‘വര്‍ക്കല കോളേജില്‍ അല്‍ഖ്വയ്ദ-ഐ.എസ് പ്രകടനം’ എന്ന തലക്കെട്ടോടെയാണ് ജന്മഭൂമിയുടെ ഇന്നത്തെ വാർത്ത.
വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ വിദ്യാർത്ഥികളുടെ ആന്വൽ ഡേ പരിപാടിയെ ഐ.എസ് അനുകൂല റാലിയെന്ന് വ്യാജ വാർത്ത നൽകിയ ജനം ടീവി റിപ്പോർട്ട് ഏറ്റുപിടിച്ച് ജൻമഭൂമിയും. നടന്‍ സലീം കുമാര്‍ ഉദ്ഘാടകനായെത്തിയ വപരിപാടിക്കെതിരായ റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഇന്നലെ തന്നെ പോലീസ് ഉൾപ്പെടെ സ്ഥിരികരിച്ചിരുന്നു. എന്നാൽ ഇതിനുശേഷവും ആരോപണങ്ങൾ ആവർത്തിക്കുകയാണ് ജൻമഭൂമി ചെയ്യുന്നത്. ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിൽ അതീവ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയിട്ടുള്ളത്.
‘വര്‍ക്കല കോളേജില്‍ അല്‍ഖ്വയ്ദ-ഐ.എസ് പ്രകടനം’ എന്ന തലക്കെട്ടോടെയാണ് ജന്മഭൂമിയുടെ ഇന്നത്തെ വാർത്ത. കഴിഞ്ഞ ദിവസം ജനം ടിവി പുറത്തുവിട്ട കോളേജില്‍ നടന്ന റാലിയുടെ ചിത്രങ്ങളും പത്രം പ്രസിദ്ധീകരിക്കുന്നു. 2018 മാര്‍ച്ച് 14ന് കോളേജ് വാര്‍ഷിക ദിനത്തില്‍ ഉദ്ഘാടകനായെത്തിയ നടന്‍ സലീംകുമാറിനെ വേദിയിലേക്ക് ആനയിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ വാഹന റാലിയെയാണ് ഐ.എസ് അനുകൂല റാലിയാക്കി ജനം ടിവി റിപ്പോർട്ട് ചെയ്തത്. തെറ്റാണെന്ന് വ്യക്തമായിട്ടും ഇത് അതേ പടി ആവർത്തിക്കുകയാണ് ജൻമഭൂമിയും. വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കി സലീം കുമാറും രംഗത്തെത്തിയിരുന്നു. ജനം ടിവിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയായിരുന്നു സലീം കുമാറിന്റെ പ്രതികരണം. പരിപാടിയുടെ തീം കറുപ്പായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിൽ വസ്ത്രമണിഞ്ഞത്. താനും കറുപ്പണിഞ്ഞാണ് കോളേജില്‍ പരിപാടിക്ക് പോയിരുന്നതെന്നും സലീംകുമാര്‍ പ്രതികരിച്ചു.