ഇവിടുത്തെ പുരോഗമനം അല്ല. മറിച്ചു പുരോഗമനം വെറും പൊള്ളയും ഉള്ളില്‍ ജാതിയുടെ , രാജഭക്തിയുടെ, വിമോചന വിരുദ്ധതയുടെ കൌടില്യങ്ങളുമാണ് എന്ന അദ്ദേഹത്തിന്റെ ബോധ്യം ആയിരുന്നു.
കേരളപ്പിറവി ദിനത്തിൽ നേശമണി നാടാരുടെ ചരിത്രം ഓർമപ്പെടുത്തി രാഷ്ട്രീയ നിരീക്ഷകനും, അധ്യാപകനുമായ ടി ടി ശ്രീകുമാർ. കേരളപ്പിറവി ദിനത്തില്‍ ഇവിടെ ചേരാന്‍ വിസമ്മതിച്ച കന്യാകുമാരി ജില്ലയുടെ വാശിക്ക് പിന്നിൽ നേശമണി ആയിരുന്നു. ഫേസ്ബുക് കുറിപ്പിൽ ആണ് ടി ടി ശ്രീകുമാർ കേരള പിറവി ആശംസ അറിയിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷവും തിരുവിതാംകൂറിലെ സാമൂഹിക മേഖലയിലെ കടുത്ത യഥാസ്ഥിതികത്വം ആണ് നേശമണിയെ കേരളത്തിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് ശ്രീകുമാർ പറയുന്നു. “അദ്ദേഹത്തിന്റെ എതിര്‍പ്പ് കേരളത്തോട് ആയിരുന്നു. അതിനു കാരണം ഇവിടുത്തെ പുരോഗമനം അല്ല. മറിച്ചു പുരോഗമനം വെറും പൊള്ളയും ഉള്ളില്‍ ജാതിയുടെ, രാജഭക്തിയുടെ, വിമോചന വിരുദ്ധതയുടെ കൌടില്യങ്ങളുമാണ് എന്ന അദ്ദേഹത്തിന്റെ ബോധ്യം ആയിരുന്നു.” ടി ടി ശ്രീകുമാർ പറയുന്നു.
ടി ടി ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;
കേരളപ്പിറവി ദിനത്തില്‍ ഇവിടെ ചേരാന്‍ വിസമ്മതിച്ച കന്യാകുമാരി ജില്ലയെ ഓര്‍ക്കുകയാണ്. നേശമണിയുടെ വാശി ആയിരുന്നു ജില്ലയെ കേരളത്തില്‍ ചേര്‍ക്കുക ഇല്ലാ എന്നത്. ഇവിടെ പഠിക്കുകയും ഇവിടുത്തെ രാഷ്ട്രീയാധികാരത്തില്‍ പങ്കു കിട്ടുകയും ചെയ്തിട്ടും തിരുവിതാംകൂറിലെ ആചാരങ്ങളെ വെറുത്തിരുന്നു നേശമണി. അദ്ദേഹം ശ്രീമൂലം അസംബ്ലിയിലും, തിരുക്കൊച്ചി നിയമസഭയിലും കേരള യൂണിവേര്സിറ്റി സെനറ്റിലും അംഗമായിരുന്നു. പ്രാതിനിധ്യം ലഭിക്കാത്തത്തിന്റെ ഒരു നിരാശാ രാഷ്ട്രീയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ സ്വാതന്ത്ര്യത്തിനു ശേഷവും തിരുവിതാംകൂറിലെ സാമൂഹിക മേഖലയിലെ കടുത്ത യഥാസ്ഥിതികത്വം അദ്ദേഹത്തെ മടുപ്പിച്ചു. തിരുവിതാംകൂര്‍-തമിള്‍നാട് കോണ്ഗ്രസ് (TTNC) രൂപീകരിച്ചുകൊണ്ട് അദ്ദേഹം ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ചു. ഇവിടുത്തെ ജാതി നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാതെ അദ്ദേഹം വീര്‍പ്പുമുട്ടി.
ബി. ജയമോഹന്‍ നേശമണിയുടെ ജീവിതത്തെ അധാരമാക്കി എഴുതിയ തമിഴ് കഥ ഞാന്‍ വായിച്ചിട്ടില്ല. ആരെങ്കിലും അത് വിവര്ത്തനം ചെയ്‌താല്‍ നന്നായിരുന്നു. വിവര്ത്തനം ഉണ്ടെങ്കില്‍ വായിക്കണം എന്നുണ്ട്.
ഒന്നാലോചിച്ചു നോക്കുക. ഈ രാജാവിന്റെ യഥാര്‍ത്ഥ രാജ്യമായിരുന്നു പിന്നീട് നേശമണി ജില്ല ആക്കിയ കന്യാകുമാരിയിലെ ആ നാല് താലൂക്കുകള്‍. പഴയ വേണാട് സ്വരൂപം. അവര്‍ ആക്രമിച്ചതാണ് വടക്കോട്ടുള്ള പ്രദേശങ്ങള്‍. അവര്‍ക്ക് ഇല്ലാത്ത രാജഭക്തിയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ ഈ രാജാവിന്റെ രാജ്യത്തില്‍ നിന്നാണ് നേശമണി കന്യാകുമാരി അടര്തിക്കൊണ്ട് പോയത്. അത് നേടിയതോടെ അദ്ദേഹം മുഖ്യധാരയിലേക്ക് പ്രവേശിച്ചു. തന്റെ തിരുവിതാംകൂര് – തമിള്‍ നാട് കോണ്ഗ്രസ് പിരിച്ചു വിട്ടു അതിനെ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സില്‍ ലയിപ്പിച്ചു. അദ്ദേഹത്തിന്റെ എതിര്‍പ്പ് കേരളത്തോട് ആയിരുന്നു. അതിനു കാരണം ഇവിടുത്തെ പുരോഗമനം അല്ല. മറിച്ചു പുരോഗമനം വെറും പൊള്ളയും ഉള്ളില്‍ ജാതിയുടെ, രാജഭക്തിയുടെ, വിമോചന വിരുദ്ധതയുടെ കൌടില്യങ്ങളുമാണ് എന്ന അദ്ദേഹത്തിന്റെ ബോധ്യം ആയിരുന്നു. അദ്ദേഹം വിഘടിച്ചത് ആചാരബദ്ധതകള്‍ സൂക്ഷിച്ചുവക്കുന്ന കേരളത്തില്‍ നിന്നാണ്. ഇന്നും അതില്‍ നിന്ന് വിഘടിക്കാന്‍ കഴിയാതെ അതിനുള്ളില്‍ നമ്മള്‍ പെട്ടു കിടക്കുകയാണ്. നമുക്ക് നേശമണിയുടെ ഓപ്ഷന്‍ ഇല്ല. ഇവിടെ പൊരുതി നില്‍ക്കുകയെ മാര്‍ഗമുള്ളൂ. എല്ലാവര്ക്കും കേരളപ്പിറവി ആശംസകള്‍.
നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?