UPDATES

ട്രെന്‍ഡിങ്ങ്

‘മുലകള്‍ വത്തക്ക പോലെ’: ചൂഴ്‌ന്നെടുക്കുന്ന വത്തക്ക അല്ല സാറേ ഇവര്‍ അല്‍ബത്തക്ക

മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മുഖം മറയ്ക്കുന്നില്ലെന്നും വാത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ വേണ്ടി കഷണം മുറിച്ചുവച്ചിരിക്കുന്നത് പോലെ മാറിടം കാണിക്കുന്നുവെന്നുമാണ് അധ്യാപകന്റെ പരാമര്‍ശം

ഫറൂഖ് ട്രെയിനിംഗ് കോളേജിലെ ജവഹര്‍ എന്ന അധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ‘ ചൂഴ്‌ന്നെടുത്ത വാത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍’ എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശം പുറത്തായത്.

മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മുഖം മറയ്ക്കുന്നില്ലെന്നും വാത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ വേണ്ടി കഷണം മുറിച്ചുവച്ചിരിക്കുന്നത് പോലെ മാറിടം കാണിക്കുന്നുവെന്നുമാണ് അധ്യാപകന്റെ പരാമര്‍ശം. ഭൂരിപക്ഷവും മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ വസ്ത്ര ധാരണം മതശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകര്‍ പറയുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗ്ഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവല്‍ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. ഇപ്പോള്‍ പുറത്തു വന്ന വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ:

‘എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്ലിം പെണ്‍കുട്ടികള്‍. ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്. സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എളേറ്റില്‍ വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്.’

എന്നാല്‍ എത്രയെത്ര പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ടെന്നും ധൈര്യത്തോടെ ചിരിക്കുന്നുണ്ടെന്നും അവരവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ടെന്നും ചോദിക്കുകയാണ് ഷംന കോളക്കോടന്‍. പഠനകാര്യങ്ങളില്‍ പെണ്‍കുട്ടികള്‍ വാശിയോടെ തന്നെ മുന്നേറുന്നുണ്ട്. ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്‌ന്നെടുക്കാനുള്ളില്‍ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കില്‍ അശ്ലീലം അവിടെയാണെന്നും ഷംന ചൂണ്ടിക്കാട്ടുന്നു. മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന അധ്യാപകര്‍ ഉണ്ട്. അവരോട് മുഖത്തേക്ക് നോക്ക് സാറേ എന്ന് പറഞ്ഞിട്ടുമുണ്ട്. ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി. മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകന്‍ കാണേണ്ടത്. അതിനെ വളര്‍ത്തിയെടുക്കാനാവണം ഒരധ്യാപകന്‍ പ്രാധാന്യം കൊടുക്കേണ്ടത്.
പെണ്‍ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കുന്ന മലബാറില്‍ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണെന്നും ഷംന പറയുന്നു. പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങള്‍ പുറപ്പെടുന്നതെന്നും അവര്‍ പരിഹസിക്കുന്നു.

കൂടാതെ പെണ്‍കുട്ടികള്‍ വത്തക്ക തന്നെയാണെന്നും, അത്ര പെട്ടെന്നൊന്നും ആരെയും അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും ഉള്ളില്‍ ചുവന്ന മധുരവും പേറി നടക്കുന്ന അല്‍ബത്തക്കയാണ് തങ്ങളെന്നും ഷംന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍