ഒരുലക്ഷത്തോളം പേരാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലാണ്.
മഴക്കെടുതിയില്‍ മുങ്ങിപ്പോയ കേരളത്തില്‍ ജനങ്ങളുടെ ദുരിതം തുടരുന്നു. രണ്ട് ദിവത്തിനിടെ മാത്രം 90 പേരിലധികം പ്രേരാണ് സംസ്ഥാനത്ത് മരിച്ചത്. മലയോരമേഖലകളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും വ്യാപകം. പുഴകളും കൈവഴികളും തോടുകളും കരകവിഞ്ഞത് ഒഴുകിയത് ദുരിതം വ്യാപകമാക്കുന്നു. ഒരുലക്ഷത്തോളം പേരാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലാണ്.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത മേഖലകളില്‍ ഹെലികോപ്റ്ററിലടക്കം ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ കരുണയുമായി സൈന്യവും സംസ്ഥാനത്ത് സജിവമായി രംഗത്തുണ്ട്. ദുരിതം രൂക്ഷമായ എറണാകുളം ജില്ലയിലെ വിവിധ ദൃശ്യങ്ങള്‍.
എറണാകുളം ജില്ലയില്‍ 90 പൊതുമരാമത്തു വകുപ്പു റോഡുകളാണു വെള്ളത്തിനടിയിലായത്. പുറമേ ദേശീയപാത 544ല്‍ ആലുവ, കമ്പനിപ്പടി, ദേശീയപാത 66ല്‍ വരാപ്പുഴ, ദേശീയപാത 49ല്‍ വാളകം, കടാതി, കാരക്കുന്നം, എംസി റോഡില്‍ മൂവാറ്റുപുഴയ്ക്കു സമീപം വാഴപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വഴികളില്‍ വെള്ളം കയറി. പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു പൂര്‍ണമായും ഗതാഗതം നിലച്ചു. ചാലക്കുടിയില്‍ ദേശീയപാത വെള്ളത്തിനടിയിലായി.
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വാഹനങ്ങള്‍ ഓടുന്നില്ല. കോട്ടയം ജില്ലയില്‍ എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. പ്രധാന പാതകളിലെല്ലാം വെള്ളം കയറി. പത്തനംതിട്ട ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. തിരുവനന്തപുരം ഭാഗത്തേക്കു പോകേണ്ട അന്‍പതോളം ദീര്‍ഘദൂര ബസുകള്‍ തിരുവല്ല, പന്തളം ഡിപ്പോകളിലായി പിടിച്ചിട്ടതുമൂലം ഒട്ടേറെ യാത്രക്കാര്‍ കുടുങ്ങി. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ റാന്നി താലൂക്ക് ഏകദേശം പൂര്‍ണമായി വെള്ളത്തിലാണ്.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ ഗതാഗതം നിരോധിച്ചു. കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള ദേശീയപാത 766ല്‍ ഗതാഗതം മുടങ്ങി. കോഴിക്കോട് ബാലുശ്ശേരി, കൊയിലാണ്ടി എടവണ്ണ പാതകളിലും ഗതാഗതം നിലച്ചിരിക്കുകയാണ്.