UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി ഓഫീസുകളില്‍ സാധാരണ റെയ്ഡ് നടക്കാറില്ല; ചൈത്രയ്‌ക്കെതിരെ നടപടിയെന്ന സൂചന നല്‍കി മുഖ്യമന്ത്രി

രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നു. അത്തരത്തിലുള്ള നീക്കമായിരുന്നു സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പരിശോധനയെന്നും മുഖ്യമന്ത്രി

രാ്ഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ പരിശോധന സാധാരണയില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി. തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ വനിതാ സെല്‍ എസ്പി ചൈത്ര ജോണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നു. അത്തരത്തിലുള്ള നീക്കമായിരുന്നു സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പരിശോധനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ‘നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ സാധാരണ രീതിയില്‍ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കള്‍ പോലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യവുമാണ്. അതുകൊണ്ട് അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുപോവുക എന്നത് പോലീസിന്റെ പൊതുവായ ചുമതല എന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളത്.പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്.രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിത താത്പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകളില്‍ അപൂര്‍വ്വം ചിലര്‍ പെട്ടുപോകുന്നുവെന്ന സാഹചര്യവും ഉയര്‍ന്നുവരാറുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ടുമാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ.’

ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി നല്‍കിയ പരാതി ഗൗരവത്തോടെ പരിശോധിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം നിയമസഭയില്‍ മറുപടി നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനാല്‍ അതിന് വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.

അതേസമയം എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈത്രയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ല. റെയ്ഡ് സാധാരണ പ്രവര്‍ത്തിയാണെന്നും എന്നാല്‍ എസ് പി അല്‍പം ജാഗ്രത കാട്ടേണ്ടതായിരുന്നു എന്ന പരാമര്‍ശവുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ചൈത്രയെ തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നതിന്റെ സൂചനയാണെന്നാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍