കുപ്പിയില്‍ നിന്നും ഷേക്ക് വാങ്ങുമ്പോള്‍ പേരു പോലെതന്നെ ചില്ലു കുപ്പിയിലാണ് ഷേക്ക് ലഭിക്കുക.
പ്ലാസ്റ്റികിനോട് നോ പറയാന്‍ പഠിപ്പിക്കുകയാണ് കുപ്പി എന്ന തന്റെ ബിസിനസ്സ് സംരംഭത്തിലൂടെ അലനും ഭാര്യ ദീപ്തിയും. ഒരു ഷേക്ക് കുടിക്കാന്‍ മോഹം തോന്നിയാല്‍ നമ്മള്‍ ഓടിച്ചെന്ന് കുടിക്കും. ഷേക്ക് കുടിച്ച് അതിന്റെ പ്ലാസ്റ്റിക് സ്‌ട്രോയും കുപ്പിയുമെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് തിരിച്ചുപോരും. അതിനെക്കുറിച്ച് പിന്നീട് ചിന്തിക്കുക കൂടിയില്ല. എന്നാല്‍ കുപ്പിയിലെ ഷേക്കും ഷേക്ക് തരുന്ന രീതിയും അല്‍പം വ്യത്യസ്ഥമാണ്. തിരുവനന്തപുരത്തെ ഗൗരീശപട്ടത്താണ് കുപ്പി എന്ന വ്യത്യസ്ഥമായ ഈ ഷേക്ക് കടയുള്ളത്.
കുപ്പിയില്‍ നിന്നും ഷേക്ക് വാങ്ങുമ്പോള്‍ പേരു പോലെതന്നെ ചില്ലു കുപ്പിയിലാണ് ഷേക്ക് ലഭിക്കുക. 300മില്ലി ലിറ്ററിലും 500 മില്ലി ലിറ്ററിലും ഷേക്ക് ലഭിക്കും. ചില്ലു കുപ്പിയില്‍ ലഭിക്കുന്ന ഷേക്ക് മാത്രമല്ല കുപ്പിയും നമുക്ക് സ്വന്തമാണ്. അത് വീട്ടില്‍ കൊണ്ടുപോയി ഉപയോഗിക്കാം. മില്‍ക് ഷേക്ക് മാത്രമെ ഇവിടെ ലഭിക്കയുള്ളൂ. അതാകട്ടെ പഞ്ചസാരയും വെള്ളവും ഐസുമൊന്നും ഉപയോഗിക്കാത്തത്. പാലും ഐസ്‌ക്രീമും മാത്രം. പ്ലാസ്റ്റിക് സ്‌ട്രോയ്ക്കു പകരം പേപ്പര്‍ സ്‌ട്രോയാണ് ഉപയോഗിക്കുന്നത്.
ഇങ്ങനെയൊരു ആശയം ഉണ്ടാകുന്നത് പ്രളയത്തില്‍ നിന്നാണെന്നാണ് അലന്‍ പറയുന്നത്. പ്രളയ സമയത്ത് എല്ലാ സ്ഥലത്തും വന്നടിഞ്ഞ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും തിരിച്ചറിയേണ്ടത് നമ്മുടെ കണക്കില്ലാത്ത പ്ലാസ്റ്റിക് ഉപയോഗം തന്നെയാണ്. അപ്പോഴാണ് അലനും ദീപ്തിക്കും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒട്ടും തന്നെയില്ലാതെ ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമുണ്ടാകുന്നത്.
കട തുടങ്ങുന്നതിനു മുന്‍പ് അലനും ഭാര്യയും ഒരു ചെറിയ ഗവേഷണം നടത്തി. കണക്കുകള്‍ കാണിക്കുന്നത് കഫേ, ഹോട്ടല്‍, ജ്യൂസ് ഷോപ്പുകള്‍ ഇവിടങ്ങളില്‍ നിന്നും വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ട് എന്നാണ്. ഇതോടുകൂടി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന അവരുടെ ചിന്തയിക്ക് ആക്കം കൂടി. അങ്ങനെയാണ് കുപ്പി എന്ന ആശയം ശക്തമാകുന്നത്.
പല സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ അവ നമ്മളില്‍ പലരും ഒരുപാട് തവണ ഉപയോഗിക്കാറുണ്ട്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും ഇവിടെ നിന്നും കൊണ്ടു പേകുന്ന കുപ്പികള്‍ പരമാവധി പുനരുപയോഗിക്കുന്നതിനെക്കുറിച്ചും കടയില്‍ വരുന്നവരോട് അലന്‍ സംസാരിക്കാറുണ്ട്.
മില്‍ക്ക് ഷേക്ക് നല്‍കുന്ന കുപ്പികള്‍ക്കും പ്രത്യേകതയുണ്ട്. ചില്ലു കുപ്പികളില്‍ ലഭിക്കുന്നു എന്നത് മാത്രമല്ല, ഓരോ സമയത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ചായിരിക്കും അതിലെ ഡിസൈനിങ്ങ്. ഇപ്പോള്‍ ലോക കപ്പ് നടക്കുന്ന സമയമായതു കൊണ്ട് തന്നെ അതിന്റെ ലോഗോയാണ് കുപ്പികളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.
തികഞ്ഞ പ്രകൃതി സ്‌നേഹിയായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്നത് വലിയ സന്ദേശമാണ്. ഒരു ചെറിയ സംരംഭത്തിലൂടെ വലിയ ആശയങ്ങള്‍ സമൂഹത്തിന് കൈമാറാന്‍ കഴിയും എന്ന സന്ദേശം.
Read More : സ്വന്തമായൊരു കാട്, പത്ത് ലക്ഷത്തോളം മരങ്ങൾ: ബാലേട്ടന് എന്നും പരിസ്ഥിതി ദിനമാണ്