ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും മുമ്പിലാണ് പറയുന്നത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചർച്ചയിൽ വെല്ലുവിളി നടത്തിയ കെ സുരേന്ദ്രനെ പരിഹസിച്ചു ധനമന്ത്രി ടി എം തോമസ് ഐസക്. ” ഏഷ്യാനെറ്റ് അവതാരകൻ വിനു കെ. സുരേന്ദ്രൻ നടത്തിയ വെല്ലുവിളി മറന്നിരിക്കാൻ ഇടയില്ലെന്ന് കരുതുന്നു. എന്തുപണിയും ചെയ്യാമെന്നല്ലേ സുരേന്ദ്രൻ പറഞ്ഞത് (എന്നെ വേണമെങ്കിൽ ജീവനോടെ കത്തിച്ചോളാൻ പ്രധാനമന്ത്രിയെപ്പോലെ പറഞ്ഞില്ലല്ലോ!). ഏതായാലും വിനു സുരേന്ദ്രന് ഒരു പണി കൊടുക്കണം.” തോമസ് ഐസക് തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.
ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും മുമ്പിലാണ് പറയുന്നത്. പതിനാല് ലക്ഷത്തിൽ ഒരു പതിനൊന്ന് ലക്ഷത്തിൽ കൂടുതൽ നോട്ട് തിരിച്ച് വരാൻ പോകുന്നില്ല”. നോട്ടുനിരോധനകാലത്ത് ഏഷ്യാനെറ്റ് ചർച്ചയിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ ഇപ്രകാരം ആണ് വെല്ലുവിളി നടത്തിയത്. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കിന്റെ 2017-18 വാർഷിക റിപ്പോർട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതോടെ നോട്ട് നിരോധനത്തെ അനുകൂലിച്ചവർക്കെല്ലാം കനത്ത തിരിച്ചടിയായി.
നോട്ടുനിരോധനമെന്ന ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടു വന്നു വീണിരിക്കുന്നത് എന്ന് തോമസ് ഐസക് പറഞ്ഞു. പ്രധാനമന്ത്രിയുടെ രാത്രിയിലെ പ്രസംഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ മോഡിയുടെ നടപടിയെ ഭ്രാന്ത് എന്നാണ് വിശേഷിപ്പിച്ചത്. എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതു പോലെയാണ്. കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു ഭാഗമേ നോട്ട് രൂപത്തിലുള്ളൂ. അത് പിടിക്കാൻ വേണ്ടി നോട്ടെല്ലാം റദ്ദാക്കിയാൽ സമ്പദ്ഘടന തകരും.
അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളിൽ 15.31 ലക്ഷം കോടി (15,310.73 ബില്യൻ) രൂപ മൂല്യമുള്ളവ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കു സാക്ഷ്യപ്പെടുത്തുന്നത്. ആകെ അസാധുവാക്കിയത് 15.41 ലക്ഷം കോടി രൂപ (15,417.93 ബില്യൻ) മൂല്യമുള്ള നോട്ടുകൾ. ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രമാണ് തിരിച്ചെത്താത്തത്. ഇനി എണ്ണാൻ നോട്ടുകളൊന്നും റിസർവ് ബാങ്ക് വശമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുള്ള പുതിയ നോട്ടുകൾ 20.38 ലക്ഷം കോടി രൂപയുടേതാണ്. ദേശീയ വരുമാനത്തിന്റെ വർദ്ധനയിൽ മുരടിപ്പ് ഉണ്ടായിട്ടും നോട്ടുകളുടെ എണ്ണം ഇങ്ങനെ കൂടുന്നത് സൂചിപ്പിക്കുന്നത് ആളുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് നോട്ടുകൾ കൈയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നൂവെന്നതാണ്. ലക്ഷ്യമിട്ടതിന്റെ നേർവിപരീതത്തിൽ നാം എത്തി നിൽക്കുകയാണ്. തോമസ് ഐസക് പറഞ്ഞു.