വാക്സിന്‍ വിരുദ്ധ പ്രസംഗം വിവാദമായതോടെയാണ് എംഎല്‍എ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സംശയം
വാക്സിന്‍ അനുകൂല നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും വാക്സിനെതിരെയുള്ള പ്രചരണം ശക്തിപ്പെടുത്തണമെന്ന പരാമര്‍ശം വിവാദമായതോടെ, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വാദവുമായി സിപിഎമ്മിന്റെ അരൂര്‍ എംഎല്‍എ, എ.എം ആരിഫ്. റൂബെല്ല കുത്തിവെപ്പിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ താത്പര്യപ്രകാരമാണ് കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനർത്ഥം താൻ റുബെല്ല കുത്തിവെപ്പിന് എതിരാണ് എന്നല്ലെന്നും സര്‍ക്കാര്‍ പദ്ധതിയെ താൻ പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കിയ ആരിഫ് തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും വിശദീകരിച്ചു.
നേരത്തെ ഹോമിയോപത്സ് കേരള സംഘടിപ്പിച്ച ‘ശാസ്ത്ര സെമിനാറി’ല്‍ സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്സിന്‍ വിരുദ്ധ പ്രസംഗം. എംആർ വാക്സിൻ വിഷയത്തിൽ സർക്കാരിന്റെ സമ്മർദമുണ്ടായിരുന്നതിനാൽ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിണ്ടി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. വാക്സിനേഷൻ സംബന്ധിച്ച് സർക്കാരിന്റെ കർശനമായ നിർദേശം ഉണ്ടായിരുന്നതിനാല്‍ ഏറെ സമ്മർദത്തോടെ താന്‍ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്സിൻ പ്രചരിപ്പിക്കാനും എതിരഭിപ്രായങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്താനും എൽഡിഎഫ് സർക്കാർ കടുത്ത നിലപാടെടുക്കുന്നതിനിടയിലാണ് ഭരണപക്ഷ എംഎല്‍എ തന്നെ വാക്സിന്‍ വിരുദ്ധര്‍ക്ക് വേണ്ടി രംഗത്തെത്തിയത്. തന്റെ മക്കൾക്ക് 24 വയസായെന്നും വാക്സിനേഷന്‍ നൽകാതെയാണ് വളർത്തിയതെന്നും പറഞ്ഞ എംഎല്‍എ ഒരു ഭാഗത്തു സർക്കാരിന്റെ കർശന നിർദേശം ഉള്ളതിനാല്‍ മറുഭാഗത്ത് ശീലമില്ലാത്ത ഒരു തീരുമാനം തനിക്ക് എടുക്കേണ്ടി വന്നു എന്നും പറഞ്ഞിരുന്നു. ഈ സമയത്ത് വാക്സിനേഷൻ സംബന്ധിച്ച അവലോകന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വന്നുവെന്നും വാക്സിനേഷനില്‍ വിശ്വസിക്കാത്തവർക്ക് അതു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടായിരുന്നു അന്നും ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാക്സിന്‍ വിരുദ്ധരോടു തന്നെയാണ്: നിങ്ങള്‍ പറഞ്ഞതില്‍ എവിടെയാണ് ശാസ്ത്രീയതയും രാഷ്ട്രീയ ശരിയും?
സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചേ മതിയാകൂ എന്നതിനാൽ താന്‍ ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ സ്വീകരിച്ചത് എന്നും വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല എന്നുമായിരുന്നു എംഎല്‍യുടെ വാക്കുകള്‍. നാം പറയുന്ന കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാൻ കഴിയുന്നതിലൂടെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളു എന്നതിനാല്‍ അതിനായുള്ള ശ്രമങ്ങളാണ് വേണ്ടത് എന്നുമായിരുന്നു ആരിഫിന്റെ വാക്കുകള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത് എന്നാണ് കരുതുന്നത്.
നേരത്തെ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്സിന്‍ നല്‍കുന്നതിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വാക്സിനേഷന് അനുകൂലമായി രംഗത്തു വന്നിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നത് തെറ്റായ നടപടിയാണെന്നും വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കുന്നതിനിടെയായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.
കാന്തപുരവും ഖദീജ മുംതാസും; വാക്സിനേഷന്റെ മത തീവ്രവാദ സംവാദങ്ങള്‍ ആര്‍ക്കുവേണ്ടി?
എം ആര്‍ വാക്‌സിന്‍: മലബാറില്‍ പ്രതിരോധമില്ലാത്ത നുണപ്രചാരണം; അരയുംതലയും മുറുക്കി ഡോക്ടര്‍മാര്‍
ഡി-പോപ്പുലേഷൻ അജണ്ട; വാക്സിനല്ല കെടന്നു മുള്ളി ബാപ്പയാണ്, അതായത് ദൈവം