2004 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും ജോലി നഷ്ടപ്പെട്ട പ്രിന്റിങ് തൊഴിലാളി രവീന്ദ്രന്‍ സിങ് സഹപ്രവര്‍ത്തകരായ 361 പേരോടൊപ്പം സമരത്തിലായിരുന്നു
2004 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും ജോലി നഷ്ടപെട്ട പ്രിന്റിങ് തൊഴിലാളി രവീന്ദ്രന്‍ സിങ് ജോലിയില്‍ തിരികെയെടുക്കുമെന്ന പ്രതീക്ഷയുമായി ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസ് ഹൗസിനു മുന്നില്‍ ചെറിയ സമര പന്തലില്‍ കഴിയാന്‍ തുടങ്ങിയിട്ട് 13 വര്‍ഷമായി. കസ്തൂര്‍ബാ റോഡിലെ സമര പന്തല്‍ അദ്ദേഹത്തിന് സ്വന്തം വീട് പോലെയായിരുന്നു. രവീന്ദ്ര സിങ്ങിനോടൊപ്പം 361 പേരാണ് തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സമരം ചെയ്തിരുന്നത്.
എന്നാല്‍ ഈ പോരാട്ടത്തിനിടയില്‍ ഒരിക്കലും നീതി ലഭിക്കാതെ രവീന്ദ്രന്‍ സിങ് ജീവിതത്തില്‍ നിന്നും തന്നെ ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ രവീന്ദ്ര സിങിന്റെ മൃതദേഹം ഫുട്ട്പാത്തില്‍ കണ്ടെത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ ബന്ധുക്കളെ പോലീസ് അന്വേഷിച്ചുവരികയാണെന്ന് എഎസ്‌ഐ സുരേഷ് കുമാര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് 62-കാരനായ സിങ്. കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടതായി ആര്‍ക്കും അറിയില്ല. എല്ലാ ദിവസത്തെയും പോലെ വ്യാഴാഴ്ചയും അദ്ദേഹം വഴിയോരത്ത് കിടന്നുറങ്ങുന്നത് കണ്ടു. ഒമ്പത് മണിയായിട്ടും ഉണരുന്നതിരുന്നതിനാല്‍ തട്ടിവിളിച്ചപ്പോഴാണ് അദ്ദേഹം മരിച്ചതായി മനസിലായതെന്ന് ബബ്ലു പണ്ഡിറ്റ് എന്ന സഹസമരക്കാരന്‍ ന്യൂസ് ലോണ്ട്റിയോട് പറഞ്ഞു.
തലേ രാത്രിയില്‍ തന്നെ സിങ് മരിച്ചിട്ടുണ്ടാവുമെന്നും തനിക്ക് നല്ല സുഖമില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നതായും മുഹമ്മദ് മുഹസിന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് മാനേജ്‌മെന്റ് അധികാരികള്‍ക്കെതിരെ നിയമയുദ്ധം നടത്തിവരുന്ന സിങ് എല്ലാവര്‍ക്കും സുപരിചിതമാണ്.
“സഖാവിനെ നഷ്ടമായി, അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ ഇവിടെ കാലിയാണ്. അദ്ദേഹം ഈ സബ്വേയില്‍ വര്‍ഷങ്ങള്‍ ചിലവവഴിച്ചു, നമ്മോട് സംസാരിച്ചു, കമ്പനിയില്‍ നിന്നും ഒരിക്കല്‍ പണം കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. അത് കിട്ടിയാല്‍ നാട്ടിലേക്ക് പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു”, വഴിയോരത്തെ പഴക്കച്ചവടക്കാരന്‍ അശോക് സോണി പറഞ്ഞു.