിവിധി വരുന്നത് വരെ ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തിന് ഒരു ആപത്ത് വന്നപ്പോള്‍ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിലുള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ആലുവ ജയിലില്‍ ദിലീപിനെ കണ് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ വഴിക്കല്ലെന്ന് താന്‍ പറയുന്നില്ല. പക്ഷേ പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎല്‍എ എന്ന നിലയിലല്ല ദിലീപിനെ കാണാനാത്തിയത്. ഒരു സുഹൃത്തെന്ന നിലയിലാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും ഇന്ന് ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.