സ്ത്രീകൾ അനുവഭിച്ചുവരുന്ന അവകാശങ്ങളുടെ മേല്‍ കൈവെക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ തയ്യാറാകുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സ്വാഭാവികമായി സമൂഹം തയ്യാറാകും. ഇതാണ് കേരളത്തില്‍ സംഭവിക്കുന്നത്.
വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാതെയാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാറപ്രം സമ്മേളനത്തിന്റെ 79-ാം വാര്‍ഷിക യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചും വനിതാ മതിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയും മുഖ്യമന്ത്രി രംഗത്തെത്തിയത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലുമായി ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതകരണം. ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞായിരുന്നു പിണറായിയുടെ പ്രസംഗം. ഹൈന്ദവ സംഘടനകളെ ആര്‍എസ്എസും ബിജെപിയും ദുരുപയോഗം ചെയ്യരുത് എന്ന ഉദ്ദേശത്തില്‍ തന്നെയാണ് ഇത്തരം സംഘടനകളുടെ മാത്രം യോഗം വിളിച്ചത്. അതിലേക്ക് ന്യൂനപക്ഷ സംഘടനകളെക്കൂടി ക്ഷണിച്ചാൽ ആര്‍എസ്എസിന് കിട്ടുന്ന വലിയൊരു ആയുധമായി അത് മാറും. ഇത് മുന്നിൽ കണ്ടാണ് യോഗത്തില്‍ ന്യൂനപക്ഷസംഘടനകളെ തൽക്കാലത്തേക്ക് മാറ്റി നിർത്തിയതെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളത്തിലെ കോൺഗ്രസ് സംസ്‌കാരത്തില്‍ നിന്നും വ്യതിചലിച്ചു എന്നതിന്റെ സൂചനയാണ് ശബരിമല വിഷയത്തിൽ കണ്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുല്‍ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തത് ഇതിന്റെ ഫലമായാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നാണ് എഐസിസി അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാൽ ഇത് വ്യക്തിപരമാണെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് ഇതിൽ നിലപാട് വ്യക്തമാണ്.
വനിതാമതില്‍ രഹസ്യമായി സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. അടുത്ത കാലത്തായി നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനും 19-ംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലേക്ക് സമൂഹത്തെ തള്ളിവിടാനും ശ്രമിക്കുകയാണ്. ആ ഘട്ടത്തില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരിനാകില്ല. നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് തന്നെയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദഹം ചെന്നിത്തലയക്ക് മറുപടിയായി പറഞ്ഞു.
വനിതാമതില്‍ എന്തിനെന്ന് പോലും മനസിലാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. രഹസ്യമായി സംഘടിപ്പിക്കപ്പെട്ട ഒന്നല്ല വനിതാമതില്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നേറിയ നാടാണിത്. എന്നാല്‍ അടുത്ത കാലത്തായി നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനും 19-ംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലേക്ക് തള്ളിവിടാനും ശ്രമിക്കുകയാണ്. അതിനെതിരെ എല്ലാ വിഭാഗങ്ങളില്‍ നിന്നും സ്വാഭാവികമായും പ്രതികരണമുണ്ടായി. ആ ഘട്ടത്തില്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരിനാകില്ല. നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതിവിധി ഈ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള നിമിത്തമായി കരുതേണ്ടിവരും. വിധിയെ അനുകൂലിച്ചവരായിരുന്നു അന്ന് യുഡിഎഫും ബിജെപിയും. എന്നാൽ അവർ യജമാനന്‍മാരെന്ന് കണക്കാക്കുന്ന ചിലര്‍ വിധിക്കെതിരെ രംഗത്ത് വന്നപ്പോള്‍ നിലപാട് മാറ്റുകയാണ് ചെയ്തത് . സ്ത്രീകൾ അനുവഭിച്ചുവരുന്ന അവകാശങ്ങളുടെ മേല്‍ കൈവെക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ തയ്യാറാകുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സ്വാഭാവികമായി സമൂഹം തയ്യാറാകും. ഇതാണ് കേരളത്തില്‍ സംഭവിക്കുന്നതെന്നു പിണറായി വ്യക്തമാക്കി.
വനിതകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ വനിതകള്‍ തന്നെ നേരിട്ടിറങ്ങി പ്രതിരോധിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇന്നത് വലിയ മുന്നേറ്റമായി മാറിക്കഴിഞ്ഞു. ഏറെക്കുറെ എല്ലാ വനിതാസംഘനകളും വനിതാമതിലിനൊപ്പം അണിനിരന്നു കഴിഞ്ഞു. കേരള്തതിന് പുറത്തുള്ളവരടക്കം ഇതിന്റെ ഭാഗമായി അണിനിരക്കുവാനെത്തും. പുരുഷന് തുല്യമായ അവകാശം സ്ത്രീകള്‍ക്കും നല്‍കുന്നതിനെ എതിര്‍ക്കുകയാണ് പിന്തിരിപ്പന്‍ ശക്തികളുെട നീക്കം. അതിനെ പ്രതിരോധിക്കാനുള്ള സ്ത്രീശക്തിയാണ് ഇവിടെ ഉയരുന്നത്. അത് ആവശ്യം തന്നെയാണ്. അതിനാലാണ് വനിതകള്‍ക്ക് മാത്രമായി മതില്‍ ഒരുക്കുന്നത്.
മാത്രമല്ലസ്ത്രീകളുടെ തുല്യതയാണ് ഇവിടെ പ്രശ്‌നം ശബരിമലയില്‍ സ്ത്രീകള്‍ കയറണോ വേണ്ടയോ എന്നത് അല്ല. അതാണ് സുപ്രീംകോടതിയും പരിശോധിച്ചത്. സ്ത്രീകളുടെ പൊതുവായ തുല്യതയും അവകാശങ്ങളും സംരക്ഷിക്കുകയും അതിനെ എതിര്‍ക്കുന്നവരെ തുറന്നുകാട്ടാനുമാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്.
നാടിന്റെ നവോത്ഥാനത്തില്‍ വലിയതോതില്‍ സംഭാവന നല്‍കിയവരാണ് ക്രിസ്ത്യന്‍ മിഷണിറമാരും മുസ്ലീം പണ്ഡിതന്മാരുമെല്ലാം. അവരെക്കൂടി ബന്ധപ്പെട്ട് കഴിയുന്നത്ര ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കും. ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളില്‍ നിന്നും നല്ലരീതിയിലുള്ള പ്രതികരണമാണ് ഇപ്പോൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ ചോദ്യം സദുദ്ദേശ്യത്തോടെയാണ് എങ്കില്‍ ഒന്നാം തീയതി റോഡിലിറങ്ങി മെല്ലെ നോക്കിക്കണ്ടാല്‍ മതിയാകും. എന്നാൽ താന്‍ പഠിച്ച പാട്ടേ പാടാന്‍ പറ്റൂ എന്ന് പറയുന്ന പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നുത്.
സ്ത്രീകളുടെ അവകാശങ്ങളെ പോലും തട്ടിയെടുക്കുകയാണ് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇപ്പോൾ ചെയ്യുന്നത്. എല്ലാ ഘട്ടത്തിലും സ്ത്രീ ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയയായിട്ടുണ്ട്. ഈ നാട് ഒന്നിച്ച് സ്ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് ഇപ്പോൾ. വനിതാമതിലിന് സര്‍ക്കാര്‍ ഒരുപൈസപോലും ചെലവാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തകീകരണത്തിനായി മാറ്റിവെച്ച തുകയെ സംബന്ധിച്ച കണക്കാണ് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്തത്. അതില്‍ നിന്ന് ഒരുപൈസ പോലും വനിതാമതിലിനായി ചെലവഴിക്കുന്നില്ല. ക്ഷേമപെന്‍ഷനില്‍ നിന്ന് കൈയ്യിട്ട് വാരുന്നവരല്ല കമ്യൂണിസ്റ്റുകാര്‍, മറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നവർ തങ്ങളുടെ ശീലമാണ് പറയുന്നത്. നിര്‍ബന്ധിത പിരിവ് എന്നത് ശുദ്ധനുണയാണ്. അങ്ങനെ എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ തെളിവ് തന്നാല്‍ അന്വേഷിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനിതാമതിലില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കുന്നതില്‍ തടസ്സമില്ല എന്നാണ് വ്യക്തമാക്കിയത്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ചു ചരിത്രം രേഖപ്പെടുത്തുമെന്നതിൽ തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറയുന്നു.