UPDATES

ട്രെന്‍ഡിങ്ങ്

ബാബറി മസ്ജിദ് തകര്‍ത്തത് ആഘോഷിച്ച് മധുര വിതരണം: കാശിയിലും മഥുരയിലും പള്ളികള്‍ തകര്‍ക്കണമെന്ന് ആഹ്വാനവും

ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ലേയെന്ന് ചോദ്യങ്ങളും ഇത്തരം പോസ്റ്റുകള്‍ക്കെതിരെ ഉയരുന്നുണ്ട്

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികദിനം ആഘോഷിച്ച് നാടെങ്ങും മധുര വിതരണം. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ ആണ് കേരളത്തിലെ വിവിധ ജില്ലകളില്‍ മധുര വിതരണം നടത്തിയത്. ഇതിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം അതോടൊപ്പം കാശിയിലെയും മഥുരയിലെയും മുസ്ലിം പള്ളികളും പൊളിച്ചു മാറ്റണമെന്ന ആഹ്വാനവും ഇതോടൊപ്പം പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍.

വിഎച്ച്പി നേതാവായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്. ആലപ്പുഴ കുട്ടനാട്ടില്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പ്രതീഷിന്റെ ഫേസ്ബുക്ക് പേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ സ്വാഭിമാനികളായ ഹിന്ദു സഹോദരന്മാര്‍ മധുരം വിതരണം ചെയ്തു ബാബറി മസ്ജിദ് തകര്‍ത്തത് ആഘോഷിക്കുന്നുവെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ആലപ്പുഴ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നും മധുര വിതരണം തുടങ്ങിയെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു. ഇടുക്കി തൊടുപുഴയിലും ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തുകൊണ്ട് ബാബറി മസ്ജിദ് തകര്‍ത്ത ദിവസം ആഘോഷിച്ചതിന്റെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏകദേശം മൂന്ന് മണി മുതല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം വര്‍ഗ്ഗീയ ലഹളയ്ക്കുള്ള ആഹ്വാനങ്ങളാണ് പ്രതീഷ് നടത്തുന്നത്. ‘ബാബറി മസ്ജിദ് തകര്‍ത്ത ദിവസമായ ഇന്ന് തിരുവനന്തപുരം നഗരത്തില്‍ മധുരം വിതരണം ചെയ്യുന്നു.. ജയ് ശ്രീറാം.. കാശിയിലെയും മഥുരയിലെയും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ദിവസം ആഘോഷിക്കാന്‍ എത്രയും പെട്ടെന്ന് അവസരം ഉണ്ടാക്കണേ എന്നു ശ്രീപദ്മനാഭനോട് പ്രാര്‍ത്ഥിക്കുന്നു’ എന്നായിരുന്നു ഒരു പോസ്റ്റ്. ‘ഭഗവന്‍ ശിവന്റെ വാസസ്ഥാനമായ കാശിയിലും ഭഗവന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമായ മഥുരയിലും ഉള്ള പള്ളികള്‍ പൊളിച്ചു മാറ്റി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം.. ഇല്ലെങ്കില്‍ ഹിന്ദു സമൂഹം അത് പൊളിച്ചു മാറ്റുന്ന അവസ്ഥ ഉണ്ടാകും’ എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

അതേസമയം ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ലേയെന്ന് ചോദ്യങ്ങളും ഇത്തരം പോസ്റ്റുകള്‍ക്കെതിരെ ഉയരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍