സാഹോദര്യത്തിന്റെ, മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃകയാണ് ഈ ദുരന്തത്തിൽ ജനങ്ങൾ സൃഷ്ട്ടിച്ചത്.
കേരള സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ എഫക്റ്റിവ് ആയി പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിമർശകർക്ക് പോലും ഇപ്പോൾ ആരാധകാപാത്രം ആയി മാറിയിരിക്കുകയാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഗൃഹലക്ഷ്മി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ “എന്നെ സംബന്ധിച്ച് ഏറ്റെടുത്ത ചുമതലകൾ നന്നായി നിർവഹിക്കുക എന്നതാണ് പ്രധാനം, പ്രവർത്തനങ്ങൾ ജനം വിലയിരുത്തും. അവരാണ് യഥാർത്ഥ വിധികർത്താക്കൾ. ആ ബോധ്യം എനിക്കുണ്ട്. സാഹോദര്യത്തിന്റെ, മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃകയാണ് ഈ ദുരന്തത്തിൽ ജനങ്ങൾ സൃഷ്ട്ടിച്ചത്. സത്യത്തിൽ ഞാൻ ജനങ്ങളുടെ ആരാധകനാണ്”.
സ്വന്തം ആരോഗ്യം വകവെക്കാതെ ചികിത്സ നീട്ടി വെച്ചതിനെ കുറിച്ച് പിണറായി വിജയൻ ഇങ്ങനെ പ്രതികരിച്ചു ” ജനങ്ങൾ ആപത്ത് നേരിടുമ്പോൾ വ്യക്തിപരമായ പ്രയാസങ്ങളൊന്നും പരിഗണിക്കാൻ കഴിയില്ല. അങ്ങനെയൊരു ദുരന്തമായിരുന്നല്ലോ അത്. അപ്പോൾ മറ്റൊന്നും ചിന്തിക്കാനോ, പ്രവർത്തിക്കാനോ കഴിയുമായിരുന്നില്ല”.
അതെ സമയം പ്രളയത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രതിപക്ഷം നടത്തിയ ഇടപെടലുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഭരണവും പ്രതിപക്ഷവും എന്ന വിത്യാസമില്ലാതെയാണ് പ്രളയത്തെ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് പ്രതിപക്ഷത്തിനുണ്ടായ വിയോജിപ്പുകൾ രാഷ്ട്രീയമായ കാരണങ്ങളാകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ ധന സഹായത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ” സഹായം എത്തിക്കാനുള്ള സന്നദ്ധത യു എ ഇ തന്നെയാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. ഇക്കാര്യം പ്രധാനമന്ത്രിയും, അബുദാബി കിരീടാവകാശിയും സ്ഥിരീകരിച്ചിട്ടുമുണ്ട്. അത് കൊണ്ട് സഹായം വാഗ്ദാനം ചെയ്തു എന്ന കാര്യത്തിൽ തർക്കം ഇല്ല. കേന്ദ്രമാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത്.”
ഡാമുകൾ നേരത്തെ തുറക്കാമായിരുന്നു എന്ന വിമർശനത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “ഡാം മാനേജ്‌മെന്റ് വളരെ കാര്യക്ഷമമായി നടന്നിട്ടുണ്ട്. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നത് സസൂക്ഷ്മം നോക്കുന്നുണ്ടായിരുന്നു. അത് കൊണ്ടാണ് ദുരന്തത്തിന്റെ ആഘാതം കുറഞ്ഞത്, ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിൽ വെള്ളം വന്നു. ആ രീതിയിലായിരുന്നു മഴ. ഇടുക്കിയിൽ നാല് ദിവസം കൊണ്ട് 811 മില്ലി മീറ്റർ മഴ ഷട്ടറുകൾ നിയന്തിതമായി തുറക്കേണ്ടി വന്നു. പക്ഷെ കാലടി, പെരുമ്പാവൂർ ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ കാരണം ഡാം വെള്ളം മാത്രമല്ല, നിയന്ത്രണമില്ലാതെ നദിയിലേക്കു കുത്തിയൊഴുകി വന്ന വെള്ളം കൂടിയാണ്. ”
കടപ്പാട് : ഗൃഹലക്ഷ്മി വാരിക