UPDATES

വായന/സംസ്കാരം

താന്‍ എറണാകുളത്തപ്പന്റെ ഭക്തന്‍; നട തുറക്കുമ്പോള്‍ മൃതശരീരം കൊണ്ടുവരാന്‍ പാടില്ലെന്ന് ചിത്രകാരന്‍ കലാധരന്‍

പ്രശ്നം വഷളാക്കിയത് പൊന്ന്യം ചന്ദ്രനെന്നും കലാധരന്‍; നിലകൊണ്ടത് സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്നു ലളിത കലാ അക്കാദമി സെക്രട്ടറി

അശാന്തന്‍ മരിച്ചിട്ടും അയാള്‍ക്ക് ശാന്തത കിട്ടിയില്ലെന്നതാണ് സത്യമെന്ന് ചിത്രകാരനും ശില്പിയുമായ ടി.കലാധരന്‍. “ഞാന്‍ എന്നും എറണാകുളത്തപ്പന്റെ മുറ്റത്ത് ചെല്ലുന്ന ആളാണ്. ഈ വിഷയത്തില്‍ എനിക്ക് പരിമിതികളുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ നടതുറക്കുന്ന സമയത്ത് മൃതശരീരം കൊണ്ടുവെയ്ക്കാന്‍ പാടില്ലാത്തതാണ്.” കലാധരന്‍ പറഞ്ഞു.

നേരത്തെ ക്ഷേത്രകമ്മിറ്റിക്ക് അനുകൂലമായി കലാധരന്‍ സംസാരിച്ചത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

“ദര്‍ബാര്‍ ഹാളില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സ്ഥാപനമാണ്. കടക്കുപുറത്ത് എന്ന് പറയുന്ന അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ സംസാരം രീതിയോട് യോജിക്കാന്‍ സാധിക്കില്ല. മൃതദേഹം ദര്‍ബാര്‍ഹാളില്‍ എത്തിക്കുന്നതിനു മുമ്പും തര്‍ക്കം നടന്നു. എന്നാല്‍ അത് മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പൊന്ന്യം ചന്ദ്രന്റെ ധാര്‍ഷ്ട്യത്തോടെയുള്ള സംസാരമാണ്. നേരായ വഴിയെ തീരാവുന്ന പ്രശ്‌നമാണ് ലളിതകലാ അക്കാദമി സെക്രട്ടറിയുടെ മോശമായ സംസാരത്തിലൂടെ വഷളായത്. അപ്പോള്‍ പിന്നെ ക്ഷേത്ര വിശ്വാസികള്‍ അടങ്ങി നില്‍ക്കുമോ? താന്‍ ഇപ്പോഴും അശാന്തന്റെ ഒപ്പം തന്നെയാണ്. അശാന്തന്‍ മരിച്ചിട്ടും അശാന്തത തന്നെയാണ് എല്ലാവരും കൊടുത്തത്. എന്നാല്‍ എല്ലാവരെക്കാളും അശാന്തനെ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ് താന്‍. താനൊരു ക്ഷേത്രവിശ്വാസിയാണ്.” ടി.കലാധരന്‍ പറഞ്ഞു.

ദര്‍ബാര്‍ ഹാള്‍ സ്വയംഭരണാവകാശമുള്ള ലളിത കലാഅക്കാദമിയുടെ സ്ഥലമാണ്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ക്ഷേത്ര ഭാരവാഹികളല്ലെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊ പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു.

അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സവര്‍ണ്ണ മനോവൈകൃതം

“കേരളം ആദരിക്കേണ്ട ഒരു ചിത്രകാരന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നത്. ക്ഷേത്രാചാരങ്ങള്‍ തെറ്റിക്കുകയല്ല മറിച്ച് ഞങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. അങ്ങനെയൊരു തീരുമാനമെടുത്ത് വരുമ്പോഴാണ് കുറച്ചു അമ്പലക്കമ്മിറ്റിക്കാര്‍ വന്നു ഇവിടെ പൊതുദര്‍ശനത്തിന് വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. അങ്ങനെ പറയാന്‍ ഇവര്‍ ആരാണ്? അങ്ങനെ പറയാന്‍ ഇവര്‍ക്ക് ആരാണ് സ്വാതന്ത്ര്യം കൊടുത്തത്? എന്റെ അടുക്കല്‍ വന്ന അമ്പലക്കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് കൌണ്‍സിലറും പറഞ്ഞത് ഡര്‍ബാര്‍ ഹാളിന്റെ പറമ്പിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നാണ്. മുന്‍പ് ഇത് ക്ഷേത്രകമ്മിറ്റിയുടെ സ്ഥാലമായിരുന്നു പോലും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 കൊല്ലമായി. ഇത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. തടയുകയാണെങ്കില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി എന്തു ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. പുറമെന്നിന്നു വന്നവര്‍ സംസാരിക്കേണ്ട എന്നാണ്. ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ ഉപയോഗിക്കും എന്നു പറഞ്ഞപ്പോള്‍ അവര്‍ പുറത്തുപോയി പത്തിരുപത് ആളെ കൂട്ടിവരികയും മതിലിന്റെ മുകളില്‍ കയറുകയും ബാനര്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഞങ്ങളുടെ ഹൃദയം പറിച്ചെടുക്കുന്നത് പോലെയായിരുന്നു അത്. എന്തു മനുഷ്യസ്നേഹമാണ് ഇവര്‍ക്കുള്ളത്. ഏത് മതവിശ്വാസമാണ് ഇവര്‍ പ്രകീര്‍ത്തിക്കുന്നത്. ഏത് മതവിശ്വാസമാണ് മരിച്ച ഒരാളോട് അനാദരവു കാണിക്കാന്‍ പറയുന്നത്. തീവ്ര മതചിന്തയുള്ള കുറച്ചാളുകളാണ് ഇതിന്റെ പിന്നിലെന്നാണ് അവരുടെ മുദ്രാവാക്യം വിളികളില്‍ നിന്നും മനസിലായത്. ഞങ്ങള്‍ പോലീസുമായി സംസാരിച്ചു. അവരുമായും പോലീസ് സംസാരിച്ചു. ഒടുവില്‍ മുറ്റത്ത് നിന്നു മൃതദേഹം സൈഡിലേക്ക് മാറ്റി. ഞങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതില്‍ പ്രതിഷേധമുണ്ട്. ആ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഇതൊരു ക്രമസമാധാന പ്രശ്നമാവതിരിക്കാന്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.” പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു.

അശാന്തന്‍റെ മൃതദേഹത്തോട് അനാദരവു കാണിച്ചതിനെതിരെ ഇന്ന് ദര്‍ബാര്‍ ഹാള്‍ മുറ്റത്ത് കാലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കും.

ജാതിഗുണ്ടകളോട്, ‘വിശ്വാസം നിന്റെ കോവിലിനുള്ളില്‍ മതി, തൊട്ടുകൂടായ്മ നിന്റെ അഴുകിയ മനസിലും’

‘വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കും’

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍