കഥയറിയാതെ ആട്ടം കാണുന്ന പാവപ്പെട്ട സ്ത്രീകള്ക്കും സാധാരണക്കാരായ പുരുഷന്മാര്ക്കും സ്വാമി അയ്യപ്പൻ തന്നെ നേർവഴി കാട്ടട്ടെ
പ്രളയത്തിന്റെ മുറിവുകൾ ഉണങ്ങുന്നതിനുമുമ്പേ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള അസംബന്ധ ചർച്ചകൾക്കുവേണ്ടി മലയാളികൾ ഇത്രയേറെ ഊർജം ചെലവഴിക്കുന്നതുകാണുമ്പോൾ ആത്മനിന്ദ അനുഭവപ്പെടുന്നതായി എഴുത്തുകാരി കെ ആർ മീര. പ്രിയപ്പെട്ടവരുടെ ജീവനും ഒരായുസ്സിന്റെ സമ്പാദ്യവും നഷ്ടപ്പെട്ട മനുഷ്യരുടെ മുമ്പിലിരുന്ന് ദൈവത്തിന്റെ ബ്രഹ്മചര്യത്തെക്കുറിച്ച് ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നവരുടെ മനക്കട്ടിയും തൊലിക്കട്ടിയും അപാരമാണെന്ന് കെ ആർ മീര പറഞ്ഞു.
“പെട്രോൾവില കത്തിപ്പടരുന്നതിലോ പാചകവാതകവില കുതിച്ചുയരുന്നതിലോ സാധാരണക്കാരുടെ ജീവനോപാധികൾ നഷ്ടപ്പെടുന്നതിലോ കാവും പുഴയും മലിനീകരിക്കപ്പെടുന്നതിലോ ക്വാറികൾ പെരുകുന്നതിലോ സ്ത്രീകൾ അതിക്രൂരമായി ഉപദ്രവിക്കപ്പെടുന്നതിലോ സഹജീവികൾക്ക് പാർപ്പിടംപോലും ഇല്ലാത്തതിലോ പ്രതിഷേധിക്കാത്തവരായ ചില കുലസ്ത്രീകളും മര്യാദാപുരുഷന്മാരും ദൈവത്തിന്റെ ചാരിത്ര്യം സംരക്ഷിക്കാൻ ആത്മാഹുതിക്ക് തയ്യാറാകുന്നതുകാണുമ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം.” കെ ആർ മീര പറഞ്ഞു.
അതെ സമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ഇടപെടൽ ഒരു പരിഷ്കൃതസമൂഹത്തിന് യോജിച്ചതായിരുന്നുവെന്ന് കെ ആർ മീര അഭിപ്രായപ്പെട്ടു. “ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് സുപ്രീംകോടതി വിധിയിലൂടെ കോടതി ചെയ്തത്. എന്നാൽ, ഇത് മറച്ചുപിടിച്ച് സർക്കാരിനെ തകർക്കാനുള്ള അസുലഭാവസരമായി ഇതിനെ മാറ്റിയെടുക്കുകയാണ് ചിലർ. അപ്പോഴും രാഷ്ട്രീയനേട്ടങ്ങൾക്ക് അതീതമായി പുരോഗമനാശയങ്ങളെ പിന്തുണയ്ക്കാനും അതിൽ ഉറച്ചുനിൽക്കാനുമുള്ള ധൈര്യവും ആർജവവുമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.” അവർ പറഞ്ഞു
ശബരിമല ശാസ്താവ് പ്രതിനിധാനംചെയ്യുന്ന അദ്വൈതാദർശങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ നവീകരിക്കാനുള്ള ആർജവം തന്ത്രി കുടുംബത്തിന് ഉണ്ടാകാതിരുന്നത് നിർഭാഗ്യകരമാണ്. തങ്ങളുടെ അപ്രമാദിത്വത്തെ കോടതി റദ്ദാക്കുന്നത് അംഗീകരിച്ചാൽ ഇത്തരം രസകരമായ മറ്റ് ആചാരങ്ങളിലും കോടതി ഇടപെടൽ ഉണ്ടായേക്കുമെന്ന് ചിലർക്കു ഭയമുണ്ടാകുന്നതും അവർ മേൽക്കോയ്മ നിലനിർത്താൻ പാടുപെടുന്നതും മനസ്സിലാക്കാം. പക്ഷേ, ഇത് അവസരമായിക്കണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രളയക്കെടുതിയിൽ തകർന്ന സംസ്ഥാനത്തെ കൂടുതൽ നശിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ ക്ഷമ അർഹിക്കുന്നില്ല. മേൽപ്പറഞ്ഞ ഇരുകൂട്ടരുടെയും കൈയിലെ ചട്ടുകങ്ങളായി മാറുകയാണ്, കഥയറിയാതെ ആട്ടം കാണുന്ന പാവപ്പെട്ട സ്ത്രീകളും സാധാരണക്കാരായ പുരുഷന്മാരും. അവർക്ക് സ്വാമി അയ്യപ്പൻതന്നെ നേർവഴി കാട്ടട്ടെ. കെ ആർ മീര പറഞ്ഞു.
കടപ്പാട് : ദേശാഭിമാനി
‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു