UPDATES

‘കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ’, അമിത് ഷായുടെ നിലപാടിനെതിരെ യെദ്യൂരപ്പ

കന്നഡ ഭാഷയെയും സംസ്ഥാനത്തിന്റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണമെന്നും ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മുദ്രാവാക്യമുയര്‍ത്തിയും രംഗത്തെത്തിയ കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളുന്ന നിലപാടുമായി കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പ. കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷയെന്ന് പറഞ്ഞ അദ്ദേഹം, ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യകതമാക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ദക്ഷിണേന്ത്യയിലെ ഏക ബിജെപി മുഖ്യമന്ത്രി പാർട്ടി അധ്യക്ഷന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

‘നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങൾ ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല, കന്നഡ ഭാഷയെയും സംസ്ഥാനത്തിന്റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്’. എന്നായിരുന്നു യദ്യൂരപ്പയുടെ നിലപാട്.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണം. വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നായിരുന്നു ‘ഹിന്ദി ദിവസിൽ’ അമിത് ഷാ നടത്തിയ പ്രതികരണം. നിരവധി ഭാഷകൾ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രധാന്യമുണ്ട്, എന്നാൽ മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണം എന്നായിരുന്നു ട്വിറ്ററിൽ കുറിച്ച ഷായുടെ പോസ്റ്റ്.

ഇതിനെതിരെ വിവിധ കോണിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ബിജെപി മുഖ്യമന്ത്രിമാരില്‍ പ്രമുഖനായ യദ്യൂരപ്പയുടെ രംഗപ്രവേശം. വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും രാജ്യത്തെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഹിന്ദി വാദമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി ഇതിനെകിരെ പ്രതികരിച്ചത്. ഷായുടെ പ്രസ്താവനയ്ക്കെതിരെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനുൾപ്പെട്ടെ ദക്ഷിണേന്ത്യയിലെ നേതാക്കളും രംഗത്തെത്തിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍