കഴിഞ്ഞ ദിവസം ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം കൊട്ടാരം അംഗക്കിന്റെ പേരിലും ഇത്തരത്തില്‍ വ്യാജ പ്രചരണം നടന്നിരുന്നു
ശബരിമല വിഷയത്തിലെ വ്യാജപ്രചരണം തുടരുന്നു. ആറ് വര്‍ഷം മുമ്പ് അന്തരിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം കൊട്ടാരത്തിലെ ലക്ഷ്മി തമ്പുരാട്ടിയാക്കിയാണ് പുതിയ പ്രചരണം. സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയുടെ വനിതാ വിഭാഗമായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ ലീഡറായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. ക്യാപ്റ്റന്‍ ലക്ഷ്മിയെ പന്തളം കൊട്ടാരത്തിലെ ലക്ഷ്മി തമ്പുരാട്ടിയാക്കി ശാപം പേറുന്ന വാക്കുകള്‍ ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
റെവല്യൂഷണ്‍ തിങ്കേഴ്‌സ് എന്ന സംഘപരിവാര്‍ ഗ്രൂപ്പിലാണ് പ്രചരണം. ഈ ശാപം ഒരു ഉമിത്തീ പോലെ നിങ്ങളെ പൊള്ളിച്ചുകൊണ്ടിരിക്കും തീര്‍ച്ച, ലക്ഷ്മി തമ്പുരാട്ടീ.. അമ്മേ കാത്തിരിക്കൂ.. ഈ വാക്കുകള്‍ വെറുതെയാകില്ലെന്ന് പറഞ്ഞാണ് ലക്ഷ്മിയുടെ ചിത്രം ഉള്‍പ്പെടുത്തി അവര്‍ പറഞ്ഞതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ‘പന്തളം കൊട്ടാരത്തിലെ തലമുതിര്‍ന്ന അംഗമായ ലക്ഷ്മി തമ്പുരാട്ടി പറയുന്നൂ. ശബരിമലയിലെ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടിവരും. ഇത് ഈ നാട് ഭരിച്ച അമ്മയുടെ ശാപമായി കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്നിയായി നീറി നില്‍ക്കട്ടെ’ എന്നാണ് പോസ്റ്ററിലെ വാചകം.
കഴിഞ്ഞ ദിവസം ഒരു വര്‍ഷം മുമ്പ് മരിച്ച പന്തളം കൊട്ടാരം അംഗക്കിന്റെ പേരിലും ഇത്തരത്തില്‍ വ്യാജ പ്രചരണം നടന്നിരുന്നു. പന്തളം അമ്മയുടേതെന്ന പേരിലാണ് സന്ദേശം പ്രചരിപ്പിച്ചത്. ‘എന്റെ മകന്‍ ഇരിക്കുന്ന പൂങ്കാവനം കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഏഴ് തലമുറ ഗതിപിടിക്കാതെ പോട്ടേ.. മനസാ വാചാ കര്‍മണാ ഇതില്‍ കൂട്ടുനില്‍ക്കുന്നവര്‍ പോലും ഗതിപിടിക്കില്ല. സന്താനലബ്ധിക്കായി ഇവര്‍ ഉഴലും. രോഗങ്ങളാല്‍ അവരുടെ കുടുംബങ്ങള്‍ നരകിക്കും.. ഇത് എന്റെ ഹൃദയം തൊട്ടുള്ള ശാപം’ എന്നായിരുന്നു പന്തളം അമ്മ എന്ന അടിക്കുറിപ്പില്‍ പ്രചരിച്ച പോസ്റ്ററില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പ്രിക്കല്‍ കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയെന്ന ഇവര്‍ 2017 നവംബര്‍ 27ന് മരിച്ചതാണ്. ഈ കള്ളം പൊളിഞ്ഞതോടെയാണ് സംഘപരിവാര്‍ പുതിയ നുണപ്രചരണവുമായി രംഗത്തെത്തിയത്.
സ്വാതന്ത്ര സമര സേനാനിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്മു സ്വാമിനാഥന്റെ മകളാണ് സിപിഎം രാജ്യസഭാ അംഗമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി എന്നറിയപ്പെട്ടിരുന്ന ലക്ഷ്മി സൈഗാള്‍. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ സുഭാഷിണി അലി ഇവരുടെ മകളാണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരിയാണ്.
1944ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജാപ്പനീസ് സൈന്യത്തോടൊപ്പം ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട ഐഎന്‍എയുടെ വനിതാ വിഭാഗമായ ഝാന്‍സി റജിമെന്റിനെ നയിച്ചത് ഡോക്ടര്‍ കൂടിയായ ക്യാപ്റ്റന്‍ ലക്ഷ്മിയാണ്. 2002ല്‍ എപിജെ അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു.
ശ്രീനാരായണ ഗുരുവിനെയും സ്വാമി ജോൺ ധർമ്മതീർത്ഥയേയും അമിത് ഷായ്ക്ക് മനസിലാകില്ല!