നിങ്ങളീ പറയുന്ന സ്വാതന്ത്ര്യം വെറും കള്ളമാണ് എന്നു വീണ്ടും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഐ പി സി 377 ,497 വകുപ്പുകളിലെ സുപ്രീം കോടതിയുടെ നിർണായകമായ വിധികൾ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് നിർണായകമായ ചുവടു വെയ്പ്പാണ്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അഞ്ചിൽ നാല് പേരുടെ പിന്തുണയാടെ ഇന്ന് പുറത്തു വരികയും ചെയ്തതോടെ നവമാധ്യമങ്ങൾ കോടതികളെ വിപ്ലവ ഇടങ്ങളാക്കി പുകഴ്ത്തുന്ന തിരക്കിലാണ്. എന്നാൽ സ്ത്രീ വിരുദ്ധ പൊതുബോധത്തിനു ഒരു പോറൽ പോലും ഏൽക്കാതെ ഇത്തരം കോടതി വിധികൾ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? ജനങ്ങളുടെ മനോഭാവം മാറാൻ ഇനിയും എത്ര കോടതി വിധികൾക്കായി കാത്തിരിക്കേണ്ടി വരും
.
അന്ന സാറ റാഹേൽ എഴുതിയ കുറിപ്പ് വായിക്കാം :
ഞാനും എന്റെയൊരാണ്‍ സുഹൃത്തും എനിക്ക് തനിയെ ഒരു ഫ്ലാറ്റ് എടുക്കുന്നതിനായി പോയപ്പോഴുണ്ടായൊരു സംഭവമാണ്. ആലുവയിൽ കോട്ടപ്പുറത്തു നിന്നും കുറച്ചുള്ളിലേക്ക് പോയി പെരിയാർ പുഴവക്കത്താണ്. ഷ്വാസ് ഫ്ലാറ്സ് ആൻഡ് അപ്പാർട്മെന്റ്സ് ആഡിൽ കണ്ടത് ബാൽക്കണി ഉണ്ടെന്നാണ്. ചെന്നു കാണുമ്പോൾ ബാൽക്കണിയുടെ സ്ഥാനത്തു വലിയ രണ്ടു ജനാലകൾ! അല്ലാതെ പ്രത്യേക ബാൽക്കണി അവിടില്ല. കണ്ട ഫോട്ടോസിലെ പോലെയെ അല്ല. ഒരു കുടുസ് ഹാൾ, അതിലും ചെറിയ ബെഡ്റൂം, ഒരാൾക്ക് നിൽക്കാനാവാത്ത അടുക്കള ഏരിയ, വാടക 8500.
ബാൽക്കണി ഞങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഒരു ബാൽക്കണിയിലെന്തിരിക്കുന്നു എന്നു തോന്നാം. ഞങ്ങൾക്കതൊരു അതൊരു ലോകം തന്നെയാണ്. അതുകൊണ്ട് ബാൽക്കണി ഉള്ള ഫ്ലാറ്റ് അന്വേഷിച്ചു എത്ര വേണേലും നടക്കാൻ റെഡിയുമാണ്. പോട്ടെ, ഫോട്ടോയിലും ആഡിലും കാണിച്ച ഫെസിലിറ്റി എല്ലാം നേരിട്ടും കിട്ടണ്ടേ? അതിനും കൂടിയല്ലേ റെന്റ് കൊടുക്കുന്നത്? അത്രയും മര്യാദ എങ്കിലും വേണ്ടേ? അപ്പോഴേ ബാൽക്കണി ലോകമില്ലാത്ത ഫ്ലാറ്റിനോട് ഞാൻ മുഖം ചുളിച്ചു തുടങ്ങിയിരുന്നു. പിന്നെ ബജറ്റിലൊതുങ്ങുന്ന ഒന്ന് കിട്ടാത്തത് കൊണ്ടും പെട്ടെന്ന് വേണമെന്നത് കൊണ്ടും മനസില്ലാമനസോടെ മുന്നോട്ടു പോയി. യാതൊരു റെസ്ട്രിക്ഷനും ഇല്ല എന്നു പറഞ്ഞ പാർട്ടി എഗ്രിമെന്റ് എഴുതാൻ നേരം പറയുകയാണ് ലേഡീസിന്റെ പേരിൽ ഫ്ലാറ്റ് റെജിസ്ട്രർ ചെയ്യാൻ കഴിയില്ലെന്ന്!
ആദ്യമേ പച്ചമലയാളത്തിൽ പറഞ്ഞതാണ് ഞാനൊറ്റയ്ക്കെ ഉള്ളു എന്ന്. കൂടെ വന്ന ആൾക്കും വേറെ ഒരു ഫ്‌ളാറ്റ് വേണമായിരുന്നു. യാതൊരു റെസ്ട്രിക്ഷനും ഇല്ലാത്ത പാർട്ടി അയാളോടും പറയുകയാണ് ഗേൾ ഫ്രണ്ട്സിനെ കൊണ്ടുവന്നാൽ രാത്രിയ്ക്ക് മുൻപേ പറഞ്ഞയക്കണം പോലും..!
സ്ത്രീകൾക്ക് ഫ്ലാറ്റ് റെജിസ്റ്റര്‍ ചെയ്യാത്തതിന്റെ കാരണം ചോദിച്ചപ്പോ ഒരു മാതിരി കവല ചട്ടമ്പികളുടെ ഭാഷേല് പറയുവാണ്,’ആണുങ്ങളാണെങ്കിൽ വാടക കൊടുത്തില്ലെങ്കിൽ കഴുത്തിനു പിടിച്ചു വെളിയിൽ തള്ളാം, പെണ്ണുങ്ങളെ അങ്ങനെ പറ്റില്ലല്ലോ’ എന്ന്. ഇങ്ങനെ വരുന്ന കേസിലൊക്കെ ലേഡീസ്ന്റെ പേരിൽ കൊടുക്കാതെ ഹസ്ബെന്റിന്റെയോ അച്ഛന്റെയോ പേരിലാണ് റെജിസ്ട്രർ ചെയ്യാറുള്ളത് പോലും..! കൂടുതൽ കേൾക്കാൻ നിന്നില്ല. ചിരിപൊട്ടി. ‘നോ റെസ്‌ട്രീക്ഷൻ’ സദാചാര ഫ്ലാറ്റുടമകളോട് സലാം പറഞ്ഞിറങ്ങി..
ഐ പി സി 377, 497 നിയമവിധേയമാക്കിയതും പോരാഞ്ഞു ദേ..ദിപ്പൊ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്നുമുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനൊരു സംഭവമെന്ന് കൂട്ടിവായിക്കേണ്ടതാണ്.
(ഇതിപ്പോ നിയമവിധേയം ആക്കിയാലും ഇല്ലെങ്കിലും ഇവിടിഷ്ടമുള്ളവര് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നതാണ്. അതു കൊണ്ട് കോടതിവിധിയിലൊന്നും വല്യ വിശ്വാസമില്ല. സ്വന്തം ന്യായങ്ങളിലും ശരിയിലും സ്വന്തം നീതിയിലും വിശ്വസിക്കുന്നത് കൊണ്ടിനിയും ഇതൊക്കെ ചെയ്‌യുകേം ചെയ്യും.) ലേഡീസിന്റെ പേരിൽ റെജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം ഇവരീ പറഞ്ഞതോന്നുമല്ലെന്നു സാമാന്യബുദ്ധിയിൽ മനസിലാക്കാം. അവർക്കിപ്പഴും സ്ത്രീകളിൽ വിശ്വാസമില്ല. സ്ത്രീകളെ വ്യക്തികളായി കാണാൻ അവർക്ക് പറ്റുന്നില്ല.
എന്തൊക്കെ നിയമങ്ങൾ വന്നാലും ഇവർക്കിന്നും സ്ത്രീകൾ രണ്ടാം കിടയാണ്. ജൻഡർ ഇനിക്വലിറ്റിയുടെ വികൃത രൂപമാണിത്. ഇവിടെ നിയമനങ്ങൾ എഫക്റ്റീവ് അവണമെങ്കിൽ ഒപ്പം മെന്റൽ റെവലൂഷൻ കൂടി ഉണ്ടാവേണ്ടതാണ്. അച്ഛൻ, മകൻ, ഭർത്താവ് എന്നിവരിൽ അധികാരം കേന്ദ്രീകരിക്കുന്ന, അവൾക്കൊരു സംരക്ഷകൻ എന്നും വേണം എന്ന പാട്രിയർക്കിയൽ സിസ്റ്റത്തിന്റെ വൃത്തികെട്ട വേർഷൻ ആണിവിടെ കാണാൻ കഴിഞ്ഞത്. എക്സിസ്റ്റന്റസിന് വേണ്ടി ശ്രമിക്കുന്ന പെണ്ണുങ്ങൾക്ക് സ്വന്തമായൊരിടം പിന്നെവിടെയാണ്?
നിങ്ങളീ പറയുന്ന സ്വാതന്ത്ര്യം വെറും കള്ളമാണ് എന്നു വീണ്ടും ബോധ്യപ്പെട്ടുകൊണ്ടിരിക്കുവാണ്.
അന്ന സഹ റാഹേൽ : ഫേസ്ബുക് പോസ്റ്റ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
വിവാഹം, വ്യഭിചാരം, തുല്യത; പക്വമാകുന്ന ജനാധിപത്യം-ഡോ. എ കെ ജയശ്രീ സംസാരിക്കുന്നു